Connect with us

National

ഔദ്യോഗിക ബഹുമതികളോടെ ഗൗരി ലങ്കേഷിന് വിട

Published

|

Last Updated

ബംഗളുരു: സവര്‍ണ ഫാസിസ്റ്റുകള്‍ വെടിവെച്ച് കൊലപ്പെടുത്തിയ രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളുരുവിലെ ലിന്‍ഗായാത് സെമിത്തേരിയിലായിരുന്നു സംസ്‌കാരം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി ഉള്‍പ്പടെ നിരവധി പേരാണ് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

കന്നഡ മാഗസിനായ ലങ്കേഷ് പത്രികയുടെ എഡിറ്ററായ ഗൗരി ലങ്കേഷ് ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.ബൈക്കിലെത്തിയ അജ്ഞാതര്‍ കഴുത്തിലും നെഞ്ചിലുമായി മൂന്ന് തവണയാണ് വെടിവെച്ചത്. ബംഗളുരു രാജരാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങള്‍.