Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തു

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അതേ ദിവസം തന്നെ ചോദ്യം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അതേ ദിവസം തന്നെ ചോദ്യം ചെയ്തു.

സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയിലാണ്  കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യല്‍ കടകംപള്ളി സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. 2019 ലെ ദേവസ്വം മന്ത്രിയെന്ന നിലയിലെ കാര്യങ്ങള്‍ എസ്‌ഐടി ചോദിച്ചു. എസ്‌ഐടിക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനായിരിക്കും വിധി. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ എസ്ഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ പത്ത് അംഗങ്ങളായി സംഘം വിപുലീകരിക്കണമെന്ന എസ്‌ഐടി ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ ഡി മണിയും സുഹൃത്ത് ബാലമുരുകനും ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരായി. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

 

 

 

Latest