Connect with us

National

നോട്ടക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ആര്‍ട്ടിക്ക്ള്‍ 80 (4) പ്രകാരം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഒപ്ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിപ് ശൈലേഷ് മനുഭായ് പര്‍മേറാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി ഇന്ന് പരിഗണിക്കും.

കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ട ഒപ്ഷന്‍ ഉപയോഗിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നും ഒഴിവുവരുന്ന സീറ്റില്‍ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ മത്സരിക്കാനിരിക്കെയാണ് വിവാദ തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിജ്ഞാപനത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിനെ താങ്ങാനുള്ള അവസരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഈ തീരുമാനം ഗൗരവപരമായതാണ്. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് ഗുജറാത്തിലേക്ക് മാത്രമാണ്.

മുമ്പ് രണ്ട് ഭരണഘടന നിലനില്‍ക്കുന്ന കശ്മീരില്‍ മാത്രമാണ് ഇത് ഉപയോഗിച്ചത്. ഇപ്പോള്‍ ഗുജറാത്തും രണ്ട് ഭരണഘടനയുള്ള സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു.
ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് അനുകൂലമായ തീരുമാനമാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്ന രീതിയിലാണ് പ്രതിഷേധം ഉയര്‍ന്നിരുന്നത്. നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ആറ് എം എല്‍ എമാരെ ബി ജെ പി ഇടപെട്ട് കുറുമാറ്റിയിരുന്നു.

കൂടാതെ എം എല്‍ എമാരെ വാഗ്ദാനങ്ങള്‍ നല്‍കിയും അധികാരം ഉപയോഗിച്ചും കൂറുമാറ്റാന്‍ ശ്രമിക്കുന്നതായി കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. 2014ലാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നോട്ട പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപയോഗിക്കാന്‍ സുപ്രീം കോടതി തിരുമാനിച്ചത്.

Latest