Connect with us

Kerala

നളിനി നെറ്റോ, ജേക്കബ് തോമസ്, തച്ചങ്കരി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സെന്‍കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: ചീഫ്‌സെക്രട്ടറി നളിനിനെറ്റോ, ഐ എം ജി ഡയറക്ടര്‍ ജേക്കബ്‌തോമസ്, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി. ടോമിന്‍ തച്ചങ്കരി എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ഡി ജി പി. ടി പി സെന്‍കുമാര്‍. മൂവരും ചേര്‍ന്ന് സര്‍ക്കാറിന് മേല്‍ ദുഃസ്വാധീനം ചെലുത്തുകയാണെന്നും അതിന് അനുവദിക്കുന്നതാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഏറ്റവും വലിയ പരാജയമെന്നും സെന്‍കുമാര്‍ പറഞ്ഞു. പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സെന്‍കുമാര്‍ ആഞ്ഞടിച്ചത്.

പ്രായോഗിക വിവരം പോലുമില്ലാത്തവരാണ് ഈ മൂന്ന് പേരും. കൂടാതെ ഇവര്‍ക്ക് പകയും വിദ്വേഷവും ഉണ്ട്. സര്‍ക്കാറിന് തിരിച്ചടി ഉണ്ടാക്കിയ വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം മനസിലാക്കാവുന്നതേയുള്ളൂ. വിരമിച്ച ശേഷം എന്നെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ജേക്കബ് തോമസ് എനിക്കെതിരെ അടിസ്ഥാനരഹിതമായ ആറ് ആരോപണങ്ങളുടെ പേരില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയതാണ്. എനിക്ക് ലഭിക്കാനുള്ള ശമ്പള കുടിശിക ഏതാണ്ട് ഒമ്പത് ലക്ഷം വരും. അതുപോലും ഇതുവരെ ലഭിച്ചിട്ടില്ല. വീണ്ടും നിയമനടപടികള്‍ സ്വീകരിക്കേണ്ടി വരുമോയെന്നു പോലും തനിക്കറിയില്ല.
നളിനി നെറ്റോക്ക് തന്നോട് വ്യക്തിപരമായ ശത്രുതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഓഫീസര്‍ ആയിരുന്ന എന്നോട് നെറ്റോക്ക് അല്‍പം മര്യാദ കാണിക്കാമായിരുന്നു. അവര്‍ നല്‍കിയ പീഡനക്കേസ് അന്വേഷിക്കാന്‍ ആരും തയ്യാറാവാതിരുന്നപ്പോള്‍ ക്രൈം ഡി ഐ ജി എന്ന നിലയില്‍ താനാണ് ആ കേസ് ഏറ്റെടുത്തത്.

യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പി കെ മൊഹന്തി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാമെന്ന് ചിലര്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടാവാം. എന്നാല്‍, 2016 ഫെബ്രുവരി 15ന് ചേര്‍ന്ന മന്ത്രിസഭായോഗം, അന്ന് ഡല്‍ഹിയിലായിരുന്ന എസ് എം വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചു. താന്‍ പോലീസില്‍ ചേര്‍ന്ന സമയത്ത് തന്നെ പരിശീലിപ്പിച്ച എസ് പിയുടെ ഭാര്യ എന്ന നിലയില്‍ നളിനി നെറ്റോയോട് താന്‍ സൗഹൃദബന്ധമാണ് പുലര്‍ത്തിയിരുന്നത്. വിജയാനന്ദിന് തന്നോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാന്‍ കാരണം താനാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. അതാവാം തന്നോടുള്ള അനിഷ്ടത്തിന് കാരനം. വിജയാനന്ദ് വിരമിച്ചതോടെ നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി, അതോടെ അവരുടെ സമീപനങ്ങളില്‍ മാറ്റം പ്രകടമായിത്തുടങ്ങുകയും ചെയ്തു.
1978-91 കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഇ കെ നായനാര്‍ക്ക് കീഴില്‍ ജോലി ചെയ്തതാണ് ഏറ്റവും നല്ല അനുഭവം. അന്ന് അഴിമതി കുറവായിരുന്നു. . പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒരു തവണ മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. മകന്റെ വിവാഹം ക്ഷണിക്കുന്നതിന് അദ്ദേഹം തന്നെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അദ്ദേഹം മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞ സംബന്ധിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയായ ശേഷം പിണറായിയുമായി 45 മിനിട്ട് നീണ്ട കൂടിക്കാഴ്ച നടത്തിയെന്നും സെന്‍കുമാര്‍ പറഞ്ഞു. മൂന്ന് പുസ്തകങ്ങള്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ് താന്‍. പോലീസ് ജീവിതത്തെ കുറിച്ചുള്ള സര്‍വീസ് സ്റ്റോറിയാണ് ഒന്നാമത്തേത്. കെ എസ് ആര്‍ ടി സിയെ കുറിച്ചാണ് രണ്ടാമത്തേത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ഒരു വ്യക്തി എന്ന നിലയില്‍ നോക്കിക്കണ്ടു കൊണ്ടുള്ള പുസ്തകമാണ് മൂന്നാമത്തേത്. കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ സംഭവങ്ങള്‍ ഇതിലുണ്ടാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

Latest