Connect with us

Articles

ലക്ഷ്യം കിസാന്‍മുക്ത ഭാരതമോ?

Published

|

Last Updated

കര്‍ഷകരുടെ നിലക്കാത്ത രോദനം ഇന്ത്യയുടെ ചങ്കു തകര്‍ക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. ഒരു വര്‍ഷം ശരാശരി 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. അതു കര്‍ഷകരോഷമായി രാജ്യമൊട്ടാകെ ഇരമ്പുകയാണ്.

ഈ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ഛത്തീസ്ഗഢ്്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെല്ലാം കര്‍ഷക ആത്മഹത്യകള്‍മൂലം തരിച്ചിരിക്കുകയാണ്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ പകുതിയിലേറെയും. മധ്യപ്രദേശില്‍ ജൂണ്‍ എട്ടിനു ശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17 ആയി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജില്ലയായ സെഹോറില്‍ മാത്രം ആത്മഹത്യ ചെയ്തത് അഞ്ചു പേരാണ്. കടക്കെണിയില്‍ കുടുങ്ങിയാണ് മിക്കവരും ആത്മഹത്യ ചെയ്തത്.

മധ്യപ്രദേശില്‍ ജീവിത സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ പോലീസ് വെടിവച്ചു വീഴ്ത്തിയാണ് പ്രതികരിച്ചത്. ആറുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ തല്ലിച്ചതച്ചു. 80 വയസുള്ള കമലാഭായ് മെവഡെയും 100 വയസുള്ള അവരുടെ ഭര്‍ത്താവും തല്ലിച്ചതക്കപ്പെട്ടവരില്‍ ഉണ്ട്. കാലൊടിഞ്ഞ് ഒന്നര വര്‍ഷമായി കട്ടിലില്‍ കിടക്കുന്ന താന്‍ സമരമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് അവര്‍ കെഞ്ചിയിട്ടും പോലീസ് അവരെ മര്‍ദിക്കുകയായിരുന്നു. പോലീസ് വെടിവച്ചപ്പോള്‍ സമരക്കാര്‍ ഈ സ്ത്രീയുടെ വീടിന്റെ കോമ്പൗണ്ട് ചാടിക്കടന്ന് രക്ഷപ്പെട്ടതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. മധ്യപ്രദേശിലേത് രാജ്യത്ത് നടക്കുന്ന കര്‍ഷക വിരുദ്ധ നടപടികളുടെ പരിച്ഛേദമാണ്. പോലീസ് വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബി ജെ പി സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്.

പല കാരണങ്ങളാല്‍ മുമ്പും കാര്‍ഷിക മേഖലയില്‍ തകര്‍ച്ച ഉണ്ടായിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തെ തകര്‍ച്ച സ്വയംകൃതാനര്‍ഥമായിരുന്നു. നോട്ടുനിരോധനമാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. യു പി എ സര്‍ക്കാറിന്റെ കാലത്ത് ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി കുതിച്ചു കയറിക്കൊണ്ടിരുന്ന സമ്പദ്ഘടന താഴേക്കു നിലംപൊത്തി. ഏറ്റവും കനത്ത തിരിച്ചടി ഉണ്ടായത് കാര്‍ഷികമേഖലയിലാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ വരള്‍ച്ചക്കുശേഷം മഴ ലഭിച്ചപ്പോള്‍ വിത്തുവാങ്ങാന്‍ കര്‍ഷകര്‍ക്കു സാധിച്ചില്ല. നിരക്ഷരരായ കര്‍ഷകരില്‍ പലരും തങ്ങളുടെ നോട്ട് അസാധുവായ കാര്യം പോലും അറിഞ്ഞില്ല. വായ്പയ്ക്കുവേണ്ടി ബേങ്കുകളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അവസാനം സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് കത്തിപ്പലിശക്കാണ് കര്‍ഷകര്‍ വായ്പ സംഘടിപ്പിച്ചത്. അതു കുമിഞ്ഞുകൂടിയപ്പോള്‍ ഗുണ്ടകളും പോലീസുമായി ബ്ലേഡുകാര്‍ കര്‍ഷകരെ പിഴിഞ്ഞെടുത്തു. ശിവരാജ് സിംഗ് ചൗഹാന്റെ ജില്ലയില്‍ ആത്മഹത്യ ചെയ്ത ബന്‍സിലാല്‍ മീണ (55) എന്ന കര്‍ഷകന്‍ തൂങ്ങിമരിച്ചത് 11 ലക്ഷം രൂപയുടെ കടബാധ്യത കയറിയപ്പോഴാണ്. ബ്ലേഡുകാരില്‍ നിന്നെടുത്ത പണമായിരുന്നു ഇത്.
കര്‍ഷകരില്ലാത്ത ഇന്ത്യ (കിസാന്‍ മുക്ത ഭാരത് ) എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണ്. ഉത്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം ലാഭം കര്‍ഷകര്‍ക്കു നല്‍കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് യുപി തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചതോടെ കടാശ്വാസ നടപടികള്‍ക്കുള്ള പണം സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് കര്‍ഷക വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള കളിപ്പാട്ടങ്ങളാണോ കര്‍ഷകര്‍? ഓരോ കര്‍ഷക ആത്മഹത്യക്കും ബിജെപി സര്‍ക്കാരാണ് ഉത്തരവാദി. ഈ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധാഗ്നിയിലായിരിക്കും. ദേശീയ സാമ്പത്തിക സര്‍വെ പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക് അസ്ഥിരമായി തുടരുന്നു. 2012-13ല്‍ 1.5 ശതമാനം ആയിരുന്നത് 2013-14ല്‍ 4.2 ശതമാനവും 2014-15ല്‍ 0.2 ശതമാനവുമായി.

കര്‍ഷക കടം ഏകദേശം 12.6 ലക്ഷം കോടി രൂപയാണ്. കോര്‍പറേറ്റുകളുടെ കടം 28 ലക്ഷം കോടിയും. കര്‍ഷകരുടെ കടം എഴുതിത്തള്ളിയാല്‍ ധനകമ്മി കൂടുമെന്നു റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, അതിന്റെ ഇരട്ടിയുള്ള കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളാന്‍ യാതൊരു ആശങ്കയുമില്ല. വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 70 ശതമാനം വരുന്ന കര്‍ഷകര്‍ ദയനീയമായി കീഴടങ്ങി. അവര്‍ ശബ്ദിച്ചാല്‍, സംഘടിച്ചാല്‍ അവരെ വെടിവച്ചുകൊല്ലും. 2008ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ 60,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. അന്നും ഇതുപോലെ വിലക്കുമായി ചിലരൊക്കെ രംഗത്തുവന്നു. യു പി എ സര്‍ക്കാര്‍ കര്‍ഷകപക്ഷത്തോടു ചേര്‍ന്നു നിന്നു. അങ്ങനെ എഴുതിത്തള്ളിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീണില്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭിച്ചില്ല. മറിച്ച്, അനേകായിരം കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. അത് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുകയും കാര്‍ഷികമേഖലയ്ക്ക് ഉത്തേജനമാകുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് ബി ജെ പി സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കട്ടെ.
കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ കുറവാണെങ്കിലും ഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യാ മുനമ്പിലാണ്. കാര്‍ഷികോല്പന്നങ്ങളുടെ വില ഇതുപോലെ ഒന്നിച്ച് കുത്തനെ ഇടിഞ്ഞ അവസരമില്ലെന്നു പറയാം. റബര്‍, നാളികേരം, കുരുമുളക്, കാപ്പി, തേയില, ഏലം തുടങ്ങിയ ഒട്ടുമിക്ക വിളകള്‍ക്കും ന്യായവിലയില്ല. ഭൂമിയുടെ വിലയും കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ പാവപ്പെട്ട ഗ്രാമീണര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ഒരു പിടിവള്ളി തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അതിന് അധോഗതിയും. തൊഴിലുറപ്പ് പദ്ധതിയില്‍ 712 കോടി രൂപയാണ് കുടിശ്ശിക. സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയാണ് കാരണം.
യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ തുടരുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ കാര്‍ഷിക പ്രതിസന്ധി സംസ്ഥാനത്ത് സംജാതമാകില്ലായിരുന്നു. റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കുന്ന 300 കോടി രൂപയുടെ വിലസ്ഥിരതാ പദ്ധതി ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. നീര ഉല്പാദനം നിലച്ചു. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് കേള്‍ക്കാനേയില്ല. നെല്ലു സംഭരണത്തില്‍ കാര്യമായ പുരോഗതിയില്ല. യു ഡി എഫ് സര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ അഗ്രികാര്‍ഡുകൊണ്ട് ഇപ്പോള്‍ ഒരു പ്രയോജനവുമില്ല.

സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമല്ല. പത്തുവര്‍ഷത്തിനിടയില്‍ ആകെ 181. 71 കോടി രൂപയാണ് കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ക്കു നല്കിയിട്ടുള്ളത്. നിലവില്‍ 47,105 കര്‍ഷകരുടെ അപേക്ഷ കുമിഞ്ഞുകൂടി കിടക്കുന്നു. കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം ഇല്ലാത്തതിനാല്‍ ജപ്തി നടപടികള്‍ മുറപോലെ നടക്കുന്നു. ജനസംഖ്യയുടെ 70 ശതമാനം വരുന്ന കര്‍ഷകരെ, ഈ നാടിനെ തീറ്റിപ്പോറ്റുന്നവരെ ആരു സംരക്ഷിക്കും? കൊടിയ ചൂഷണങ്ങള്‍ക്ക് ഇതുപോലെ വിധേയരാകുന്ന മറ്റൊരു സമൂഹമുണ്ടോ? കടത്തില്‍ ജനിച്ച് കടത്തില്‍ വളര്‍ന്ന് കടത്തില്‍ മരിക്കുന്ന നിസ്സഹായ ജീവിതമാണ് ഓരോ കര്‍ഷകനും. പ്രാരാബ്ദങ്ങളുടെ ഭാരിച്ച നുകം തലമുറ തലമുറകളായി അവര്‍ കൈമാറുന്നു. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല എന്നതാണല്ലോ പ്രധാന പ്രശ്‌നം. ലാഭം ഉണ്ടായാല്‍ അത് ഇടനിലക്കാര്‍ അടിച്ചുമാറ്റുകയും ചെയ്യുന്നു.
ഒരു ഉത്പന്നത്തിന്റെ ഉത്പാദനച്ചെലവും അതിലെ അധ്വാനത്തിനു പ്രതിഫലമായി 50 ശതമാനം ലാഭവും കൂട്ടുമ്പോഴാണ് കര്‍ഷകന് ന്യായവില ലഭിക്കുന്നത്. ന്യായവില നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആദ്യം ചെയ്യേണ്ടത് കാര്‍ഷിക വില നിര്‍ണയ കമ്മീഷന്‍ രൂപത്കരിക്കുക എന്നതാണ്. കമ്മീഷന്‍ പഠനം നടത്തി നിര്‍ണയിക്കുന്ന വിലക്ക് നിയമപരമായ പരിരക്ഷ നല്‍കാനുള്ള നടപടി സ്വീകരിക്കുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ രീതിയില്‍ കാര്‍ഷികോത്ന്നങ്ങള്‍ക്ക് മൊത്തവിലയും ചില്ലറ വിലയും നിശ്ചയിക്കാന്‍ സാധിച്ചാല്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കാന്‍ കഴിയും. ഇടനിലക്കാരുടെ ചൂഷണത്തിന് അന്ത്യംകുറിക്കും.

 

Latest