Connect with us

Eranakulam

കൊച്ചി മെട്രോ: നാള്‍ വഴി

Published

|

Last Updated

കൊച്ചി: എതാണ്ട് ഒന്നര പതിറ്റാണ്ട് നീണ്ട കേരളത്തിന്റെ സ്വപ്‌ന പദ്ധതി ഇന്ന് ട്രാക്കിലേറുകയാണ്. അതിന്റെ നാള്‍വഴികളിലൂടെ…….

>2004 ഡിസംബര്‍- കൊച്ചി മെട്രൊയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കാനുള്ള സര്‍വെ ഡി എംആര്‍ സി തുടങ്ങി.2005 ജൂലൈ- 2005 വര്‍ഷത്തിലെ വില നിലവാരമനുസരിച്ച് ചെലവു കണക്കാക്കി ഡി എം ആര്‍ സി സംസ്ഥാന സര്‍ക്കാരിനു ഡി പി ആര്‍ തയ്യാറാക്കി സമര്‍പ്പിച്ചു. 2005 സെപ്റ്റംബര്‍ 12- കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സാങ്ഷന്‍ തേടി കേന്ദ്ര നഗര വികസന മന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡി പി ആര്‍ സമര്‍പ്പിച്ചു.
2007 ഡിസംബര്‍ 11- ഭരണാനുമതി നല്‍കാന്‍ വൈകരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കേന്ദ്രത്തിന് കത്തയച്ചു.
പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് ഭരണാനുമതി നല്‍കി.
2008 ജനുവരി എട്ട്- കൊച്ചി മെട്രൊയ്ക്ക് അനുയോജ്യമായത് ഡെല്‍ഹി മെട്രൊ മാതൃകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തെ അറിയിച്ചു. നിര്‍മാണം ഡി എം ആര്‍ സിയെ ഏല്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
2009 ഫെബ്രുവരി മൂന്ന്- പദ്ധതിയുടെ ഫൈനാന്‍സ് മോഡല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ആസൂത്രണ കമീഷന്‍ സമര്‍പ്പിച്ചു.
2009 ജൂണ് 22- പന്ത്രണ്ടാം പദ്ധതിയിലുള്‍പ്പെടുത്തി കൊച്ചി മെട്രൊയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ആകെ ചിലവിന്റെ 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കാനും സംയുക്ത ഉടമസ്ഥതയില്‍ നിര്‍മിക്കാനും നിര്‍ദേശം. ഇരു സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിക്കാനും നിര്‍ദേശിച്ചു.
2009 ജൂണ്‍- ഡിഎംആര്‍സിയുടെ ഓഫീസ് കൊച്ചിയില്‍ തുറന്നു.
2010 മാര്‍ച്ച് 19- മെട്രൊ അനുബന്ധ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. നോര്‍ത്ത് മേല്‍പ്പാലം പൊളിച്ചു പണിയുന്നത് ഉള്‍പ്പെടെ നാല് അനുബന്ധ പദ്ധതികള്‍ക്കായി 158. 68 കോടി അനുവദിച്ചു.
2010 സെപ്റ്റംബര്‍ 29- മെട്രൊക്കും അനുബന്ധ വികസനത്തിനും ഫാസ്റ്റ് ട്രാക്കില്‍ സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു.
2011 ജൂണ്‍ ആറ്- കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ തീരുമാനം. ജൂണ്‍ 18ന് ടോം ജോസ് എംഡിയായി കെ എം ആര്‍ എല്‍ രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാന്‍.
2011 ഓഗസ്റ്റ് 11- കൊച്ചി മെട്രൊക്കുള്ള കേന്ദ്രാനുമതിക്കായി മുഖ്യമന്ത്രി കത്തെഴുതി.
2011- ഒക്‌റ്റോബര്‍ അഞ്ച്- വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്.
2011 ഡിസംബര്‍- കെഎംആര്‍എലിന്റെ മൂന്നാമത് ബോര്‍ഡ് യോഗത്തില്‍ പദ്ധതിക്ക് ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനം.
2012 ജനുവരി- കെ എം ആര്‍ എലിന്റെ ആവശ്യം വിവാദമായി.
പദ്ധതി ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.
2012 ജനുവരി 28- കൊച്ചി മെട്രൊ നിര്‍മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ടോം ജോസിന്റെ സിംഗപ്പൂര്‍ യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
2012 ഫെബ്രുവരി- കരട് ധാരണാപത്രം ഡി എം ആര്‍ സി കെ എം ആര്‍ എല്ലിനു സമര്‍പ്പിച്ചു.
2012 മാര്‍ച്ച് ഒന്‍പത്- കൊച്ചി മെട്രൊ ഉള്‍പ്പെടെ കേരളത്തിലെ പദ്ധതികളില്‍ തീരുമാനമെടുക്കാന്‍ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി ഡിഎംആര്‍സി എംഡി മങ്കുസിങ്ങിന്റെ പ്രത്യേക ഉത്തരവ്.
2012 മാര്‍ച്ച് 30- മെട്രൊ പാതയിലെ ആലുവ മുട്ടം യാര്‍ഡിന്റെ നിര്‍മാണത്തിനു ഡിഎംആര്‍സി ടെണ്ടര്‍ ക്ഷണിച്ചു.
2012 ജൂണ്‍- മെട്രൊ നിര്‍മാണം പരിശോധിക്കാനും ബംഗളൂരു മെട്രൊ അധികൃതരുമായി ചര്‍ച്ചയ്ക്കും ടോം ജോസിന്റെ നേതൃത്വത്തില്‍ കെ എം ആര്‍ എല്‍ സംഘം ബംഗളൂരുവില്‍.
2012 ജൂലൈ മൂന്ന്- പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
2012 ജൂലൈ 31- ടോം ജോസ് കെ എം ആര്‍ എലിന്റെ ലോഗോ പ്രകാശനം തീരുമാനിച്ചെങ്കിലും പ്രതിഷേധം മൂലം മാറ്റി.
2012 ഓഗസ്റ്റ് 11- കെ എം ആര്‍ എല്‍ ബോര്‍ഡ് പുനസംഘടിപ്പിപ്പു. ഡോ. സുധീര്‍കൃഷ്ണ ചെയര്‍മാന്‍.
2012 ഓഗസ്റ്റ് 13- ഡിഎംആര്‍സി മുട്ടം യാര്‍ഡിന്‍ ടെണ്ടര്‍ ക്ഷണിച്ച നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ടോം ജോസിന്റെ കത്ത്.
2012 ഓഗസ്റ്റ് 14- കെ എം ആര്‍ എല്‍ എംഡി സ്ഥാനത്തു നിന്നും ടോം ജോസിനെ നീക്കി.
2012 ഓഗസ്റ്റ് 16- കെ എം ആര്‍ എലിന്റെ പുതിയ എം ഡിയായി ഏലിയാസ് ജോര്‍ജിനെ നിയമിച്ചു.
2012 സെപ്റ്റംബര്‍ 13- മെട്രൊ നിര്‍മാണം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തു.
2013 ഏപ്രില്‍ നാല്- കെഎംആര്‍എല്‍- ഡിഎംആര്‍സിയുമായി കരാര്‍ ഒപ്പിട്ടു.
2013 ഏപ്രില്‍ 25-27- ഫ്രഞ്ച് ഡവലപ്പ്‌മെന്റ് ഏജന്‍സി മെട്രൊ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
2013 ജൂണ്‍ ഏഴ്- നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
2013 ജൂണ്‍ 19- 22 സ്റ്റേഷനുകള്‍ക്ക് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം.
2013 സെപ്റ്റംബര്‍ 30- അദ്യ സ്റ്റേഷന്‍ നിര്‍മാണം കലൂരില്‍ ആരംഭിച്ചു.
2014 ഓഗസ്റ്റ് 12- കൊച്ചി മെട്രൊയ്ക്കു വേണ്ടി കോച്ചുകള്‍ ഉണ്ടാക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമില്‍.
2014 ഓഗസ്റ്റ് 28- കൊച്ചി മെട്രൊ വികസനത്തിനു സഹായിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.
2015 ജൂണ്‍ 10- മെട്രൊയ്ക്കായി ഓട്ടോ മേറ്റഡ് ടിക്കറ്റ് കലക്ഷന്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്കുമായി ധാരണാ പത്രം ഒപ്പിട്ടു.
2015 സെപ്റ്റംബര്‍ നാല്- കൊച്ചി മെട്രൊയുടെ പുതിയ ലോഗോയും ട്രെയ്ന്‍ ഡിസൈനും നിലവില്‍ വന്നു.
2016 ജനുവരി രണ്ട്- മെട്രൊയുടെ ആദ്യസെറ്റ് കോച്ചുകള്‍ നിര്‍മാതാക്കളായ അല്‍സ്റ്റോം കൈമാറി.
2016 ജനുവരി 12 – കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തി.
2016 ജനുവരി 23- മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി.
2016 മാര്‍ച്ച് 21- മുട്ടം മുതല്‍ ഇടപ്പള്ളി വരെ കൊച്ചി മെട്രൊയുടെ പരീക്ഷണ ഓട്ടം.
2016 ജൂണ് 19- മെട്രൊ സ്റ്റേഷന്‍ പ്രദേശങ്ങളിലും ആലുവ, ഇടപ്പള്ളി, വൈറ്റില ജംങ്ഷനുകളിലും ഗതാഗതം മെച്ചപ്പെടുത്താനുള്ള നൂറു കോടി രൂപയുടെ പദ്ധതിക്ക് കൊച്ചി മെട്രൊ റെയ്ല്‍ ഡയറക്റ്റര് ബോര്‍ഡിന്റെ അംഗീകാരം.
2016 ജൂലൈ 23- കൊച്ചി മെട്രൊയ്ക്ക് അനുബന്ധമായ ജലമെട്രൊ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
2016 സെപ്റ്റംബര്‍ 25- മുട്ടം മുതല്‍ പാലാരിവട്ടം വരെ മെട്രൊയുടെ പരീക്ഷണ ഓട്ടം.
2017 മെയ് എട്ട്- സര്‍വീസ് നടത്താന്‍ സുരക്ഷാ കമീഷ്ണറുടെ അനുമതി.
2017 മെയ് പത്ത് യാത്രാ സര്‍വീസിനു മുന്‍പായി ഇരുദിശകളിലും ട്രെയ്‌നിന്റെ പരീക്ഷണ ഓട്ടം.
2017 ജൂണ്‍ മൂന്ന്- മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രൊയില്‍ ആദ്യ യാത്ര നടത്തി.