Connect with us

Gulf

ക്യു എന്‍ എ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു

Published

|

Last Updated

ദോഹ: ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യു എന്‍ എയുടെ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്തകളും ട്വീറ്റുകളും ചേര്‍ത്തു. തെറ്റിദ്ധാരണ പരത്തുന്നതും രാജ്യ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമായ പ്രവര്‍ത്തനം സര്‍ക്കാര്‍ അതീവ ഗൗരവമായി കണ്ട് അന്വേഷണമാരംഭിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ തെറ്റായ പ്രസ്താവന പ്രസിദ്ധീകരിച്ചു കൊണ്ടാണ് ക്യു എന്‍ എ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത കേന്ദ്രങ്ങളിലൂടെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നും അമീറിന്റെ വ്യാജ പ്രസ്താവനയാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്നും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ഏതാനും മണിക്കൂറുകള്‍ ക്യു എന്‍ എ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. നിയന്ത്രണം തിരിച്ചു പിടിച്ചെങ്കിലും ഇന്നലെ വൈകുന്നേരവും ക്യു എന്‍ എ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ക്യു എന്‍ എ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം ഇന്നേക്കു നീട്ടി വെച്ചു. ഗള്‍ഫ് സഹോദര രാജ്യങ്ങളുമായുള്ള ഖത്വറിന്റെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുക ലക്ഷ്യംവെച്ചുള്ള ഉള്ളടക്കങ്ങളാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തത്. ക്യു എന്‍ എയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ നിയന്ത്രണവും ഏതാനും മണിക്കൂറുകള്‍ ഹാക്കര്‍മാരുടെ കൈകളിലായിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ട്വിറ്റര്‍ പേജില്‍ അറബിയില്‍ ചേര്‍ത്ത വിവരങ്ങള്‍ അമ്പരപ്പും തെറ്റിദ്ധാരണയും പരത്തുന്നതായിരുന്നു. ഗള്‍ഫ് സഹോദര രാജ്യങ്ങളിലേക്കുള്ള ഖത്വര്‍ അംബാസിഡര്‍മാരെ തിരിച്ചു വിളിച്ചുവെന്നും 24 മണിക്കൂറിനകം സേവനം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്. നിയന്ത്രണം തിരിച്ചു പിടിച്ചതോടെ തെറ്റായ വാര്‍ത്തകളെല്ലാം അധികൃതര്‍ നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന സൈനിക ബിരുദദാനച്ചടങ്ങില്‍ അമീര്‍ പങ്കെടുത്ത വാര്‍ത്തയിലാണ് തെറ്റായ പ്രസ്താവന ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണതെന്ന് കമ്യൂണിക്കേഷന്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ ഖത്വര്‍ അസ്വസ്ഥരാണെന്നായിരുന്നു അമീറിന്റെ പ്രസംഗത്തില്‍ വ്യജമായി കടത്തിക്കൂട്ടിയത്. ഹാക്ക് ചെയ്ത് ക്യു എന്‍ എ പേജില്‍ വന്ന ഈ വാര്‍ത്ത ചില പ്രമുഖ ന്യൂസ് പോര്‍ട്ടലുകളും ചാനലുകളും പ്രസിദ്ധീകരിച്ചു. ഇറാനോടുള്ള പിണക്കത്തില്‍ കാര്യമില്ലെന്നും ഇസ്രായേലുമായുള്ള ബന്ധം നല്ലതാണെന്നും അമീറീന്റെ പരാമര്‍ശനമായി ഹാക്കര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പരാമര്‍ശങ്ങളൊന്നുമില്ലാത്തതായിരുന്നു ക്യു എന്‍ പ്രസിദ്ധീകരിച്ച യഥാര്‍ഥ വാര്‍ത്ത.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും സൈബര്‍ സുരക്ഷക്കായി ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായും കമ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു. ഖത്വറില്‍ ഇതിനു മുമ്പും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

Latest