Connect with us

Gulf

ശൈഖ് മുഹമ്മദ് ട്രംപിനെ കണ്ടു; ബന്ധം ദൃഢമാക്കി ഇരു രാജ്യങ്ങളും

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയില്‍ കൂടിക്കാഴ്ചക്കിടെ

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ദൃഢമായ യു എ ഇ-യു എസ് സുരക്ഷാ പങ്കാളിത്തം ആവര്‍ത്തിച്ച് പ്രസ്താവിച്ച ഇരുവരും തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സമീപ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന വിധമുള്ള ഇറാന്റെ ഇടപെടലുകളെ കുറിച്ചുള്ള ആശങ്കകളുംഇരുവരും പങ്കുവെച്ചു.

മിഡിലീസ്റ്റിലെ സുസ്ഥിരതക്കും പുരോഗതിക്കും സുതാര്യതക്കും മാതൃകയായി വര്‍ത്തിക്കുന്ന യു എ ഇയുടെ പ്രാധാന്യത്തെ ഇരു രാഷ്ട്ര നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ഉയര്‍ത്തിക്കാട്ടി. യുവജനങ്ങള്‍ക്കുള്ള വര്‍ധിച്ച അവസരങ്ങള്‍, പരിഷ്‌കാരത്തിന്മേലുള്ള പുതിയ ഊന്നലുകള്‍, വ്യവസായസംരംഭങ്ങള്‍, സ്ത്രീകളുടെ പദവി ഉയര്‍ത്തല്‍ എന്നിവയെ അടിസ്ഥാനമാക്കി മേഖലയുടെ ഭാവിയെ സംബന്ധിച്ച ചര്‍ച്ചയും നടന്നു. മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ യു എസിനുള്ള പ്രധാന പങ്ക് ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു. പലസ്തീന്‍-ഇസ്‌റാഈല്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് ട്രംപ് പുതിയ മാര്‍ഗങ്ങളിലൂടെ നടത്തുന്ന യത്‌നങ്ങളെ അംഗീകരിക്കുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Latest