Connect with us

National

പഞ്ചാബില്‍ ഗോശാലകള്‍ക്കുള്ള സൗജന്യ വൈദ്യുതി പിന്‍വലിക്കുന്നു

Published

|

Last Updated

ചണ്ഢിഗഡ്: ഗോശാലകള്‍ക്ക് നല്‍കിയിരുന്ന സൗജന്യ വൈദ്യുതി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഗോശാലകള്‍ക്ക് വൈദ്യുതി ബില്ലുകള്‍ അയച്ച് തുടങ്ങി. ബില്ലടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം റദ്ദാക്കുമെന്ന നോട്ടീസും അയച്ചിട്ടുണ്ട്. മുന്‍ എസ് എ ഡി-ബി ജെ പി ഭരണത്തിലാണ് സംസ്ഥാനത്തെ ഗോശാലകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ തീരുമാനമെടുത്തത്. അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പഞ്ചാബ് കൗ വെല്‍ഫയര്‍ കമ്മീഷനും ബി ജെ പിയും രംഗത്തെത്തി. ഗോശാലകള്‍ക്കുള്ള സൗജന്യ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കണമെന്ന് ഇരു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പശു സംരക്ഷണത്തിന് സൗജന്യ വൈദ്യുതി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കിംതി ലാല്‍ ഭഗത് ആവശ്യപ്പെട്ടു. മുന്‍സര്‍ക്കാര്‍ 472 ഗോശാലകള്‍ക്കാണ് സൗജന്യ വൈദ്യുതി അനുവദിച്ചിരുന്നത്. എന്നാല്‍ ഇവയില്‍ പകുതിയിലധികം ഗോശാലകള്‍ക്കും ബില്ലുകള്‍ അയച്ചിട്ടുണ്ട്. അഞ്ച് ഗോശാലകളുടെ വൈദ്യുതി വിച്ഛേദിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സംസ്ഥാന വൈദ്യുതി മന്ത്രി റാണ ഗുര്‍ജിത് സിംഗ് തയ്യാറായില്ല. ഇതിനെ കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്തെ 472 ഗോശാലകള്‍ക്ക് പ്രതിവര്‍ഷം 4.57 കോടി രൂപയുടെ വൈദ്യുതിയാണ് ചെലവാകുന്നത്. മുന്‍ ബി ജെ പി സഖ്യസര്‍ക്കാര്‍ ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയിരുന്നു.