Connect with us

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുള്ളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.
പൂര്‍ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ട് ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ട് ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രകിയക്ക് വിധേയനായി പത്തനംതിട്ട കോന്നി വാലുപറമ്പില്‍ റോഡ് മീന്‍കുഴി വീട്ടില്‍ പി കെ പൊടിമോന്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഓമനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

പേപ്പട്ടി കടിച്ച് മരണപ്പെട്ട ഇടുക്കി പീരുമേട് സ്വദേശി തുമ്പരത്തില്‍ വീട്ടില്‍ രാജന്റെ വിധവ സജിനിക്ക് ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചു. കാന്‍സര്‍ ബാധിച്ച് മരിച്ച ഇന്ത്യന്‍ ആര്‍മി സിഗ്നനല്‍മാന്‍ പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി, അരുത്തിക്കോട് മൂപ്പന്‍പുര ഹൗസില്‍ എം അനൂപിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.