Connect with us

Gulf

സഊദിയില്‍ ഇഖാമ തീരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പുതിക്കിയില്ലെങ്കില്‍ കടുത്ത പിഴ

Published

|

Last Updated

ദമ്മാം: ഇഖാമ ഇഷ്യൂ ചെയ്യുന്നതിലോ പുതുക്കുന്നതിലോ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് കടുത്ത ഫൈന്‍ ഈടാക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്(ജവാസാത്ത്). എക്‌സ്പയറി തിയ്യതിക്ക് മൂന്നു ദിവസം മുമ്പ് ഇഖാമ പുതുക്കിയില്ലെങ്കില്‍ 500 റിയാലാണ് പിഴ. രണ്ടാം തവണയും വീഴ്ചവരുത്തുന്ന പക്ഷം ഇത് 1000 റിയാലാകും. മൂന്നാം തവണ അവധിക്ക് മുമ്പ് പുതിക്കാതെ ലംഘനം ആവര്‍ത്തിച്ചാല്‍ നാടുകടത്തുമെന്നും ജവാസാത്ത് അറിയിച്ചു. നിയമ ലംഘകരെ തടയിടുന്നതിന് ജവാസാത്ത് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. നിയമ വിധേയമല്ലാതെ തൊഴിലെടുപ്പിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് ആദ്യതവണ 25000 റിയാല്‍ വരെ പിഴ ചുമത്തും. ഇരു വര്‍ഷത്തെ റിക്രൂട്ട്മന്റ് റദ്ദാക്കുകയും ചെയ്യും. കമ്പനി മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ക്ക് വിധേയമാകുമെന്ന് ജവാസാത്തിനെ ഉദ്ധരിച്ച് അല്‍ മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു. അനധികൃത തൊഴിലാളികളെ വെച്ച് നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ ഫൈനും, അധികമായി രണ്ടു വര്‍ഷത്തേക്ക് റിക്രൂട്ട്മന്റ് നിര്‍ത്തിവെക്കലും 6 മാസത്തെ ജയില്‍ ശിക്ഷയും ലഭിക്കും. സ്ഥാപന അധികൃതര്‍ വിദേശിയാണെങ്കില്‍ നാടു കടത്തുന്ന നടപടിയും തുടരും. കൂടാതെ നിയമം ലംഘിച്ച സ്ഥാപനത്തിന്റെ പേര് പ്രസിദ്ധം ചെയ്യും. മൂന്നാം തവണയും ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ ഫൈനും അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്മന്റ് തടയലും ഒരു വര്‍ഷം ജയില്‍ ശിക്ഷയും കിട്ടും.

ശമൂന്‍ വൈറസ് ആക്രമണം കാരണം ഇഖാമ പുതുക്കാനോ ഇഷ്യൂ ചെയ്യാനോ കഴിയാത്തവരെ ഈ നടപടികളില്‍ നിന്ന് ഒഴിവാക്കാനായി അഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് പത്രം പറയുന്നു. ഈ ഇളവ് വൈറസ് ആക്രമണം മൂലം വീഴ്ച വന്നവര്‍ക്ക് മാത്രമാണെന്നും അതില്‍ പറയുന്നു.

Latest