Connect with us

Kerala

86% മൂല്യം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുക എന്ന ഭ്രാന്തന്‍ തീരുമാനം എങ്ങനെ റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് എടുത്തു?: തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം; പൊടുന്നനെ അര്‍ദ്ധരാത്രിയില്‍ 86% മൂല്യം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുക എന്ന ഭ്രാന്തന്‍ തീരുമാനം എങ്ങനെ റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് എടുത്തു എന്നത് ഇന്നും ഒരു പ്രഹേളികയാണെന്ന് ധനമന്ത്രി തോമസ് ഐസക്.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും കൂടെ 3 ലക്ഷം പേരില്‍ നിന്ന് ഏതാണ്ട് 100 പേരെയാണ് ഓരോ വര്‍ഷവും ഇവിടെ ജോലിക്കെടുക്കുന്നത്. എന്നിട്ടും സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക മന്ത്രവാദം നടത്താന്‍ തീരുമാനമെടുത്തത് എങ്ങനെയെന്നും തോമസ്‌ ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

പൊടുന്നനെ അര്‍ദ്ധരാത്രിയില്‍ 86% മൂല്യം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുക എന്ന ഭ്രാന്തന്‍ തീരുമാനം എങ്ങനെ റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് എടുത്തു എന്നത് ഇന്നും ഒരു പ്രഹേളികയാണ്. കാരണം സാമ്പത്തിക ശാസ്ത്രത്തില്‍ മിടുമിടുക്കന്മാര്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്ന സ്ഥാപനം റിസര്‍വ്വ് ബാങ്കാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും കൂടെ 3 ലക്ഷം പേരില്‍ നിന്ന് ഏതാണ്ട് 100 പേരെയാണ് ഓരോ വര്‍ഷവും ഇവിടെ ജോലിക്കെടുക്കുന്നത്. എന്നിട്ടും സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക മന്ത്രവാദം നടത്താന്‍ തീരുമാനമെടുത്തത് എങ്ങനെ?
സാധാരണ ഗതിയില്‍ എത്ര സൂക്ഷ്മ വിശകലനത്തോടെയും മുന്‍കരുതലോടെയുമാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുക്കുക എന്നത് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പണനയരേഖയില്‍ നിന്ന് വ്യക്തമാണ്. ഞാനടക്കം ഒട്ടെല്ലാവരും പ്രതീക്ഷിച്ചത് റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്നാണ്. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. എന്നാല്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ റിസര്‍വ്വ് ബാങ്കിന്റെ മുന്‍കരുതലുകള്‍ വ്യക്തമാകും. ഒന്ന്, റാബി വിള മോശമായാല്‍ ധാന്യ വില ഉയരാം. എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണ വിലകള്‍ ഉയര്‍ത്താം. എന്നുവച്ചാല്‍ ഈ വര്‍ഷാവനസാനത്തോടെ വിലക്കയറ്റം വീണ്ടും തല പൊക്കാം. രണ്ട്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്താന്‍ സാദ്ധ്യതയുണ്ട്. ഡീമോണിറ്റൈസേഷനെ തുടര്‍ന്ന് വിദേശമൂലധനം ഇന്‍ഡ്യയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രവണത ശക്തിപ്പെടുന്നു. ഇത് ഡോളറിനുള്ള ഡിമാന്റ് കൂട്ടുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ചാല്‍ വിദേശ നിക്ഷേപം കൂടുതല്‍ പിന്‍വലിയും. രൂപയുടെ മൂല്യം കുത്തനെ ഇടിയാം. ഇതാവട്ടെ വിലക്കയറ്റത്തിന് ആക്കം കൂട്ടും.
ഇത്ര കരുതലോടെ പണനയം രൂപം നല്‍കുന്ന റിസര്‍വ്വ് ബാങ്ക് നോട്ട് റദ്ദാക്കല്‍ പോലെയുള്ള മന്ത്രവാദ പണിക്ക് പോയതെന്തിന്? ഈ തീരുമാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ലാതെ വരില്ല. ഈ മണ്ടന്‍ തീരുമാനം റിസര്‍വ്വ് ബാങ്കിന്റേതല്ല, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ തീരുമാനമാണ്. ചുമ്മാതല്ല ഊര്‍ജിത് പട്ടേല്‍ മിണ്ടാട്ടമില്ലാതെ നടക്കുന്നത്.

Latest