Connect with us

Kerala

ഐ ഒ സി സമരം ഒത്തുതീര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി) ടാങ്കര്‍ ഉടമകളുടെയും തൊഴിലാളികളുടെയും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സമരം തീര്‍ന്നു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരം. സമരത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ഐ ഒ സി പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, വാടകയിനത്തില്‍ വര്‍ധനവ് തുടങ്ങി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്നും കരാര്‍ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി വെട്ടിച്ചുരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇരുമ്പനം കേന്ദ്രീകരിച്ച് എഴുനൂറ് ലോറികള്‍ക്കും ഫറോക്കില്‍ 120 ടാങ്കറുകള്‍ക്കും കരാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
സമരം മൂന്നാം ദിവസത്തിലെത്തിയതോടെ ഐ ഒ സിയുടെ സംസ്ഥാനത്തെ അഞ്ഞൂറിലധികം പമ്പുകള്‍ അടച്ചൂപൂട്ടിയിരുന്നു. ഇരുമ്പനത്തു നിന്ന് ഇന്ധനം എത്തിക്കുന്ന തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഐ ഒ സി പമ്പുകളില്‍ പലതും പൂട്ടിയിരിക്കുകയാണ്. തുടര്‍ന്ന് വിവിധ തലങ്ങളിലായി കഴിഞ്ഞ മൂന്ന് ദിവസമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല.
സംസ്ഥാനത്തെ 55 ശതമാനം പമ്പുകളിലും ഇന്ധനം എത്തിക്കുന്നത് ഐ ഒ സിയില്‍ നിന്നാണ്. സംസ്ഥാന വ്യാപകമായി പമ്പുകളില്‍ ഇന്ധനമെത്തിക്കാന്‍ മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു സൂചന.