Connect with us

Articles

വിദ്യ അഭ്യസിക്കുക മനുഷ്യനന്മക്കായി

Published

|

Last Updated

നവംബര്‍ 11 നാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. ആര്‍ജിത വിജ്ഞാനത്തിലൂടെ സ്വന്തത്തെയും സഹജീവികളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവ് മനുഷ്യനെ സംസ്‌കാരമുളളവനാക്കും. തിരിച്ചറിവ് നല്‍കാത്ത വിദ്യ അജ്ഞത പോലെ അര്‍ഥശൂന്യമാണ്. മനുഷ്യനന്മക്കായി അവതരിപ്പിക്കപ്പെട്ട എല്ലാ ദര്‍ശനങ്ങളും വിജ്ഞാന സമ്പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലോകത്തിന് പ്രകാശമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ ആരംഭിച്ചതു തന്നെ വായിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ്. വിജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. എവിടെ കണ്ടാലും അതവനെടുക്കണമെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്.
ഇന്ന് അറിവില്ലാത്തവര്‍ സമൂഹത്തിലെ താഴെ തട്ടിലാണ്. ഈ യുഗം അറിവിന്റെയും സംസ്‌കാരത്തിന്റെയും കാലഘട്ടമാണ്. അറിവുണ്ടായാലേ സംസ്‌കാരമുണ്ടാവുകയുള്ളു. അറിവില്ലാത്തവന്‍ സംസ്‌കാര ശൂന്യനായിരിക്കും. ഏതു തൊഴിലിലേര്‍പ്പെടണമെങ്കിലും വിദ്യാഭ്യാസം കൂടാതെ കഴിയില്ല എന്നുളളിടത്തേക്ക് എത്തിയിരിക്കുന്നു.

അറിവിന്റെ വ്യാപനത്തിലൂടെയാണ് സമൂഹം സംസ്‌കാര സമ്പന്നമാകുന്നതും തലമുറകളുടെ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതും . അതിനാല്‍ തന്നെ വിജ്ഞാനത്തിന്റെ പ്രചാരണവും ഇസ്‌ലാം പ്രാധാന്യപൂര്വം പഠിപ്പിച്ചു. അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ച് പഠിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു(8:7). ആരാധനാ നിമഗ്‌നനായിരിക്കുന്ന വിശ്വാസിയേക്കാള്‍ ആദരണീയന്‍ അറിവുള്ളവനും അറിവിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവനുമായ വിശ്വാസിയാണെന്ന്(തുര്‍മുദി) ഹദീസുകളില്‍ കാണാം.
മുന്‍കാല മഹാന്മാരുടെ ചരിത്ര പഠനത്തിലൂടെ അവര്‍ വ്യുല്‍പത്തി നേടിയ വിജ്ഞാന ശാഖകളുടെ എണ്ണം നമുക്ക് മനസ്സിലാക്കാം. സര്‍വ വിജ്ഞാനങ്ങളും പഠിച്ച് അദ്യുതീയരായി മാറി എല്ലാ ശാഖകളിലും ഗ്രന്ഥ രചന നടത്തുകയും ചെയ്തവരാണ് അവരില്‍ ബഹുഭൂരിഭാഗവും. പള്ളി ദര്‍സ് സംവിധാനങ്ങള്‍ തന്നെയാണ് പിന്നീട് കോളജുകളായി രൂപാന്തരപ്പെട്ടത്. ഓരോ രാജവംശങ്ങളും തങ്ങളുടെ ഭരണമേഖലകളില്‍ നിരവധി മതസ്ഥാപനങ്ങള്‍ പണിതുയര്‍ത്തി ഈ മേഖലയില്‍ ധാരാളം സംഭാവനകളര്‍പ്പിച്ചവരാണ്. ഈജിപ്തിന്റെ ചരിത്രത്തില്‍ നിരവധി വിജ്ഞാന സൗധങ്ങള്‍ നമുക്ക് കാണാം. സര്‍വകലാശാലകളുടെ മാതാവെന്നറിയപ്പെടുന്ന അല്‍ അസ്ഹറും, കൈറോ യൂനിവേഴ്‌സിറ്റിയുമെല്ലാം അതില്‍ പ്രശസ്തമാണ്.
ഇസ്‌ലാമില്‍ മതവിദ്യാഭ്യാസമെന്നും ഭൗതിക വിദ്യാഭ്യാസമെന്നും നേരേചൊവ്വേ ഒരു വേര്‍തിരിവില്ല. അഥവാ പ്രത്യേക വിഷയങ്ങള്‍ മതവിഷയങ്ങളാണെന്നും മറ്റു വിഷയങ്ങള്‍ ഭൗതിക വിഷയങ്ങളാണ് എന്നും കൃത്യമായി പറഞ്ഞു വെക്കാന്‍ കഴിയില്ല. മതത്തെയും ഭൗതികത്തെയും രണ്ട് തട്ടുകളിലായി അടയാളപ്പെടുത്തി വിഭാഗീയമാക്കിയപ്പോഴാണ് ഉള്‍ക്കാഴ്ച്ചയുള്ള പണ്ഡിതന്മാര്‍ മതവിദ്യയും ഭൗതിക വിദ്യയും യോജിപ്പിച്ച് സമന്വയ വിദ്യാഭ്യാസത്തിന് നാന്ദി കുറിച്ചത്. സമൂഹത്തില്‍ കഴിവുറ്റ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കലാണ് ലക്ഷ്യം . ലോകം കണ്ട ഏറ്റവും വലിയ ദാര്‍ശനികനായ ഇമാം ഗസ്സാലി(റ) വിജ്ഞാനങ്ങളെ വിവിധങ്ങളായി തരംതിരിക്കുന്നുണ്ട്. മനുഷ്യന് കരസ്ഥമാക്കേണ്ട വിജ്ഞാനീയങ്ങളെ വ്യക്തി ബാധ്യത, സമൂഹ ബാധ്യത എന്നീ രണ്ട് തലങ്ങളായാണ് ഇമാം ഗസ്സാലി വിഭജിക്കുന്നത്. വൈയക്തിക സാമൂഹിക തലങ്ങളില്‍ നിര്‍ബന്ധമാകുന്ന വിദ്യാഭ്യാസമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിബാധ്യത കാര്യങ്ങള്‍ ഓരോ വ്യക്തികള്‍ക്കും നിര്‍ബന്ധമാകുന്നുവെങ്കില്‍ സാമൂഹിക ബാധ്യത സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ. ഏതെങ്കിലും ഒരാള്‍ നിര്‍വഹിച്ചാല്‍ സമൂഹം മുഴുവന്‍ ബാധ്യതയില്‍നിന്ന് രക്ഷപ്പെടുന്നുവെങ്കിലും ഒരാളും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവുന്നതാണ്.
മതത്തിലെ പ്രാഥമികവും അടിസ്ഥാനപരവുമായ വിജ്ഞാനീയങ്ങള്‍ ഒന്നാമത്തെ ഗണത്തിലും ബാക്കിയുള്ളവയെല്ലാം രണ്ടാം ഗണത്തിലുമാണ് ഉള്‍പ്പെടുന്നത്. പ്രവാചകര്‍ക്ക് ദിവ്യസന്ദേശം മുഖേന ലഭിച്ച മുഴുവന്‍ വിജ്ഞാനങ്ങളെയും ശറഇയ്യായ ജ്ഞാനങ്ങളെന്ന് പരിചയപ്പെടുത്തിയ അദ്ദേഹം അവ മുഴുവന്‍ പ്രശംസനീയമായവയാണെന്നും പറയുന്നു. ശറഇയ്യല്ലാത്ത വിജ്ഞാനങ്ങള്‍ പ്രശംസനീയം, പ്രശംസായോഗ്യമല്ലാത്തത് , അനുവദനീയം എന്നീ മൂന്ന് വിഭാഗങ്ങളായാണ് വഭജിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രശംസനീയ ജ്ഞാനങ്ങളള്‍ മൂന്നായി വിഭജിക്കപ്പെടുന്നുണ്ട്. വൈദ്യശാസ്ത്രം, ഗണിതം തുടങ്ങിയവ പ്രശംസനീയ ജ്ഞാനത്തിനും മാരണം, ജോത്സ്യം തുടങ്ങിയവ പ്രശംസനീയമല്ലാത്തതിനും . ജ്ഞാനത്തിനും ചരിത്രം, കവിത തുടങ്ങിയവ അനുവദനീയ ജ്ഞാനത്തിനും ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ വിദ്യ നേടിയെടുക്കാന്‍ പറ്റിയത് നേടിയെടുക്കണം. ഒരിക്കലും തീരാത്ത ആര്‍ത്തിയുണ്ടെങ്കില്‍ അത് വിദ്യാര്‍ത്ഥിത്വമാണ്.
വിദ്യാഭ്യാസം പരിശീലനമാണ്. സമൂഹത്തില്‍ എപ്രകാരം പൗരബോധത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും പെരുമാറണമെന്ന് അത് പരിശീലിപ്പിക്കുന്നു. വിദ്യാഭ്യാസം മാര്‍ഗനിര്‍ദേശമാണ്. പിറന്നുവീഴുന്ന ഓരോ കുട്ടിക്കും ജന്മവാസനകളുണ്ട്. ഈ വാസനകള്‍ വികസിപ്പിച്ചെടുക്കേണ്ടത് സാമൂഹിക നന്മയെ മുന്‍നിര്‍ത്തിയായിരിക്കണം. അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ വഴികാട്ടലും നിയന്ത്രണവും പരമപ്രാധാന്യമര്‍ഹിക്കുന്നു.
ശാരീരികവും മാനസികവും വൈകാരികവും ആത്മീയവും സൗന്ദര്യശാസ്ത്രപരവും സാമൂഹികവുമായ എല്ലാ വശങ്ങളിലൂടെയുമുള്ള സമഗ്രമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം. തുടര്‍ച്ചയായ പുനഃസംഘടനയാണ് വിദ്യാഭ്യാസം. തലമുറകളുടെ അറിവുകളും അനുഭവങ്ങളും കാലികമായ മാറ്റങ്ങളിലൂടെ ഇന്നത്തെ വിദ്യാര്‍ഥിയില്‍ പുനഃസംഘടിപ്പിക്കപ്പെടുകയാണ്. വിദ്യാര്‍ഥിയെ അന്ധകാരത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍ ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ ഉയരണം. തന്റെ മക്കള്‍ എല്ലാം തികഞ്ഞവരാണെന്ന ചിന്ത രക്ഷിതാക്കള്‍ മാറ്റിയെടുക്കണം. എന്നാല്‍ മാത്രമേ മൂല്യാധിഷ്ഠിത വിദ്യാഭാസത്തിലെത്തുകയുള്ളു.
ചുറ്റുപാടുകള്‍ പോലും അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ സ്വത്വത്തെയും ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ച് ദിശാബോധം നല്‍കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം. ശാസ്ത്രസാങ്കേതികവിദ്യയുടെ ഉന്നതസോപാനങ്ങളിലേക്കു മനുഷ്യന്‍ കുതിച്ചുപായുകയാണ്.
അതേസയമം, സാംസ്‌കാരികമായി, മാനവികമായി, ധാര്‍മികമായി അധഃപതിക്കുന്നു. എന്തുകൊണ്ടാണിതു സംഭവിക്കുന്നത് ആരാണിതിന് ഉത്തരവാദി യഥാര്‍ഥജ്ഞാനം വഴിപാടാകുകയും മൂല്യങ്ങളും ധാര്‍മികചിന്തകളും വിപാടനംചെയ്യപ്പെടുകയും ചെയ്തതിന്റെ ദുരന്തചിത്രമാണിത്. വിദ്യാഭ്യാസമെന്നാല് പണംനേടാനുള്ള കുറുക്കുവഴിയായി കരുതപ്പെടുന്ന തലമുറ ആശങ്കാജനകമായ ഭാവിയെയാണു സൂചിപ്പിക്കുന്നത്. നല്ല മനുഷ്യനെ നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍നിന്നു സാങ്കേതികവിദഗ്ധനെ വാര്‍ത്തെടുക്കുകയെന്നതിലേക്ക് അധഃപതിക്കാന്‍ പാടില്ല. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തന്റെ സ്വപ്‌ന പദ്ധതിയായ ശാന്തിനികേതന്റെ ഉദ്ഘാടനച്ചടങ്ങിലിരിക്കുകയായിരുന്നു. താന്‍ വരച്ച ചിത്രവുമായി ഒരാള്‍ ടാഗോറിന്റെ അടുത്തുവന്നു. ഏറെനേരം ആ ചിത്രം സൂക്ഷിച്ചുനോക്കിയ ശേഷം ടാഗോര്‍ പറഞ്ഞു: “ഈചിത്രം അപൂര്‍ണമാണ്, ഇതില്‍ ധാരാളം പക്ഷികളുണ്ട്, പൂക്കളുണ്ട്, നീര്‍ച്ചോലയുണ്ട്, മരങ്ങളുണ്ട്, പക്ഷേ, മനുഷ്യനില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം അപൂര്‍ണമാണ്.” ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയും ഇതു തന്നെയല്ലേ എല്ലാമുണ്ട്, മനുഷ്യന് മാത്രമല്ല. മനുഷ്യനന്മക്കുതകുന്ന ഒന്നുമില്ല എന്ന സംശയം ബാക്കിയാവുന്നു. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ അന്വര്‍ഥമാകുകയാണ്: “ആധുനിക മനുഷ്യനു വിദ്യാഭ്യാസം കൊണ്ടു പറവയെപ്പോലെ ആകാശത്തിലൂടെ പറക്കാനും മത്സ്യത്തെപ്പോലെ ആഴക്കടിയിലൂടെ നീന്താനും സാധിക്കുന്നു. പക്ഷേ, മനുഷ്യനെപ്പോലെ രണ്ട് കാലില്‍ ഭൂമിയിലൂടെ നടക്കാന്‍ സാധിക്കുന്നില്ല. “മാനവികബോധവും സാമൂഹിക ബന്ധവും ഉള്‍ച്ചേര്‍ന്നതും വിമോചന സ്വപ്‌നമുള്‍ക്കൊള്ളുന്നതുമാവണം യഥാര്‍ഥത്തില്‍ വിദ്യാഭ്യാസം.