Connect with us

Articles

പരിരക്ഷിക്കാം, നമുക്ക് കേരള മാതൃകയെ

Published

|

Last Updated

ഐക്യകേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. തിരു- കൊച്ചി- മലബാര്‍ എന്നിങ്ങനെ ഭരണപരമായി മൂന്നായി വിഘടിച്ചു കിടന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഒരുമിപ്പിച്ച് ഇന്നു കാണുന്ന കേരളമുണ്ടാക്കിയെടുക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കേണ്ട ഘട്ടമാണിത്. ഒപ്പം, അവര്‍ വിഭാവനം ചെയ്ത കേരളം രൂപപ്പെട്ടുവോ എന്ന് ആത്മപരിശോധന നടത്തേണ്ട സമയവും.
പ്രദേശങ്ങളുടെ ഒരുമ എന്നതിനപ്പുറം ഭാഷയുടെ, സംസ്‌കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് ഐക്യകേരള സൃഷ്ടിക്കായി പ്രയത്‌നിച്ചവര്‍ ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂര്‍ണമായി ദൂരീകരിക്കപ്പെട്ട ഒരു കേരളം. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്ന ഒരു കേരളം. ശാന്തിയുടെ, സമാധാനത്തിന്റെ ഐശ്വര്യത്തിന്റെ കേരളം.
സ്വപ്‌നങ്ങളിലെ ആ കേരളത്തെ നമുക്ക് യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. അതിനാകട്ടെ, അര്‍പ്പണബോധത്തോടെ ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുക്കാന്‍, സമഭാവനയുടെ, സൗഹാര്‍ദത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്‍ സമഗ്രമായ കേരള വികസനം സാധ്യമാക്കാന്‍, മറ്റെന്തിലുമുപരി മനുഷ്യത്വമുയര്‍ത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്‌കാരികമായ ഉത്കര്‍ഷം ശക്തിപ്പെടുത്താന്‍ കേരളപ്പിറവിയുടെ വാര്‍ഷികത്തില്‍ സ്വയം പുനരര്‍പ്പിക്കാം. ഭാഷയെയും സംസ്‌കാരത്തെയും പരിരക്ഷിച്ചുകൊണ്ട് ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ നമുക്കു ശക്തിപ്പെടുത്താം.
ഒരേ ഭാഷ സംസാരിക്കുമ്പോഴും ഒരേ സാംസ്‌കാരിക പൈതൃകം പങ്കിടുമ്പോഴും മൂന്നായി വിഘടിച്ചു കിടക്കേണ്ടിവന്ന ജനതയായിരുന്നു ഇവിടെ 1956 വരെ ഉണ്ടായിരുന്നത്. കൊച്ചിയും തിരുവിതാംകൂറും രാജഭരണത്തില്‍. മലബാര്‍ മദിരാശിയുടെ ഭാഗം. ഇങ്ങനെയിരിക്കെ ഐക്യകേരളത്തിനുള്ള തുടക്കമായത് തീര്‍ച്ചയായും 1949ലുണ്ടായ തിരു-കൊച്ചി സംയോജനമാണ്. മദിരാശി “എ” സ്‌റ്റേറ്റും തിരു-കൊച്ചി “ബി” സ്‌റ്റേറ്റുമായിരുന്നു. “ബി” നിലവാരത്തിലുള്ള സ്‌റ്റേറ്റിനോട് എ നിലവാരമുള്ള സ്‌റ്റേറ്റിനെ യോജിപ്പിക്കുന്നതെങ്ങനെ? ഈ ചോദ്യം ഇടക്കുയര്‍ന്നു. ഇത്തരം ചോദ്യങ്ങളെയൊക്കെ മറികടന്ന് ഐക്യകേരളം സൃഷ്ടിച്ചതിനുപിന്നില്‍ എത്രയോ പേരുടെ മഹത്തായ ത്യാഗവും അര്‍പ്പണബോധത്തോടെയുള്ള കര്‍മ്മവുമുണ്ട്.
കേരളീയര്‍ മാത്രമല്ല, പുറത്തുള്ളവരുമുണ്ട്. അവര്‍ പ്രത്യക്ഷമായല്ല, പരോക്ഷമായി സംഭാവന ചെയ്തവരാണ്. അതില്‍ പ്രധാനിയാണ് ആന്ധ്രപ്രദേശിലെ പോറ്റി ശ്രീരാമലു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയമെന്ന ആവശ്യത്തില്‍നിന്ന് അധികാരികള്‍ പിന്നാക്കം പോയപ്പോള്‍ അതിനെതിരെ സമരം ചെയ്ത് ജീവത്യാഗം നടത്തിയ പോരാളി. ആ രക്തസാക്ഷിത്വമാണ്, അതേത്തുടര്‍ന്നുണ്ടായ ജനമുന്നേറ്റമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയമെന്ന ആവശ്യം അംഗീകരിക്കുന്നിടത്തേക്ക് അധികാരികളെ കൊണ്ടുവന്നത്. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കേളപ്പന്‍ എന്നിങ്ങനെ എത്രയോ പേരുടെ ശ്രമം ഐക്യകേരളപ്പിറവിക്കു പിന്നില്‍ ഉണ്ടായിട്ടുണ്ട്.
1920ല്‍ കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സമ്മേളനം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായ വലിയ പ്രാധാന്യമുള്ളതായിരുന്നു. 1921ല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടു കണ്ടത് 1952ല്‍ ഈ കമ്മിറ്റി മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി കോണ്‍ഗ്രസ് കമ്മിറ്റിയുമായി വിഭജിക്കപ്പെടുന്നതാണ്. അത്തരം ശ്രമങ്ങളെപ്പോലും അതിജീവിച്ചാണ് നാലുവര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഐക്യകേരളം പിറവികൊണ്ടത്.
ഇന്നു നാം കാണുന്ന ആധുനിക കേരളം സൃഷ്ടിക്കപ്പെടുന്നതിനു പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വലിയ സംഭാവനയുമുണ്ട്. അതിന്റെ പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ടു രൂപപ്പെട്ട വൈക്കം-ഗുരുവായൂര്‍-പാലിയം സത്യഗ്രഹങ്ങളുടെ സംഭാവനയുണ്ട്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ പുന്നപ്ര-വയലാറിന്റെയും കരിവെള്ളൂര്‍, കാവുമ്പായി, മുനയംകുന്ന്, തില്ലങ്കരി, ഒഞ്ചിയം സമരങ്ങളുടെയും കയ്യൂര്‍ സമരത്തിന്റെയും ഒക്കെ സംഭാവനകളുണ്ട്. ഭൂപരിഷ്‌ക്കരണ നിയമം, വിദ്യാഭ്യാസ നിയമം, അധികാരവികേന്ദ്രീകരണം, സാക്ഷരതാ പ്രസ്ഥാനം, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയുടെയൊക്കെ സംഭാവനകളുണ്ട്. ഇങ്ങനെ രൂപപ്പെട്ടുവന്ന ആധുനിക കേരളത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികളേറ്റെടുക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്.
ഒരു നാടിന്റെ വികസനമോ പരിവര്‍ത്തനമോ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് സംഭവിക്കുന്നതല്ല. അതിനു പിന്നില്‍ നിരവധി പ്രക്രിയകളുണ്ട്. അതിലേറ്റവും പ്രധാനമാണ് വിഷയാധിഷ്ഠിത സംവാദങ്ങള്‍. ജനാധിപത്യത്തിന്റെ ശക്തിതന്നെ ഇത്തരം സംവാദങ്ങളാണ്. അതുപോലെ പ്രധാനമാണ് വികസനത്തെക്കുറിച്ചുള്ള മൗലികമായ കാഴ്ചപ്പാടും അതു പിന്‍പറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും. വികസനം എന്ന പദം ഏറെ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. എല്ലാവരും പറയുന്നത് വികസനത്തെക്കുറിച്ചാണ്. ആഗോളീകരണത്തിന്റെ വക്താക്കളും സാമൂഹിക സുരക്ഷാ പദ്ധതികളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നവരുമൊക്കെ വികസനത്തെക്കുറിച്ചു പറയുന്നു. അതുകൊണ്ടുതന്നെ വാക്കിലെ വികസനമല്ല, പ്രവൃത്തിയിലെ വികസനമാണ് അളവുകോലാകേണ്ടത്.
ആധുനിക കേരളത്തിന്റെ രൂപപ്പെടലിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1956ലെ സമ്മേളനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ വിസ്മരിക്കാവുന്നതല്ല. ഒപ്പം അതിന്റെ അടിസ്ഥാനത്തില്‍ മുമ്പോട്ടുപോയ ആദ്യ ഗവണ്‍മെന്റിനെയും മറക്കാനാവില്ല. ഭൂവുടമാ സമ്പ്രദായം മാറ്റുക, വിദേശ മുതലാളി മേധാവിത്വത്തില്‍ നിന്ന് ഭൗതിക വിഭവങ്ങള്‍ മോചിപ്പിച്ചെടുക്കുക, മൗലിക വ്യവസായങ്ങള്‍ പൊതുഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് ആസൂത്രണ നിര്‍വഹണം നടത്തുക, വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, ജനാധിപത്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ പ്രാരംഭഘട്ടത്തില്‍ ആ സമ്മേളനത്തില്‍ നിന്നുയര്‍ന്ന നിര്‍ദേശങ്ങളില്‍പ്പെടും. 60 വര്‍ഷംമുമ്പ് കേരളപ്പിറവി വര്‍ഷത്തില്‍ നടന്ന സമ്മേളന നിര്‍ദേശങ്ങളാണ് ഇതെന്ന് നാം ഓര്‍മ്മിക്കണം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പുരോഗമന കേരളം മുമ്പോട്ടുപോയത്.
ബ്രാഹ്മണനും ദളിതനും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാന്‍ കഴിയുംവിധമുള്ള ഒരു പൊതുമണ്ഡലം ഇതിനനുബന്ധമായും നവോത്ഥാന ശ്രമങ്ങളുടെ തുടര്‍ച്ചയായും ഇവിടെ രൂപപ്പെടുക കൂടിയായിരുന്നു അന്ന്. ഭരണഘടനയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു ജനകീയ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെന്തോ, അതൊക്കെ ആ മന്ത്രിസഭ ചെയ്തു. ഇ എം എസ് തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, ഒരു പൗരന് നൂറുകണക്കിനേക്കര്‍ സ്ഥലം കൈവശംവെക്കാന്‍ ഭരണഘടനാപരമായും നിയമപരമായും തടസ്സമില്ലാത്ത ഇന്ത്യയിലെ ഈ ചെറിയ സംസ്ഥാനത്ത,് ബൂര്‍ഷ്വാവ്യവസ്ഥിതിയുടെ പരിമിതികള്‍ക്കുള്ളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഭൂപരിഷ്‌ക്കരണത്തിലൂടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ഭൂമി വിതരണം ചെയ്തത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷ എന്നീ രംഗങ്ങളില്‍ അന്ന് കൈക്കൊണ്ട നടപടികളാണ് “കേരള മോഡല്‍” വികസനത്തിന് അടിത്തറയായി മാറിയതെന്ന് നാം തിരിച്ചറിയണം.
എന്നാല്‍, ആ വികസന സങ്കല്‍പം പൂര്‍ണതയിലെത്തിക്കാന്‍ നമുക്കായിട്ടില്ല. അതിനു നിരവധി കാരണങ്ങളുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷാ പദ്ധതികള്‍, മിനിമം കൂലി, ജന്മിത്വമവസാനിപ്പിക്കാനുള്ള നടപടികള്‍, ന്യൂനപക്ഷാവകാശ സംരക്ഷണം തുടങ്ങിയവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. നിരവധി പരിഷ്‌കാരങ്ങള്‍ പല ഘട്ടങ്ങളിലായി ഉണ്ടായി. അധികാരവികേന്ദ്രീകരണം ത്വരിതമാക്കല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം തുടങ്ങിയവ ശക്തമാക്കുന്ന നടപടികളാണുണ്ടായത്. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണവും കാര്‍ഷിക പരിഷ്‌കരണ പരിപാടികളും ശ്രദ്ധേയമായ നടപടികളായി.
ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍, പൊതുവിതരണം ശക്തിപ്പെടുത്തല്‍, സാക്ഷരതാ പ്രസ്ഥാനം ശക്തിപ്പെടുത്തല്‍, ദുര്‍ബലവിഭാഗങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവത്കരണം, വിദ്യാഭ്യാസനീതി ഉറപ്പാക്കല്‍, വീടുവെക്കാന്‍ ഭൂമി കൊടുക്കല്‍, ജാതിവ്യവസ്ഥയുടെ നുകത്തില്‍നിന്നു സമൂഹത്തെ മോചിപ്പിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി. അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയവയിലൂടെ കേരളം ലോകത്തിനു മുമ്പില്‍ വീണ്ടും മാതൃകയായി ഉയര്‍ന്നുനിന്നു. പിന്നീടിങ്ങോട്ട് ഐ ടി സാധ്യതകള്‍, ബയോടെക്‌നോളജി സാധ്യതകള്‍, ടൂറിസം സാധ്യതകള്‍ എന്നിവ പുതിയ കാലത്തിനനുസരിച്ച് പ്രയോജനപ്പെടുത്താനുള്ള പരിപാടികളുമായി മുമ്പോട്ടുപോയി. ചരിത്രം ആ വഴിക്കാണ് കേരളത്തില്‍ പുരോഗമിക്കുന്നത്. അതുതന്നെയാണിന്നു കാണുന്നതും.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതില്‍നിന്നും കേരളത്തെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഭൂപരിഷ്‌കരണം നടന്ന നാട്, സാമൂഹിക സുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനം, മാതൃ-ശിശുമരണനിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുമുള്ള നാട് എന്നിങ്ങനെ ലോകരാഷ്ട്രങ്ങള്‍ക്ക് പോലും മാതൃകയായിട്ടുള്ള പല സൂചികകളും ഇവിടെയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം നവകേരളത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത്. ഈ നേട്ടങ്ങളിലഭിമാനിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോര; നാം ജീവിക്കുന്നത് ഒരു പുതിയ മിലീനിയത്തിലാണ്. ഈ സഹസ്രാബ്ദഘട്ടം ശാസ്ത്ര-സാങ്കേതിക വിജ്ഞാന വിപ്ലവത്തിന്റേതാണ്. അതിന്റെ വെളിച്ചമാകെ നമുക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയണം. അതിനുതകുന്ന ഒരു വികസന പരിപ്രേക്ഷ്യം തയ്യാറാക്കാന്‍ പുതിയ മിലീനിയത്തിന്റെ ഒന്നരപ്പതിറ്റാണ്ടു പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തിനു സാധിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിനുതകുന്ന ഒരു ബ്ലൂപ്രിന്റുണ്ടാക്കി അതു നടപ്പാക്കാനുള്ള സമയബന്ധിത കര്‍മപദ്ധതി പല ലോക രാജ്യങ്ങളും ആവിഷ്‌കരിച്ചു. നാം ആവിഷ്‌കരിച്ചിട്ടില്ല. ഈ അവസ്ഥ മാറണം. പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ലവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണം.
ആഗോളവത്കരണ നയങ്ങള്‍ രാജ്യത്തിനുമേല്‍ പിടിമുറുക്കിയതോടെ നാം അഭിമാനിച്ചിരുന്ന പല സൂചികകളും താഴേക്ക് ചലിക്കാന്‍ തുടങ്ങി. സാമൂഹിക ക്ഷേമ രംഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആഗോളീകരണ കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിച്ചതോടെ വിചാരിച്ച നിലയിലുള്ള മുന്നേറ്റം നിലനിര്‍ത്താനാവില്ല എന്നുവന്നു. ചില രംഗങ്ങളില്‍ മുരടിപ്പ് ഉണ്ടായി. അവയൊക്കെ ഫലപ്രദമായി തരണംചെയ്തുകൊണ്ട്
ജനക്ഷേമവും വികസനവും ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതികള്‍ മുമ്പോട്ടുവെച്ചാല്‍ അതിനെ അംഗീകരിക്കുന്ന മനസ്സാണു കേരളത്തിനുള്ളത്. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ സുവ്യക്തമായ കാഴ്ചപ്പാട് പ്രകടന പത്രികയിലൂടെ മുമ്പോട്ടുവെച്ചതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരം നല്‍കിയത് എന്നു കാണാം. അഴിമതിരഹിതവും മതനിരപേക്ഷവുമായ വികസിത കേരളത്തിനായുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരവികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണ്. ഇതിനുതകുന്ന നയസമീപനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ദീര്‍ഘവീക്ഷണത്തില്‍ അധിഷ്ഠിതമായ സംസ്ഥാന വികസനവും അടിയന്തരമായുള്ള ആശ്വാസനടപടികളും എന്നതാണ് സര്‍ക്കാര്‍ നയം. അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന കേരള ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) രൂപവത്കരിച്ചതും ആയിരങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ മുഖഛായ മാറ്റുന്ന ഹരിതകേരളം, ലൈഫ് എന്നീ രണ്ട് നൂതന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീടു നല്‍കലാണ് ലൈഫ് പദ്ധതിയുടെ ഉദ്ദേശം. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. തോടുകള്‍, ജലാശയങ്ങള്‍ എന്നിവ ശുദ്ധീകരിച്ച് സംരക്ഷിക്കുകയും അതുവഴി നാട്ടിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണുകയും ചെയ്യും. ഇതിന് പൊതുജനങ്ങളുടെ, പ്രത്യേകിച്ചും യുവാക്കളുടെ സജീവ പങ്കാളിത്തമുണ്ടാകണം. കേരളപ്പിറവി ദിനത്തോടെ കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജനമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോകുകയാണ്. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍ എന്‍ ജി വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കും. 2017 മാര്‍ച്ചോടുകൂടി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന പഴയ രീതി ഇനിയുണ്ടാകില്ല. 100 ദിവസത്തിനകം ഒട്ടേറെ പുതിയ തസ്തികള്‍ സൃഷ്ടിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയാണ്. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പി എസ് സിയെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. തൊഴില്‍ പരീക്ഷകളും മെഡിക്കല്‍-എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളും മറ്റും മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കും. യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 1500ഓളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയായി. വന്‍കിട ഐ ടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇങ്ങനെ നാടിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടേറെ പദ്ധതികള്‍ വിഭാവന ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭാവി യുവജനങ്ങളുടെ കൈയിലാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തീരുമാനങ്ങളാണ് നിങ്ങളെടുക്കേണ്ടത്. നാളത്തെ വികസനത്തെക്കുറിച്ചുള്ള ഏതു ചിന്തയും കേരള മാതൃകയെ പരിരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാകണം.

കേരള മുഖ്യമന്ത്രി

Latest