Connect with us

Articles

കേരളം കോളറയുടെ നിഴലില്‍

Published

|

Last Updated

റോബര്‍ട്ട് കോച്ച്

മലപ്പുറം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ നിന്നു കോളറ രോഗം തുടച്ചുനീക്കപ്പെട്ടു എന്ന് നാം അവകാശപ്പെട്ടതാണ്. എന്നാല്‍, 2009 മുതല്‍ രോഗം അവിടെവിടെയായി കണ്ടുതുടങ്ങിരുന്നു. ഇന്ന് നാല് ജില്ലകളില്‍ ഏറെക്കുറെ വ്യാപകമാകുന്ന അവസ്ഥയിലായിരിക്കുന്നു. പാലക്കാട്ടെ പട്ടഞ്ചേരിയില്‍ മാത്രം 80 പേര്‍ക്ക് രോഗലക്ഷണം കണ്ടുകഴിഞ്ഞു. മലപ്പുറത്ത് 25 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മലിനജലത്തിലൂടെ പരക്കുന്ന ഒരു ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛര്‍ദി – അതിസാരം മൂലം നഷ്ടപ്പെട്ടു ചെറുകുടല്‍ ചുരുങ്ങുന്ന അവസ്ഥയിലെത്തുന്ന രോഗമാണ് ഇത്. മൈക്രോ ബയോളജി ശാസ്ത്ര ശാഖയുടെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് കോച്ച് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് കോളറ ബാക്ടീരയത്തെ 1883ല്‍ കണ്ടെത്തുന്നത്. 1816 മുതല്‍ 1826 വരെയുള്ള കാലത്താണ് വിബ്രിയോ വഴി കോളറ രോഗം പെട്ടെന്ന് ലോകത്തെമ്പാടും പടരാന്‍ തുടങ്ങിയത്. 1820ല്‍ ബംഗാളില്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ഇന്ത്യന്‍- ബ്രിട്ടീഷ് പട്ടാളക്കാര്‍ രോഗം മൂലം അന്ന് മരിച്ചു. ഇന്തോനേഷ്യയില്‍ അക്കാലത്ത് കോളറ ബാധിച്ച് മരിച്ചത് ഒരു ലക്ഷം പേരാണ്. 1831ല്‍ ഈജിപ്തില്‍ 1, 30, 000 പേര്‍ മരിച്ചു. 1851 ആയപ്പോഴേക്കും റഷ്യ, ക്യൂബ, അമേരിക്ക എന്നിവിടങ്ങളിലും കോളറ മൂലം ജനം മരിക്കാന്‍ തുടങ്ങി. 1920കളില്‍ റഷ്യയില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് ലക്ഷം പേര്‍ക്കാണ്. രണ്ടായിരത്തില്‍ ലോകാരോഗ്യ സംഘടന 1, 40, 000 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. 2010ല്‍ നൈജീരിയയില്‍ 352 പേര്‍ മരിച്ചു.
2012ല്‍ കോളറ ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിയെത്തി. 2013ല്‍ വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ 30 പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് വ്യാപകമായി കേരളത്തിലെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അവിടെവിടങ്ങളിലായി സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി.
കേരള കാര്‍ഷിക സര്‍വകലാശായയുടെ ഫുഡ് ക്വാളിറ്റി അഷുറന്‍സ് ലബോറട്ടറിയില്‍ മലപ്പുറം ജില്ലയിലെ അഴുക്കു ചാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ കോളറ പരത്തുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയത്തെ 2016 ജൂലൈ മാസത്തില്‍ കണ്ടെത്തുകയുണ്ടായി. കുറ്റിപ്പുറത്തെ അഴുക്കുചാലിലെ മലിനജലമാണ് പഠനവിധേയമാക്കിയത്. ഇവിടെ അതിസാരം മൂലം ഇതിനകം രണ്ട് പേര്‍ മരിച്ചിരുന്നു. ജലവും ആഹാരപദാര്‍ഥങ്ങളും മലിനമാകുന്നതാണ് രോഗകാരമെന്ന് കണ്ടെത്തിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ ശൗച്യാലയങ്ങളിലെ വെള്ളം കുടിവെള്ളവുമായും ആഹാര പദാര്‍ഥങ്ങളുമായും കൂടിക്കലരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. മലിനജല കനാലുകളിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകളുടെ ചോര്‍ച്ചയിലൂടെയും കോളറ ബാക്ടീരിയ കുടിവെള്ളത്തില്‍ കലരാവുന്നതാണ്.
മറ്റൊരു കാരണമായി സംശയിക്കുന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന രോഗം സംസ്ഥാനത്തെത്താനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. മാത്രമല്ല, വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന ഇവര്‍ വ്യക്തിശുചിത്വത്തിന്റെ വിഷയത്തില്‍ പിറകിലാണ് താനും. വിബ്രിയോ കോളറെ ബാക്ടീരിയം മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ എണ്ണത്തില്‍ പെരുകാനും അത് മലമൂത്ര വിസര്‍ജ്യങ്ങളിലൂടെ അഴുക്കുചാലുകളിലും കുടിവെള്ളത്തിലും കൃഷിയിടങ്ങളിലും എത്തിച്ചേരാനും ഒരു പ്രയാസവുമില്ല. നമ്മുടെ ഭക്ഷണ ശാലകളില്‍ പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
കുടിവെള്ളം മലിമായാല്‍ കോളറ ഉറപ്പാണ്. സെപ്ടിക് ടാങ്കുകള്‍ വഴി ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ മലിനമാകാന്‍ നമ്മുടെ നാട്ടില്‍ ഏറെ സാധ്യതയുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ പുഴകളിലും ഓടകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നത് ഇവിടെ കണ്ടുവരുന്ന പ്രവണതയാണ്. മലപ്പുറത്ത് കോളറ സ്ഥിരീകരിച്ച മിക്കവാറും കേസുകളിലും രോഗികള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഉണ്ടായത്. വ്യക്തിശുദ്ധിയില്ലാത്ത ഹോട്ടല്‍ തൊഴിലാളികളും പാനീയക്കച്ചവടക്കാരും വലിയ ഭീഷണിയാണ്.
ഛര്‍ദി, വയറിളക്കം, കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീര്‍ ഇല്ലാത്ത അവസ്ഥ, കുഴിഞ്ഞ കണ്ണൂകള്‍, മാംസ പേശികളുടെ ചുരുങ്ങല്‍, നാഡീ മിടിപ്പില്‍ ക്രമാതീതമായ വര്‍ധന എന്നിവയാണ് കോളറയുടെ ആദ്യ ലക്ഷണങ്ങള്‍. ഇത് പിന്നീട് കിഡ്‌നി പ്രവര്‍ത്തനം നിശ്ചലമാകുന്നതിനും ബോധക്ഷയത്തിനും മരണത്തിനും കാരണമാകാം. ഛര്‍ദി അതിസാരം മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചക്കും ബോധക്ഷയത്തിനും കാരണമാകുന്നു. ഭക്ഷണ പദാര്‍ഥങ്ങള്‍ ദഹിക്കാതെ പുറത്തുവരുന്ന അവസ്ഥയും രോഗികള്‍ക്കുണ്ടാകാറുണ്ട്. ചെറുകുടല്‍ ചുക്കിച്ചുളിഞ്ഞ് പ്രവര്‍ത്തന രഹിതമാകുന്ന കേസുകളില്‍ ഓപ്പറേഷന്‍ വഴി കുടലിന്റെ ഈ ഭാഗം നീക്കം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. മലം പരിശോധിക്കുന്നതില്‍ നിന്നും രക്ത പരിശോധനയില്‍ നിന്നും വിബ്രിയോ കോളറെ ബാക്ടീരിയയെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വ്യക്തമാകും. ഇത് കോളറ സ്ഥിരീകരിക്കാന്‍ പര്യാപ്തമാണ്.
ഒരാളില്‍ കോളറ ഉണ്ടാക്കുന്നത് കോമ ആകൃതിയിലുള്ള വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണെങ്കിലും രോഗം വരുന്നതിന് കാരണം ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സി ടി എക്‌സ് (കോളറ റ്റോക്‌സിന്‍) എന്ന വിഷാംശമാണ്. ചെറു കുടലില്‍ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ സി ടി എക്‌സ് വിഷം ഉത്പാദിപ്പിക്കുന്നതിന് കാരണം അവരെ ആക്രമിക്കുന്ന ഒരു തരം വൈറസ് ആണ്. 1959ല്‍ ആണ് കോളറ റ്റോക്‌സിന്‍ എന്ന എന്ന കോളറാജന്‍ കണ്ടെത്തുന്നത്. ചെറുകുടലിന്റെ ഭിത്തിയുമായി ചേരുന്ന സി ടി എക്‌സ് സോഡിയത്തിന്റെയും ക്ലോറൈഡിന്റെയും സാധാരണയുള്ള ചംക്രമണത്തെ തടസ്സപ്പെടുത്തുകയും ധാരാളം ജലാംശം വയറിളക്കം മൂലം നഷ്ടപ്പെടുത്തുകയും ചെയ്യും. കക്കയിറച്ചി, വേവിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിബ്രിയോ കോളറെയെന്ന രോഗാണുവിന് ശരീരത്തിലെത്താവുന്നതാണ്.
കോളറ രോഗാണുക്കള്‍ തീരദേശ ജലാശയങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ചെമ്മീന്‍, കൊഞ്ച്, ആല്‍ഗകള്‍, പ്ലവക സസ്യങ്ങള്‍, പ്ലവക ജന്തുക്കള്‍ എന്നിവയിലെല്ലാം വിബ്രിയോ കോളറെക്ക് കഴിയാനാകും. കഴുകാതെയും വേവിക്കാതെയും വൃത്തിയില്ലാതെയും സമുദ്ര വിഭവങ്ങള്‍ ഭക്ഷിക്കുമ്പോഴും രോഗാണുക്കള്‍ ശരീരത്തിലെത്താവുന്നതാണ്. ചെമ്മീനും ഞെണ്ടും കക്കയിറച്ചിയും ശരിയായ പാചകം ചെയ്യാതെ കഴിക്കുന്നത് കോളറക്ക് കാരണമാകാറുണ്ട്. “ഒ” ഗ്രൂപ്പുകാരെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം കുടിക്കുക, വൃത്തിയില്ലാത്ത ചുറ്റുപാട്, അഴുക്കുചാലുകളിലെ വെള്ളം കുടിവെള്ളത്തില്‍ കലരുക, ശരിയായി വൃത്തിയാക്കി പാചകം ചെയ്യാത്ത സമുദ്ര വിഭവങ്ങള്‍ ഭക്ഷിക്കുക, വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും കഴിക്കുക, അഴുക്കു വെള്ളത്തില്‍ വളരുന്ന നെല്ല്, ബജ്‌റ, ഓട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ അധികം പാചകം ചെയ്യാതെ കഴിക്കുക എന്നിവയെല്ലാം കോളറ രോഗത്തിന് സാധ്യതയുള്ള കാര്യങ്ങളാണ്.
ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക, ധാരാളം വെള്ളം കുടിക്കുക, വൃത്തിയുള്ള ആഹാരം കഴിക്കുക, പ്രതിരോധ വാക്‌സിനുകളായ ഡ്യൂക്കറോള്‍, ഷാന്‍ച്ചോള്‍ എന്നിവ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.