Connect with us

National

സംരക്ഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെ എം.പി സഭയില്‍ കരഞ്ഞു

Published

|

Last Updated

ചെന്നൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്നും താന്‍ എം.പി സ്ഥാനം രാജിവെക്കില്ലന്നെും അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ രാജ്യസഭയില്‍ പറഞ്ഞു. എന്റെ ജീവനു ഭീഷണിയുണ്ട്, എനിക്കു സംരക്ഷണം ആവശ്യമാണ്. സര്‍ക്കാരിന് എന്നെ രക്ഷിക്കാന്‍ സാധിക്കുമോ? ശശികല പുഷ്പ കരഞ്ഞുകൊണ്ട് സ്പീക്കറോട് ചോദിച്ചു. എം.പി സ്ഥാനം രാജിവെക്കാനായി തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ പുറത്ത് പോയാല്‍ താന്‍ അക്രമിക്കപ്പെട്ടേക്കാം. രാജിവെക്കാന്‍ ഉദ്ദേശമില്ലെന്നും അവര്‍ പറഞ്ഞു. താന്‍ തമിഴ്‌നാട്ടില്‍ സുരക്ഷിതയല്ലെന്നും എം.പി വ്യക്തമാക്കി. ശശികലയുടെ ആവശ്യം പരിഗണിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയറിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ഉറപ്പ് നല്‍കി.

ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായതിന് പിന്നാലെയായിരുന്നു രാജ്യസഭയില്‍ എം.പിയുടെ അഭ്യര്‍ഥന. ജയലളിത ട്വിറ്ററിലൂടെയാണ് പുറത്താക്കിയ കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കിയ തരത്തിലുളള പെരുമാറ്റത്തിനാണ് ശശികലയെ പുറത്താക്കിയതെന്നാണ് ജയലളിത ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയുടെ വനിതാ രാജ്യസഭാംഗമായ ശശികല പുഷ്പ ഡിഎംകെ എംപിയായ ട്രിച്ചി ശിവയെ മര്‍ദിച്ചത്. തല്ല് കിട്ടി ഒരു ദിവസത്തിനുശേഷമാണ് ട്രിച്ചി ശിവ സംഭവം അംഗീകരിച്ചത്.
ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് ചെന്നൈയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ പുറപ്പെടാനെത്തിയപ്പോളാണ് ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഡി.എം.കെയിലെ മുതിര്‍ന്ന നേതാവാണ് ട്രിച്ചി ശിവ.

യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ ശശികല ഓടിയത്തെി ശിവയെ ഷര്‍ട്ടിന് കടന്നുപിടിച്ച് അടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരത്തെി പിടിച്ചുമാറ്റി. പെട്ടെന്ന് കിട്ടിയ തല്ലില്‍ പ്രതികരിക്കാതെ ശിവ ഉടന്‍ യാത്ര റദ്ദാക്കി തിരികെപ്പോയി.