Connect with us

International

ചരിത്രം കുറിച്ച് ഒബാമ ക്യൂബയില്‍

Published

|

Last Updated

ഹവാന: യു.എസ് ചരിത്രം തിരുത്തിയെഴുതി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്നുദിവസത്തെ ക്യൂബന്‍ സന്ദര്‍ശനത്തിനു തുടക്കമായി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്കും സംഘത്തിനും ഹവാന ജോസ് മാര്‍ട്ടി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ഒബാമയെ സ്വീകരിച്ചു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ഉന്നതതല ചര്‍ച്ച നടത്തുന്ന ഒബാമ, വിപ്ലവ നായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

obama 34ഞങ്ങളത് സാധ്യമാക്കിയെന്നും, ക്യൂബയില്‍ എത്തിച്ചേര്‍ന്നെന്നും, ക്യൂബന്‍ ജനതയെ നേരിട്ടു കേള്‍ക്കാന്‍ കഴിയുന്നതിനെ പ്രതീക്ഷകളോടെയാണ് കാണുന്നതെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനെത്തിയ ഒബാമയെ പത്‌നി മിഷേലും രണ്ട് മക്കളും അനുഗമിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. 88 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു യു.എസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന യു.എസ് പ്രസിഡന്റ്. മാസങ്ങള്‍ക്കുമുമ്പ് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കൈ എടുത്താണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശീതയുദ്ധം അവസാനിപ്പിച്ചതും, നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും. പിന്നീട് അമേരിക്കയും, ഹവാനയും എംബസികള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ക്യൂബയിലെ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക മുന്‍കൈ എടുക്കുമെന്നും, നയപരമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നലെ ഒബാമ ട്വീറ്റ് ചെയ്തിരുന്നു. ക്യൂബന്‍ സന്ദര്‍ശനത്തിനുശേഷം ഒബാമ അര്‍ജന്റീനയിലേക്ക് പോകും