Connect with us

National

പിഎഫ് നികുതി പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) നിക്ഷേപ തുക പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര ധന മന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതു സംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തി. എല്ലാവരെയും പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാക്കുക എന്ന ലക്ഷ്യമായിരുന്നു പുതിയ പദ്ധതിക്ക് പിറകിലുണ്ടായിരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇ പി എഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ അറുപത് ശതമാനത്തിന് പലിശ ഏര്‍പ്പെടുത്താനായിരുന്നു ബജറ്റില്‍ നിര്‍ദേശം. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോഴാണ് നികുതി ഏര്‍പ്പെടുത്തിയിരുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളും ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടിയും ശക്തമായി തീരുമാനത്തെ എതിര്‍ത്തിരുന്നുവെങ്കിലും ഈ വര്‍ഷത്തെ ബജറ്റില്‍ കൊണ്ടുവന്ന നിര്‍ദേശം പിന്‍വലിക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റിലും നിലപാട് സ്വീകരിച്ചിരുന്നു. ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബി എം എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

നികുതി നിര്‍ദേശം പുനഃപരിശോധിക്കണമെന്നും ഇതുസംബന്ധിച്ച് തൊഴിലാളി സംഘടനകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാനും വ്യക്തത വരുത്താനും അരുണ്‍ ജെയ്റ്റ്‌ലിയോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പ്രതിമാസം 15,000 രൂപക്ക് മുകളില്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രമേ നികുതി നിര്‍ദേശം ബാധകമാകൂവെന്നും ഈ വര്‍ഷം ഒന്നിനു ശേഷം നിക്ഷേപിക്കുന്ന തുക പിന്നീട് പിന്‍വലിക്കുമ്പോള്‍ അതിലെ അറുപത് ശതമാനത്തിന്റെ പലിശക്ക് മാത്രമേ നികുതി ഈടാക്കൂവെന്നുമായിരുന്നു റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നത്.

 

---- facebook comment plugin here -----

Latest