Connect with us

Kozhikode

നരേന്ദ്രമോദി സര്‍ക്കാര്‍ ഗോഡ്‌സെയിസം മുഖമുദ്രയാക്കി മാറ്റി: സുധീരന്‍

Published

|

Last Updated

കോഴിക്കോട്: ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഗോഡ്‌സെയിസം മുഖമുദ്രയാക്കി മാറ്റിയിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. “ജനരക്ഷായാത്ര”യ്ക്ക് കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജക മണ്ഡലങ്ങളുടെ ആഭിമുഖ്യത്തില്‍ മുതലക്കുളം മൈതാനിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വി എം സുധീരന്‍.വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രാജ്യത്തെ വിമോചിപ്പിക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായ കാലഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കേണ്ടത് ജനാധിപത്യബോധമുള്ള ജനതയുടെ കടമയാണ്.ബീഹാറിലെ മഹാസഖ്യത്തിന്റെ വിജയം വര്‍ഗ്ഗീയ കക്ഷികള്‍ക്കുള്ള ശക്തമായ താക്കീതാണ്. മതേതര നിലപാട് സ്വീകരിക്കുന്നവരെന്ന് അവകാശപ്പെടുന്ന സി പി എം, രാഷ്ട്രം ഉറ്റുനോക്കിയ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ കക്ഷികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ജനങ്ങളുടെ സ്വത്തിനും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് ഭരണകൂട വര്‍ഗ്ഗീയതയുടെ ഏറ്റവും വികൃതമായ പ്രതീകമായി മാറിക്കഴിഞ്ഞെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.