Connect with us

Malappuram

2015 മലപ്പുറം

Published

|

Last Updated

നേട്ടങ്ങളുടെ പടവുകള്‍
കയറി മലപ്പുറം
സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി മലപ്പുറം ജില്ലാ കലക്ടര്‍ കെ ബിജുവിനെ തിരഞ്ഞെടുത്തു. മമ്പാട് എം ഇ എസ് കോളജിന് സ്വയംഭരണ പദവി അനുവദിച്ചുകൊണ്ട് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍( യു ജി സി) ഉത്തരവായി. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലക്ക് റാങ്കിന്‍ പൊന്‍തിളക്കം. ഒന്നാം റാങ്കിനൊപ്പം ആദ്യപത്ത് റാങ്കുകളില്‍ മൂന്ന് റാങ്കുകള്‍ നേടിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ കുതിച്ചു ചാട്ടം. എസ് സി വിഭാഗത്തിലും ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. മഞ്ചേരി തുറക്കലിലെ പള്ളിറോഡിലെ സാനിസിലെ പി ഹിബ ഒന്നാം റാങ്കോടെ ജില്ലയുടെ അഭിമാനം വാനോളമുയര്‍ത്തി. അഞ്ചാം റാങ്കുമായി വള്ളിക്കാപ്പറ്റയിലെ കുമ്മില്‍ വീട്ടില്‍ ഐശ്വര്യ രവീന്ദ്രനും പത്താം റാങ്കോടെ വാലില്ലാപുഴ പുതിയടത്ത് വീട്ടില്‍ മെല്‍വിന്‍ ഷാജിയും മലപ്പുറത്തിന്റെ താരങ്ങളായി. എസ് സി വിഭാഗത്തില്‍ പള്ളിക്കലിലെ കെ നിര്‍മ്മല്‍ കൃഷ്ണന്‍ ഒന്നാമനായി ഇരട്ടി മധുരമേകി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ സംസ്ഥാന ശരാശരിക്കും മുകളില്‍ നേടി ജില്ലക്ക് ചരിത്ര വിജയം. 85.55 ശതമാനമാണ് ജില്ലയുടെ വിജയ ശതമാനം. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി നടപ്പാക്കുന്ന “അതുല്യം” പദ്ധതിയിലൂടെ 69 പഞ്ചായത്തുകള്‍ 90 ശതമാനത്തിന് മുകളില്‍ നാലാംതരം തുല്യത നേടി. പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗജന്യ “വൈഫൈ” നഗരമായി മലപ്പുറം നഗരസഭ. സെപ്തംബര്‍ എട്ട് മലയാള സര്‍വകലാശാലയിലെ ആദ്യബാച്ചില്‍ നൂറുശതമാനം വിജയം.
കോട്ടങ്ങളും നാണക്കേടും
ജില്ലയില്‍ കൊതുകു ജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
കരുളായി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ കുരങ്ങ് പനി കണ്ടെത്തി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനം. റണ്‍വേ വികസനം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു. എയര്‍പോര്‍ട്ട് നഷ്ടപ്പെട്ടേക്കുമെന്ന തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍. രാജ്യത്തെ മികച്ച ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫീസെന്ന പുരസ്‌കാരം തേടിയെത്തിയ ശേഷം മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനെ കൊച്ചി സി ബി ഐ യൂനിറ്റ് പിടികൂടി. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നെന്ന പരാതികളില്‍ ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.
അധികാരവും രാഷ്ട്രീയവും
രാജ്യസഭാ സീറ്റിനെ ചൊല്ലി മുസ്‌ലീം ലീഗില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുന്‍ രാജ്യസഭാംഗവും വ്യവസായിയുമായ പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് സീറ്റിന് ശക്തമായി രംഗത്ത് വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. സി പി എം സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം സീതാറാം യെച്ചൂരി ജില്ലയില്‍. ജില്ലാ കലക്ടറായി 2004 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ടി ഭാസ്‌ക്കരന്‍ ചുമതയേറ്റു. മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപവത്കരിക്കുന്നതിനെ കുറിച്ച് സാധ്യതാ പഠനം നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം. സമവായശ്രമങ്ങള്‍ തീര്‍ത്തും പരാജയം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യു ഡി എഫിന് തിരിച്ചടി. 26 പഞ്ചായത്തുകളും തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി നഗരസഭകളും സ്വന്തമാക്കി രണ്ട് പതിറ്റാണ്ടിനിടയിലെ ഇടത് മികച്ച വിജയം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലീം ലീഗിലെ എ പി ഉണ്ണികൃഷ്ണനും വൈസ് പ്രസിഡന്റായി സക്കീന പുല്‍പ്പാടനും ചുമതലയേറ്റു.

കരിപ്പൂരിലെ
വെടിവെപ്പില്‍ വിറങ്ങലിച്ച്
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ മലപ്പുറം അരീക്കോട് മേത്തലങ്ങാടി നാലകത്ത് അബ്ദുറഹിമാന്റെ മകന്‍ സല്‍മാന്‍(42) ഹൂതി വിമതരുടെ തടവിലായി. സല്‍മാനും കുടുംബവും താമസിക്കുന്ന സന്‍ആയി നഗരത്തിലെ ഫഌറ്റില്‍ പുലര്‍ച്ചെ ആയുധങ്ങളുമായി എത്തിയ ഹൂതി സംഘം മുഴുവന്‍ പുരുഷന്‍മാരെയും തട്ടിക്കൊണ്ടുപോയെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പട്ടിക്കാടില്‍ തീവണ്ടി എന്‍ജിന് തീ പിടിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. കരിപ്പൂരില്‍ വെടിവെപ്പ്. ഒരു സി ഐ എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. വി ഐ പി ഗേറ്റിന് സമീപത്തെ എ ടി സി ഗേറ്റിലൂടെ കയറാന്‍ ശ്രമിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പിടിവലിക്കിടയില്‍ സീതാറാം ചൗധരി എന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്ക് പൊട്ടി. ചൗധരിയുടെ കൈയിലൂടെ കയറിയ വെടിയുണ്ട എസ് എസ് യാദവിന്റെ താടിയിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറി. ദേശീയപാതയില്‍ എടരിക്കോട് പാലച്ചിറമാടില്‍ ഗ്യാസ് ടാങ്കര്‍ ലോറി നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ ദുരന്തത്തില്‍പ്പെട്ട് ആറ് മലയാളികള്‍ മരിച്ചവരില്‍ മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശിയടക്കം ദുരന്തത്തിലകപ്പെട്ടു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ്. വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാര്‍ കണ്ടെത്തി. അട്ടിമറിയെന്ന് സംശയം. വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിംഗ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ റീ പോളിംഗ്. കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് മീറ്ററുകളോളം പരിധിവിട്ടു നീങ്ങി. ടേക്ക്ഓഫിനിടെ വിമാനം റണ്‍വേ നിര്‍മാണം നടക്കുന്ന ഭാഗത്തെത്തിയെങ്കിലും വേഗതയിലല്ലായിരുന്നത് മൂലം പൈലറ്റിന് നിയന്ത്രിക്കാനായി. 178 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നുയരാന്‍ തിരിച്ച വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ദുരന്തങ്ങള്‍ വിട്ടൊഴിയാതെ
വിനോദ യാത്രക്കായി പൊന്മള, വലിയാട് എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്തേക്ക് പോയ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ഇവര്‍ സഞ്ചരിച്ച വാന്‍ ഇടിച്ചാണ് അപകടം. പൊന്മള പൂവാട് സ്വദേശികളായ കുവ്വക്കാടന്‍ അബ്ദുല്‍ റസാഖിന്റെ മകനും വാനിന്റെ ഡ്രൈവറുമായ സലീം(24), സഹായി കറുകമണ്ണില്‍ അബ്ദുവിന്റെ മകന്‍ സമീര്‍(25), കോഡൂര്‍ ആല്‍പറ്റക്കുളമ്പ് വലിയാട് സ്വദേശി മച്ചിങ്ങല്‍ നാസറിന്റെ മകന്‍ റിയാസ് (21) എന്നിവരാണ് മരിച്ചത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് യുവാക്കളായ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. ബഗല്‍ കോട്ട ജില്ലയിലെ ദുര്‍ഗാനഗര്‍ കോളനിയിലെ വിനോദ്, സച്ചിന്‍, രമേശ് എന്നിവരാണ് മരിച്ചത്. ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. വെട്ടത്തൂര്‍ യതീംഖാനയിലെ അന്തേവാസിയും ഓമാനൂര്‍ മൂച്ചിക്കല്‍ തവരക്കാടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മകനുമായ അമീറുദ്ദീന്‍ (12) ആണ് മരിച്ചത്. കൊണ്ടോട്ടി ഐക്കരപ്പടിയില്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ച് അഞ്ചു മരണം. എടപ്പാളില്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട ടവേര കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. എറണാകുളം ജില്ലാ ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ടീം അംഗങ്ങളായ അതുല്‍(16), അമല്‍ കൃഷ്ണ(15), സുധീഷ്(16), എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക്ക് സേവ്യര്‍ എന്നിവരാണ് മരിച്ചത്.
മന:സാക്ഷിയെ നടുക്കിയ ക്രൂരതകള്‍
അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചത് സംബന്ധിച്ച പരാതിയില്‍ ഒരു മാസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ മാതാവ് പരാതി നല്‍കി.
കോട്ടക്കലില്‍ പതിമൂന്നു കാരിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ രക്ഷിതാക്കള്‍ക്ക് പുറമെ പീഡിപ്പിച്ചവരും ഇടനിലക്കാരുമടക്കം പത്തുപേരെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ 11കാരിയായ സഹോദരിയെയും ഒമ്പതുകാരനായ സഹോദരനെയും പീഡിപ്പിച്ച അര്‍ധ സഹോദരനായ 19 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ മെന്‍സ് ഹോസ്റ്റല്‍ സംഘത്തിന്റെ അതിരുവിട്ട ഓണാഘോഷത്തില്‍ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി തസ്‌നിയുടെ ജീവനെടുത്തു. വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാര്‍ കിടപ്പ് മുറിയില്‍ വെട്ടേറ്റ് മരിച്ചു. കേസില്‍ വിനോദിന്റെ ഭാര്യ ജ്യോതിയെയും കുടുംബ സുഹൃത്തിനേയും പിടികൂടി. ആശുപത്രി അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവജാത ശിശുവിന്റെ മൃതദേഹം കടലാസുപെട്ടിയിലാക്കി ആശുപത്രിക്കു മുമ്പില്‍ ആദിവാസികളുടെ കുത്തിയിരുപ്പ്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി യുവതി സബിതയും ബന്ധുക്കളുമാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കുത്തിയിരിപ്പ് നടത്തിയത്. രക്ത സ്രാവത്തെ തുടര്‍ന്നാണ് സബിതയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 10 മണിയോടെ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകണമെന്ന ആശുപത്രി അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ രാത്രിയില്‍ ഉള്‍വനത്തിലെ ആദിവാസി കോളനിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു.
പാങ്ങിലെ ചെങ്കല്‍ ക്വാറിയിലെ പാചകത്തൊഴിലാളിയായിരുന്ന സാജിത കൊല്ലപ്പെട്ട സംഭവത്തില്‍ ക്വാറി ഉടമയും സഹായിയും അറസ്റ്റില്‍. ക്വാറിയുടമ പാങ്ങ് കരേക്കാട് ചെങ്കുങ്ങന്‍പടി കപ്പൂരത്ത് വീട്ടില്‍ അബ്ദുല്ല എന്ന മിനി അബ്ദു(42), സഹായി അസം കൊക്‌റാജാര്‍ ജില്ലയിലെ അജീബുര്‍ റഹ്മാന്‍ എന്ന അജീബുര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.