Connect with us

National

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ വാഗ്ദാനം: ഫാക്ടിന് 1,000 കോടി സഹായം

Published

|

Last Updated

ന്യൂഡല്‍ഹി: മിയുടെ സ്വതന്ത്ര അവകാശം കേന്ദ്രത്തിന് നല്‍കണമെന്ന ഉപാധിയോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 1000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഈ പ്രഖ്യാപനം നടത്തിയത്. ഫാക്ട് തൊഴിലാളികളുടെയും സംസ്ഥാനത്തിന്റെയും പ്രതികരണത്തിന് അനുസരിച്ചായിരിക്കും ഇത് നടപ്പിലാകുക. ഭൂമി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളം അറിയിച്ചുണ്ടെങ്കിലും 150 ഏക്കര്‍ സംസ്ഥാനത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഫാക്ടിന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനാകില്ലെന്നും കേരളം വ്യക്തമാക്കി.
കേരളത്തിലെ നഗരങ്ങളുടെ അടിസ്ഥാന വികസനത്തിന് 580 കോടിരൂപ അനുവദിച്ച കാര്യവും മുഖ്യമന്ത്രി നയിക്കുന്ന സംഘത്തെ നായിഡു അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. കണ്ണൂരും ഗുരുവായൂരും അമൃത് നഗര പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും.
കേരളത്തിലെ ഭവന പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായ തുക വര്‍ധിപ്പിക്കും. കൊച്ചി മെട്രോ നീട്ടുന്ന കാര്യവും പരിഗണിക്കും. നിലവില്‍ രണ്ട് നഗരങ്ങളും അമൃത് പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയം മാറ്റിവെച്ച് കേരളത്തിന്റെ വികസനത്തിന് എല്ലാ സംഭാവനകളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ ബാബു എന്നിവരും മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്നും ഡല്‍ഹിയില്‍ തുടരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം വിവിധ കേന്ദ്ര മന്ത്രിമാരെ കാണുന്നുണ്ട്.
സംഘത്തിന്റെ പ്രധാന സന്ദര്‍നോദേശ്യങ്ങളിലൊന്ന് മുല്ലപ്പെരിയാര്‍ വിഷയമാണെന്നതിനാല്‍ കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിയുമായും സംഘം ഇന്ന് ചര്‍ച്ച നടത്തിയേക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest