Connect with us

Malappuram

ഗേറ്റ് വേ ഓഫ് നിലമ്പൂര്‍; വരുന്നത് 1.80 കോടിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍

Published

|

Last Updated

നിലമ്പൂര്‍: കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായി നിലമ്പൂരിനെ മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി 1.80 കോടി രൂപയുടെ പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കും.
ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് ഒരു കോടി രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിലമ്പൂര്‍ നഗരസഭയാണ് ഫണ്ട് സമാഹരിച്ച് പദ്ധതി നടപ്പാക്കുന്നത്. സഞ്ചാരികള്‍ക്ക് നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ തന്നെ 90 സെന്റ് സ്ഥലത്ത് രണ്ടു നിലകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും വിശ്രമ കേന്ദ്രവുമാണ് ഒരുക്കുന്നത്. ആദിവാസി കലകള്‍ അടക്കമുള്ള നിലമ്പൂരിന്റെ തനതു കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ 500 പേര്‍ക്കിരിക്കാവുന്ന ആംഫി തിയേറ്റര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമമുറി, റസ്റ്റോറന്റ്, കുട്ടികള്‍ക്ക് കളിക്കാനുള്ള മിനി പാര്‍ക്ക്, നിലമ്പൂരിലെ വന വിഭവങ്ങളും ഉത്പന്നങ്ങളും വില്‍ക്കുന്ന കടകള്‍, സുവനീര്‍ ഷോപ്പുകള്‍, നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും ഡിജിറ്റല്‍ വിവരങ്ങള്‍. അവിടങ്ങളിലേക്കുള്ള വാഹന സൗകര്യം എന്നിവ ഇവിടെ ലഭ്യമാകും. നിലമ്പൂരിലെ മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ട്രക്കിംഗിന് ആവശ്യമായ ഉപകരണങ്ങളും പ്രകൃതി സൗഹൃദമായി നിലമ്പൂര്‍ കണ്ടറിയാന്‍ സൈക്കിളുകളും നല്‍കും. സഞ്ചാരികള്‍ക്ക് സൈക്കിള്‍ സവാരിക്കായി നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ പോയിന്റുകള്‍ ഉണ്ടാകും. ഒരു സ്ഥലത്തു നിന്നും മറ്റൊരു കേന്ദ്രത്തിലെത്തി അവിടെ സൈക്കിള്‍ തിരിച്ചു നല്‍കാവുന്ന ക്രമീകരണങ്ങളും സജ്ജീകരിക്കും.
ഡി ടി പി സിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ പ്രവൃത്തി സംബന്ധിച്ച് നിലമ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷത വഹിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപിനാഥ്, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍കോയ, നിര്‍മിതി കേന്ദ്രം കണ്‍സള്‍ട്ടന്റ് വി കെ ലക്ഷ്മണന്‍, റീജ്യണല്‍ എന്‍ജിനീയര്‍ സതീദേവി, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലോളി മെഹബൂബ്, മുജീബ് ദേവശേരി, നഗരസഭാ സെക്രട്ടറി പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.
ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിയുടെ ഒന്നാം ഘട്ടമായി ഒരു കോടി രൂപ ചെലവിട്ട് നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ ടൈലുകള്‍ പാകി മനോഹരമാക്കി നടപ്പാതയും വിശ്രമ സ്ഥലും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ലഘു ഭക്ഷണങ്ങള്‍ നല്‍കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു കഫ്റ്റീരിയയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.