Palakkad
കാലവര്‍ഷക്കെടുതി: അട്ടപ്പാടിക്കാരെ സര്‍ക്കാര്‍ കൈയൊഴിഞ്ഞു
അഗളി: അട്ടപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലിലും കനത്ത മഴയിലും നാശനഷ്ടം സം”വിച്ചവരെ സര്‍ക്കാര്‍ കൈവിട്ടതായി ദുരിതബാധിതര്‍. കോട്ടമലയില്‍ നാല്പത്തിയേഴോളം കുടുംബങ്ങളെ ദുരിതം ബാധിച്ചിരുന്നു. ഇതില്‍ പതിനഞ്ച് കുടുംബങ്ങളൊഴികെ ബാക്കിയെല്ലാവരും വേറെ സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചതായും കോട്ടമല നിവാസികള്‍ പറയുന്നു. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ചുണ്ടകുളം സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും പത്തുദിവസം കഴിഞ്ഞ് ആരും തിരിഞ്ഞുനോക്കാതായെന്നും ഇവര്‍ പറയുന്നു.ആയുസ്സിന്റെ പാതിയും ചെലവഴിച്ച് മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ കാര്‍ഷികവിളകള്‍ ഒലിച്ചുപോയി. ഇനി ആദ്യം മുതല്‍ തുടങ്ങണം. മേല്‍മണ്ണ് ഒലിച്ചുപോയതിനാല്‍ അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്ന് കര്‍ഷകനായ സുതന്‍ പറഞ്ഞു. 2012 മുതല്‍ കൃഷിനാശത്തിനുള്ള ധനസഹായവിതരണം നടത്താത്ത കൃഷിഭവന്‍ എങ്ങനെ ദുരിതബാധിതരെ സഹായിക്കുമെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു. നിലവില്‍ ഈ പ്രദേശത്തുള്ളവര്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്നും മഴ കനത്താല്‍ എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു. പലരോടും ഉടനടി മാറുവാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങോട്ടെന്നറിയാതെ ആശങ്കയിലാണ് പലരും. ദുരിതബാധിതര്‍ക്ക് സൗജന്യറേഷന്‍ നല്‍കിവരുന്നതായി താലൂക്ക് ഓഫീസ് അധികൃതര്‍ അറിയിച്ചു.— കലക്ടര്‍ ഇടപെട്ട് വസ്ത്രങ്ങളും പാത്രങ്ങളും നല്‍കുവാന്‍ തീരുമാനമായതായും തഹസില്‍ദാര്‍ ഓഫീസില്‍നിന്ന് അറിയിച്ചു. സര്‍ക്കാരില്‍നിന്ന് ഫണ്ട് വരുന്ന മുറ്ക്ക് മറ്റ് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും ഇവര്‍ പറഞ്ഞു. പൂര്‍ണമായും വീടുകള്‍ തകര്‍ന്നവര്‍ക്ക് 2 ലക്ഷം രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് 50,000 രൂപയും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് നല്‍കുമെന്നും അറിയിച്ചു. ദുരിതബാധിതര്‍ക്കുള്ള ഭൂമി കണ്ടെത്തിയതായും സര്‍ക്കാരില്‍നിന്ന് ഇതിനുവേണ്ട സഹായങ്ങള്‍ക്കായി ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതരുടെ വാദം. . നാശനഷ്ടങ്ങള്‍ സംഭവിച്ച പെട്ടിക്കല്‍, കുറവന്‍പാടി, പല്ലിയറ, ചിറ്റൂര്‍, കണ്ടിയൂര്‍ പ്രദേശങ്ങളിലുള്ള ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും സഹായം നല്‍കുവാന്‍ മില്‍മ തീരുമാനമെടുത്തതായി മില്‍മ അധികൃതര്‍ അറിയിച്ചു