Connect with us

Kerala

ആനവേട്ടക്കേസില്‍ വ്യാജ മൊഴിയുണ്ടാക്കിയതായി വിജിലന്‍സ്

Published

|

Last Updated

കൊച്ചി: ആനവേട്ടക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ മൊഴിയുണ്ടാക്കിയതായി കണ്ടെത്തി. സെക്ഷന്‍ ഓഫീസര്‍ എന്‍ ശിവകുമാറിനെ കുടുക്കാന്‍ കേസില്‍ പ്രതിയായ കെ ഡി കുഞ്ഞുമോന്റെ പേരിലാണ് വ്യാജ മൊഴിയുണ്ടാക്കിയത്.

25 ആനകളെ കൊന്നു എന്ന് കുഞ്ഞുമോന്‍ മൊഴി നല്‍കിയെന്നായിരുന്നു രേഖ. ശിവകുമാറാണ് കുഞ്ഞുമോന്റെ മൊഴിയെടുത്തത് എന്നും വനംവകുപ്പിന്റെ രേഖകള്‍ പറയുന്നു. എന്നാല്‍ താന്‍ ഇങ്ങനെയൊരു മൊഴിയെടുത്തിട്ടില്ലെന്ന് ശിവകുമാര്‍ വിജിലന്‍സിന് മുന്നില്‍ വ്യക്തമാക്കി.

മൊഴിയെടുത്താല്‍ അതിനു താഴെ അന്വേഷണ ഉദ്യോഗസ്ഥന്‍ പേരും പദവിയുമെഴുതി ഒപ്പിടണം എന്നാണ് ചട്ടം. എന്നാല്‍ ഈ മൊഴിയില്‍ പേര് മാത്രമേയുള്ളൂ. മൊഴിയില്‍ രേഖപ്പെടുത്തിയ കെ ഡി കുഞ്ഞുമോന്റെ ഒപ്പും വിരലടയാളവും വ്യാജമാണെന്നും കണ്ടെത്തി.

തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ വനംവകുപ്പിനുള്ളില്‍ നിന്ന് ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഈ വ്യാജമൊഴിയും അതിന്റെ ഭാഗമാണെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരും വ്യാജമൊഴിക്ക് കാരണമായതായി റിപ്പോര്‍ട്ടുണ്ട്.

Latest