Connect with us

National

വിദേശത്ത് വിജയം; സ്വദേശത്ത് തിളക്കം കുറഞ്ഞ് മോദി

Published

|

Last Updated

തിരഞ്ഞെടുപ്പ് വിജയങ്ങള്‍: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ബി ജെ പി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, ഹരിയാനാ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടി. ജമ്മു കാശ്മീരില്‍ ഇതാദ്യമായി 25 സീറ്റുകള്‍ നേടി, പി ഡി പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കി. ഝാര്‍ഖണ്ഡിലും സര്‍ക്കാറുണ്ടാക്കി. എന്നാല്‍ ഡല്‍ഹിയില്‍ ആം ആദ്മിക്ക്
മുന്നില്‍ ഈ ജൈത്രയാത്ര അവസാനിപ്പിച്ചു. 2015 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഡല്‍ഹിയില്‍ ഞെട്ടിക്കുന്ന പരാജയം. ഇനി നോട്ടം ബീഹാറിലേക്ക്. നവംബറില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ്. ജനതാ പരിവാര്‍ സഖ്യമുണ്ട് അവിടെ വെല്ലുവിളിയായി.
യമന്‍, നേപ്പാള്‍ ദൗത്യങ്ങള്‍: അറബ് സഖ്യ സൈന്യം യമനിലെ ഹൂതി തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കിയപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി നടത്തിയ ഓപറേഷന്‍ റാഹത് സര്‍ക്കാറിന് പ്രശംസ നേടിക്കൊടുത്തു. ഇതില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 1947 പേരെയും 4,741 പേരെയും കലാപഭൂമിയില്‍ നിന്ന് കൊണ്ടു വരാന്‍ സാധിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും സഹമന്ത്രി വി കെ സിംഗിനെയും മാധ്യമങ്ങള്‍ വാഴ്ത്തി. ഇറാഖില്‍ ഇസില്‍ സംഘത്തിന്റെ പിടിയിലകപ്പെട്ട കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്താനുള്ള നയതന്ത്ര ശ്രമവും വിജയം കണ്ടു. നേപ്പാളില്‍ ഇന്ത്യന്‍ വ്യോമ സേനയും ദുരുതാശ്വാസ സേനയും നടത്തിയ നടത്തിയ രക്ഷാപ്രവര്‍ത്തനം ശ്ലാഘിക്കപ്പെട്ടു, പ്രകടപരമെന്ന വിമര്‍ശം ഉണ്ടായെങ്കിലും.
ചര്‍ച്ചുകള്‍ക്കെതിരായ ആക്രമണവും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും: ഡല്‍ഹിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ചര്‍ച്ചുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ മോദി സര്‍ക്കാറിന്റെ പ്രതിച്ഛായയെ വലിയ തോതില്‍ ബാധിച്ചു. ഭരണത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹിന്ദുത്വ ശക്തികള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന വിമര്‍ശമുയര്‍ന്നു. ന്യാനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു സംഭവങ്ങള്‍. ഇതിനിടെ ഇന്ത്യ സന്ദര്‍ശിച്ച് യു എസ് പ്രസിഡന്റ് ബരാക് ഒബാമ വരെ രൂക്ഷ വിമര്‍ശം നടത്തി. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വന്‍തോതില്‍ അപകടത്തിലാണെന്ന് യു എസ് റിപ്പോര്‍ട്ട് വന്നു. സാക്ഷി മഹാരാജ് നിരഞ്ജന്‍ ജ്യോതി, യോഗി ആദിത്യ നാഥ് തുടങ്ങിയ ബി ജെ പി നേതാക്കള്‍ നടത്തിയ അപകടകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരു നടപടിക്കും പ്രധാനമന്ത്രി മുതിര്‍ന്നില്ല. ഘര്‍ വാപസി പോലുള്ള ഹിന്ദുത്വ പരിപാടികളും ന്യൂനപക്ഷ ഭീതിയിലാക്കി. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ അവധി സംബന്ധിച്ചുയര്‍ന്ന വിവാദം വരെ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.
സ്മൃതി ഇറാനി: വിവാദ കേന്ദ്രം: മോദി മന്ത്രിസഭയിലെ യുവ അംഗങ്ങളില്‍ ഒരാളായ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുണ്ടാക്കിയ വിവാദങ്ങള്‍ നിരവധിയാണ്. അവരുടെ വിദ്യാഭ്യാസ യോഗ്യത തന്നെ വാര്‍ത്തയായി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് ജര്‍മന്‍ ഭാഷ ഒഴിവാക്കാനുള്ള നീക്കം കോടതി കയറി. ക്രിസ്മസ് ദിനം ഗവേര്‍ണന്‍സ് ഡേ ആക്കിയതും വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചു. സര്‍വകലാശാലയിലെ ഉന്നത തസ്തികകളില്‍ മുഴുവന്‍ ആര്‍ എസ് എസുകാരെ തിരുകിക്കയറ്റി.

Latest