International
ഗരിസ്സാ അക്രമകാരികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനും
നെയ്‌റോബി: കെനിയയിലെ ഗരിസ്സ യൂനിവേഴ്‌സിറ്റി അക്രമിച്ച മുഖമൂടിധാരികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനും ഉള്‍പ്പെട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം. 150 പേര്‍ കൊല്ലപ്പെട്ട യൂനിവേഴ്‌സിറ്റി അക്രമം നടത്തിയിരുന്നത് ഒരു പറ്റം മുഖം മറച്ചെത്തിയവരായിരുന്നു. ഗരിസ്സയിലെ കോളജ് ക്യാമ്പസ് അക്രമിച്ച നാല് തോക്കുധാരികളില്‍ ഒരാളായ അബ്ദുല്‍ റഹീം അബ്ദുല്ലാഹി സോമാലിയന്‍ അതിര്‍ത്തി പ്രദേശമായ വടക്കന്‍ മാന്‍ഡെരെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനാണെന്ന് ആഭ്യന്തര മന്ത്രാലയ വാക്തവ് മവേന്ധ എന്‍ജോക അറിയിച്ചു.
തന്റെ മകനെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ടെന്നും ഗരിസ്സാ ഭീകരാക്രമണ സമയത്ത് അവന്‍ പോലീസിനെ സഹായിച്ചിട്ടുണ്ടെന്നും അബ്ദുല്ലാഹിയുടെ പിതാവ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
ഇസ്‌ലാമിസ്റ്റ് ആക്രമണത്തിന്റെ ആസൂത്രകരും സാമ്പത്തിക സഹായികളും കെനിയന്‍ ജന വിഭാഗങ്ങള്‍ക്കിടയില്‍ ദൃഢബന്ധമുള്ളവരാണെന്നും മുസ്‌ലിംകളെ തീവ്രവാദത്തിനെതിരെ പ്രചോദിപ്പിക്കുമെന്നും പ്രസിഡന്റ് ഉഹ്‌റു കെനിയാത്ത പറഞ്ഞു.
നെയ്‌റോബി യൂനിവേഴ്‌സിറ്റിയിലെ മുന്‍ നിയവിദ്യാര്‍ഥിയായിരുന്ന അബ്ദുല്ലാഹി തീവ്രവാദത്തിനെതിരെ അവബോധം ലഭിച്ചയാളാണെന്നും 2013ലാണ് അവന്‍ അല്‍ശബാബ് തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്നതെന്നും ഗരിസ്സയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അബ്ദുല്ലാഹി വളരെ ബുദ്ധിമാനായ വിദ്യാര്‍ഥിയായിരുന്നുവെങ്കിലും ജീര്‍ണിച്ച ആശയങ്ങളാണ് അവനുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, .അതിനിടെ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ ഈസ്റ്റര്‍ പ്രസംഗത്തില്‍ അക്രമത്തെ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി.
കെനിയയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ ആഘോഷങ്ങളുടെ സുരക്ഷക്ക് സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്.ഇന്ത്യന്‍ സമുദ്ര തുറമുഖ നഗരമായ മോമ്പാസയില്‍ കൃസ്ത്യന്‍ പള്ളിക്ക് പുറത്ത് സംശയകരമായ രീതിയില്‍ ഒരു വാഹനം കണ്ടെതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിരുന്നു.