Connect with us

Kerala

കുടിവെള്ള വിതരണത്തിനും ഇനി ലൈസന്‍സ് വേണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് നിലവില്‍ വന്നു. വിതരണത്തിനുപയോഗിക്കുന്ന ഉറവിടത്തിലെ വെള്ളം ആറ് മാസത്തിലൊരിക്കല്‍ ലാബില്‍ പരിശോധിക്കണമെന്നും ലൈസന്‍സ് ഇല്ലാതെ ജലവിതരണം പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. വാഹനത്തില്‍ ലൈസന്‍സും, ലാബ് റിപ്പോര്‍ട്ടും സൂക്ഷിക്കണം.
പുഴ, തോട്, കുളം, ചിറകള്‍ എന്നിവിടങ്ങളില്‍ നിന്ന് ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ശുദ്ധജല സ്രോതസ്സുകളല്ലെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പരാതികളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളത്തില്‍ വിസര്‍ജ്യങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഫീക്കല്‍ കോളിഫോംസ് ബാക്ടീരിയകള്‍ ഉണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
കുടിവെള്ളത്തില്‍ ടൈഫോയ്ഡും മഞ്ഞപ്പിത്തവും ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ- കോളി ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായും പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. വീടുകളിലും ഹോട്ടലുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലായിരുന്നു ആരോഗ്യ വകുപ്പിന്റെ പരിശോധന. വെള്ളത്തില്‍ ഇ- കോളിക്കു പുറമെ, സാല്‍മൊണെല്ല ബാക്ടീരിയയുടെയും സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ ബാക്ടീരിയകളുടെ സാന്നിധ്യമുള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാന്‍ സാധ്യതയേറെയാണ്.

Latest