Connect with us

Kozhikode

ദേശീയ ഗെയിംസ്: കായിക മാമാങ്കത്തിന് നഗരം ഒരുങ്ങി

Published

|

Last Updated

കോഴിക്കോട്:രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിന്റെ കളിയാരവങ്ങള്‍ക്ക് കോഴിക്കോട് നഗരം സജ്ജം. ഗ്രൗണ്ടുകളുടെ അവസാനഘട്ട മിനുക്ക് പണികളും കായിക താരങ്ങളെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. കാല്‍പന്ത് കളിയെ നെഞ്ചേറ്റുന്ന കോഴിക്കോടന്‍ മണ്ണിലാണ് ഗെയിംസിലെ ഏറ്റവും ആകര്‍ഷകമായ ഫുട്‌ബോള്‍ മത്സരം. കൂടാതെ മറ്റ് ശ്രദ്ധേയ മത്സരങ്ങളായ വോളിബോള്‍, ബീച്ച് വോളി എന്നിവയും കോഴിക്കോട്ട് നടക്കും. ഇതിനെല്ലാമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 40 ടീമുകള്‍ ഇന്ന് മുതല്‍ നഗരത്തില്‍ എത്തിച്ചേരും. കായികതാരങ്ങള്‍ ഉള്‍പ്പെടെ 741 അതിഥികളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

നവീകരിച്ച കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിക്കും. പവലിയന്‍ മന്ത്രി ഡോ. എം കെ മുനീറും നവീകരിച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് എം കെ രാഘവന്‍ എം പിയും ഉദ്ഘാടനം ചെയ്യും.
ഫുട്‌ബോള്‍ മത്സരം കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലുമായി നടക്കും. അടുത്തമാസം ഒന്ന് മുതല്‍ ഒമ്പത് വരെയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍. കോര്‍പറേഷന്‍ സ്റ്റേഡിയത്തോടനുബന്ധിച്ച് ജനറേറ്റര്‍ സൗകര്യം, പോലീസ് കണ്‍ട്രോള്‍ റൂം, ഫുഡ് കോര്‍ട്ട്, ടോയ്‌ലറ്റ് സംവിധാനം, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഡ്രസിംഗ് റൂം, മീഡിയ റൂം, മെഡിക്കല്‍ റൂം എന്നിവയും നവീകരിച്ചിട്ടുണ്ട്. ഫ്‌ളെഡ്‌ലിറ്റ് ഉള്‍പ്പെടെ വെളിച്ച സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.
വോളിബോള്‍ മത്സരങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ രണ്ട് കോര്‍ട്ടുകളിലായാണ് നടക്കുക. രാത്രിയും പകലും മത്സരം നടത്തുന്നതിനായി വെളിച്ചം അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. വോളിബോള്‍ മത്സരം ഒമ്പതിന് ആരംഭിച്ച് 13ന് സമാപിക്കും. വനിതകളുടെയും പുരുഷന്മാരുടെയും ബീച്ച് വോളിബോള്‍ മത്സരം ഒന്ന് മുതല്‍ നാല് വരെ നടക്കും. ബീച്ചില്‍ ഇതിനായി പ്രത്യേക ഗ്രൗണ്ട് ഒരുക്കുന്നുണ്ട്. ബീച്ച് വോളിക്ക് പുരുഷ- വനിത വിഭാഗങ്ങളില്‍ ആതിഥേയരായ കേരളം രണ്ട് വീതം ടീമുകളെയാണ് കളിക്കളത്തിലിറക്കുക. കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ നഗരത്തിലെത്തുന്ന 741 അതിഥികള്‍ക്ക് താമസിക്കാന്‍ 374 എ സി റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നിലവിലുള്ള 14 മുറികളും. ഇതിനായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി അനുവദിച്ചിരുന്നു.
മത്സരത്തോടൊപ്പം കായികതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് സി സി ടി വി ക്യാമറകളും സ്ഥാപിക്കും. കടല്‍ത്തീരത്ത് സുരക്ഷാ വേലികള്‍ സ്ഥാപിക്കുന്നതിനൊപ്പം പോലീസിനെയും വളണ്ടിയര്‍മാരെയും നിയോഗിക്കും. 1000 പോലീസുകാരെയും വാളണ്ടിയര്‍മാരെയുമാണ് ദേശീയ ഗെയിംസിനായി നിയോഗിക്കുന്നത്. എല്ലാ കളിക്കളങ്ങളിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന കായികതാരങ്ങളെ കേരളത്തിന്റെ പൈതൃക രീതിയില്‍ വരവേല്‍ക്കും. ആദ്യം വരുന്ന ടീമിനെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിക്കുക. കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു ഹെല്‍പ്പിംഗ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
ദേശീയ ഗെയിംസ് ദിനങ്ങളില്‍ നഗരത്തിന് നിശ്ചിത പരിധി അകലെ മാത്രമേ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂവെന്ന് കലക്ടര്‍ സി എ ലത പറഞ്ഞു. യാത്രക്കാരെ പുതിയ സ്റ്റാന്‍ഡില്‍ എത്തിക്കാന്‍ കെ എസ് ആര്‍ ടി സിയുടെ ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കും. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നഗരത്തിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് രണ്ട് തവണ അവലോകന യോഗം നടന്നതായും ഇവര്‍ പറഞ്ഞു. ഗെയിംസിന്റെ ഭാഗമായി ഓരോ ദിവസവും നഗരത്തില്‍ പ്രത്യേക സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കായിക മേഖലകളുമായി ബന്ധപ്പെട്ട ചലചിത്ര പ്രദര്‍ശനം, ഉമ്പായുടെ ഗസല്‍, ലിസി മുരളിയുടെ നൃത്തം, സ്റ്റീഫന്‍ ദേവസ്യുടെ ഫ്യൂഷന്‍ സംഗീതം എന്നിവ നടക്കും.

Latest