Connect with us

Ongoing News

ഒളിമ്പിക് അസോസിയേഷന്‍ സംഘത്തിന് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ ഒരുക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. നാഷണല്‍ ഗെയിംസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എസ് എം ബാലി, ഗെയിംസ് ടെക്‌നിക്കല്‍ കണ്ടക്റ്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. മുരുകന്‍, കണ്‍വീനര്‍ എസ് രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇവിടെയെത്തിയത്. ജിംനാസ്റ്റിക് വേദിയായ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലും അമ്പെയ്ത്ത് ഉപകരണങ്ങള്‍ എത്തിക്കാത്തതിലുമാണ് സംഘം കടുത്ത അതൃപ്തിരേഖപ്പെടുത്തിയത്. സ്റ്റേഡിയങ്ങളുടെ നിലവാരം സംബന്ധിച്ചും പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഗെയിംസ് നടത്തിപ്പ് സംബന്ധിച്ചുള്ള വിവിധ വിഷയങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വേണ്ടിയുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. ഇന്നും പരിശോധന തുടരും.
ഗെയിംസ് സംബന്ധിച്ച് ഇന്നു വൈകുന്നേരം ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാവും. ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്ന കാര്യവട്ടം സ്റ്റേഡിയം കോംപ്ലക്‌സ്, കൊല്ലം ഹോക്കി സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവിടങ്ങളില്‍ സംഘം ഇന്ന് പരിശോധന നടത്തുമെന്നാണ് അറിയുന്നത്. നേരത്തെ നിര്‍മാണം പൂര്‍ത്തീകരിച്ച ചില സ്റ്റേഡിയങ്ങളില്‍ ജി ടി സി സി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്റ്റേഡിയത്തിന് വരുത്തേണ്ട മാറ്റങ്ങള്‍ 15 ദിവസത്തിനകം ക്രമീകരിക്കുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിര്‍മാണങ്ങളുടെ ഗുണനിലവാരവും തുടര്‍ പരിശോധനയും നടത്താനാകില്ല.
ഇക്കാര്യവും പ്രതിനിധി സംഘം പരിശോധിക്കുന്നുണ്ട്.ടീമുകളുടെ അക്രഡിറ്റേഷന്‍, താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയവക്കായി കേരളം ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സംഘം നിരീക്ഷിച്ചു. ടീമുകളുടെ രജിസ്‌ട്രേഷന്‍, ഗെയിംസ് നടത്തിപ്പ് എന്നിവസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുമായും ഫെഡറേഷന്‍ ഭാരവാഹികളുമായും ഐ ഒ എ പ്രതിനിധി സംഘം ഇന്ന് ചര്‍ച്ച നടത്തും. ദേശീയ ഗെയിംസിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാനം എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നുമാണ് മന്ത്രി ഐ ഒ എ പ്രതിനിധി സംഘത്തോട് നല്‍കിയ വിശദീകരിച്ചു. എന്നാല്‍ വിവിധ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങാത്തത് സംബന്ധിച്ച് പ്രതിനിധി സംഘത്തിന്റെ ആശങ്കള്‍ക്ക് എല്ലാം ഗെയിംസിന് മുമ്പായി സജ്ജീകരിക്കുമെന്നാണ് മന്ത്രി നല്‍കിയ മറുപടി. അതേസമയം പ്രഖ്യാപിച്ച ദിവസത്തില്‍ തന്നെ ഗെയിംസ് നടത്തണമെന്നാവശ്യം ഐ ഒ എ സംഘത്തോട് ശക്തമായി ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാനം.