Connect with us

Kasargod

ജില്ലയില്‍ ഗോവര്‍ധിനി പദ്ധതി നടപ്പാക്കുന്നു

Published

|

Last Updated

കാസര്‍കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ കന്നുകുട്ടി പരിപാലനത്തിനായി ഗോവര്‍ധിനി എന്ന പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ 1000 കന്നുകുട്ടികളുടെ പരിപാലനത്തിനുള്ള പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മഹേഷ് അറിയിച്ചു. അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പശുകുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
കന്നുകുട്ടികള്‍ക്ക് 30 മാസക്കാലം പകുതി വിലയ്ക്ക് ധാതുലവണമിശ്രിത കാലിത്തീറ്റ നല്‍കും പദ്ധതി പ്രകാരം മൊത്തം 12,500 രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുക. പൊതുവെ പാല്‍ ലഭിക്കുന്ന പശുവിന് മാത്രം പോഷകാഹാരം നല്‍കുകയും കന്നുകുട്ടികളെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ആരോഗ്യമുള്ള കന്നുകുട്ടികള്‍ക്ക് മാത്രമുള്ള പോഷകാഹാരം നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ കര്‍ഷകന്‍ കന്നുകുട്ടി ജനിച്ചാല്‍ തൊട്ടടുത്ത മൃഗാശുപത്രിയിലോ, ഡിസ്‌പെന്‍സറിയിലോ ഐ സി ഡി പി സബ്‌സെന്ററിലോ രജിസ്റ്റര്‍ ചെയ്യണം. നാലുമാസം വരെ പ്രായമുള്ള കന്നുകുട്ടികളെ രജിസ്റ്റര്‍ ചെയ്യാം. ഈ രജിസ്റ്ററിന്റെ സീനിയോറിറ്റി അടിസ്ഥാനത്തിലാണ് പോഷകാഹാര വിതരണത്തിനുള്ള കന്നുകുട്ടികളെ തിരഞ്ഞെടുക്കുക. ഒരു കര്‍ഷകന്റെ രണ്ട് പശുകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. പട്ടികവര്‍ഗക്കാരുടെ എല്ലാ കന്നുകുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കന്നുകുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കും. അപേക്ഷകന് വരുമാന പരിധി ബാധകമല്ല. 30 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കും. വിധവകള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.
പശുകുട്ടികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ നല്‍കുക, ആദ്യ മദിലക്ഷണം കാണിക്കുന്ന പ്രായം 15 മാസമായി കുറയ്ക്കുക. ആദ്യ പ്രസവത്തിന്റെ പ്രായം 24-26 മാസമായി കുറയ്ക്കുക, പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുക, പശുകുട്ടികളുടെ ജനിതക മൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്തുക, അത്യുത്ാദന ശേഷിയുള്ള പശുക്കളുടെ പുതുതലമുറയെ സൃഷ്ടിച്ച് പാലുത്പ്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ നേരത്തെ നടപ്പിലാക്കിയ സുരഭിരക്ഷ, ആര്‍ കെ വി വൈ പദ്ധതികളിലെ ന്യൂനതകള്‍ പരിഹരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

 

Latest