Connect with us

Kozhikode

അടച്ചുപൂട്ടല്‍ നേരിടുന്ന സ്‌കൂളുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രാദേശിക സഹകരണം തേടുന്നു

Published

|

Last Updated

കോഴിക്കോട്: വിദ്യാര്‍ഥികളില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് അടച്ചു പൂട്ടാനിരിക്കുന്ന സ്‌കൂളുകള്‍ നിലനിര്‍ത്താന്‍ പ്രാദേശിക സഹകരണം തേടി സര്‍ക്കാര്‍. ജനകീയ ഇടപെടലിലൂടെയുള്ള പ്രാദേശികമായ സഹകരണമാണ് ഇതിനായി സര്‍ക്കാര്‍ തേടുന്നത്. അറുപത് കുട്ടികളില്‍ താഴെ പഠിക്കുന്ന അനാദായകരമായ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ പദ്ധതി തയ്യാറാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഫോക്കസ് 2015 എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ് എസ് എയുടെ കീഴില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഓരോ ജില്ലയിലും അറുപത് കുട്ടികളില്‍ താഴെ പഠിക്കുന്ന സ്‌കൂളുകള്‍ നിലനില്‍ക്കുന്ന പ്രദേശത്തെ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നിലവിലെ സാഹചര്യം മെച്ചപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യുന്നത്.

പ്രാദേശികമായി ഇത്തരത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. കുട്ടികളില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ ഏറ്റവും കൂടുതലായുള്ളത് പത്തനംതിട്ടയിലും കുറവു മലപ്പുറത്തുമാണ്.
ഈ വിഷയത്തില്‍ സര്‍ക്കാറിന് മാത്രമായി പരിഹാരം കാണാനാകാത്തതിനാലാണ് പ്രാദേശിക സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്തുകള്‍, മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഇടപെടലുകള്‍, എം എല്‍ എ, എം പിമാര്‍ എന്നിവരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍, പി ടി എയുടേയും മറ്റു പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിലുള്ള കൂടിയാലോചനകള്‍, പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണം എന്നിവയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിനായുള്ള യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറുപതില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന പ്രദേശത്തെ പഞ്ചായത്ത് അധികൃതര്‍ക്കും ഇതിനായുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്.