Connect with us

Business

അന്യ എടിഎം: സൗജന്യ പിന്‍വലിക്കല്‍ പരിധി രണ്ട് തവണയാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അന്യബേങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് പ്രതിമാസം സൗജന്യമായി പണം പിന്‍വലിക്കുന്നതിനുള്ള പരിധി രണ്ട് തവണയായി ചുരുക്കുന്നു. നിലവില്‍ ഇത് അഞ്ച് തവണയാണ്. നഗരങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് ഈ നിയന്ത്രണം. ഗ്രാമങ്ങളില്‍ അഞ്ച് തവണ തന്നെയായി തുടരും. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ബാങ്കുകളോട് ഗ്രാമങ്ങളിലെ എ ടി എം കൗണ്ടറുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ റിസര്‍വ് ബേങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

സൗജന്യ പരിധി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഉപയോഗത്തിന് ഒരു ട്രാന്‍സാക്ഷന് 20 രൂപ തോതില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. സൗജന്യ പരിധി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

2009ലാണ് അന്യ ബേങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് റിസര്‍വ് ബേങ്ക് സൗജന്യമാക്കിയത്. തുടര്‍ന്ന് ഇതിന് അഞ്ച് ട്രാന്‍സാക്ഷന്‍ എന്ന പരിധി നിശ്ചയിക്കുകയായിരുന്നു. ഈ ട്രാന്‍സാക്ഷന്‍ ഉപയോക്താവിന് സൗജന്യമാണെങ്കിലും ഏത് ബേങ്കിന്റെ എ ടി എം ആണോ ഉപയോഗിച്ചത് ആ ബാങ്കിന് ഉപഭോക്താവിന്റെ ബേങ്ക് 18 രൂപ ചാര്‍ജ് നല്‍കേണ്ടിയിരുന്നു. എന്നാല്‍ എ ടി എമ്മുകളുടെ എണ്ണം വര്‍ധിച്ചതോടെ ആളുകള്‍ അന്യ ബേങ്കുളുടെ എടിഎമ്മുകളെ കൂടുതലയായി ആശ്രയിക്കാന്‍ തുടങ്ങിയത് ബേങ്കുകള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവെക്കാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കരണത്തിന് ശ്രമിക്കുന്നത്.