National
കള്ളപ്പണം തിരിച്ചുക്കൊണ്ടുവരുന്ന കാര്യത്തില്‍ കാത്തിരിപ്പ് വേണ്ടിവരില്ലെന്ന് മന്ത്രി
ന്യുഡല്‍ഹി: നികുതി വെട്ടിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിലേതടക്കമുള്ള വിദേശ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സത്വരം നീങ്ങുകയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രസ്താവിച്ചു.
“കള്ളപ്പണം തിരിച്ചുകൊണ്ട്‌വരുന്ന കാര്യത്തില്‍ നാം ഏറെ കാത്തിരിക്കേണ്ടിവരില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും”- ധനമന്ത്രി ഇന്നലെ ലോക്‌സഭയില്‍ പ്രസ്താവിച്ചു. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബജറ്റ് പിന്നീട് സഭ ശബ്ദവോട്ടോടെ പാസാക്കി.
കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം (സിറ്റ്) രൂപവത്കരിച്ചിട്ടുണ്ട്. അതിന് നടപടിയെടുക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണ സഹകരണം നല്‍കും. സര്‍ക്കാറിന് കിട്ടുന്ന വിവരങ്ങള്‍ സുപ്രീം കോടതിക്കും നല്‍കും” -അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
കള്ളപ്പണം എത്ര വരുമെന്ന് ഔദ്യോഗിക കണക്കില്ല. 462 ബില്യണ്‍ ഡോളര്‍ (46,200 കോടി ) മുതല്‍ 4.1 ട്രില്ല്യന്‍ ഡോളര്‍ (4,00000 കോടി) ഡോളര്‍ വരെ ഉണ്ടാകുമെന്നാണ് സ്വതന്ത്രമായ പഠനങ്ങള്‍ വിലയിരുത്തുന്നത്. രാജ്യത്തിനാകെ ഉത്കണ്ഠയുള്ള കാര്യമാണിത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ഏജന്‍സികളും അവരുടെതായ പങ്ക് വഹിക്കണം- മന്ത്രി കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ അക്കൗണ്ടുകളുള്ള രാജ്യങ്ങളുടെകൂടി സഹകരണമുണ്ടെങ്കിലേ കള്ളപ്പണം സംബന്ധിച്ച തെളിവ് ലഭിക്കൂ. നികുതി വെട്ടിച്ച് കടത്തുന്ന കള്ളപ്പണം സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാറാണ് ഇന്ത്യന്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്. “സ്വിസ് ബേങ്കില്‍ കള്ളപ്പണ അക്കൗണ്ടുകളുള്ള ആളുകളുടെ പേരുവിവരങ്ങളടങ്ങിയ ഒരു പട്ടിക അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാറിന് ഇത് ലഭിച്ചത് ഔദ്യോഗിക മാര്‍ഗത്തിലൂടെയല്ല. എച്ച് എസ് ബി സി ബേങ്കിലുള്ള ആരോ ഫ്രഞ്ച് സര്‍ക്കാറിന് കൈമാറിയതാണ് ഇത്” -മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.