Articles
ആരുടെ വിജയങ്ങള്‍
ബി ജെ പിയും ശിവസേന, ശിരോമണി അകാലിദള്‍, തെലുഗുദേശം, ലോക് ജനശക്തി പാര്‍ട്ടി അടക്കമുള്ള സഖ്യകക്ഷികളും ചേര്‍ന്നുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡി എ) വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. റേസ് കോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വസതിയില്‍ താമസിച്ച് പ്രധാനമന്ത്രിയായി ഇന്ത്യയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് ഇനി മേലും കീഴും നോക്കേണ്ട കാര്യമില്ല. ബി ജെ പിക്കു തന്നെ തനിച്ച് ഭൂരിപക്ഷമുള്ളതു കൊണ്ട് മധ്യവര്‍ഗ മനസ്സുകള്‍ ഭയപ്പെടാറുള്ളതു പോലെ, ചെറുകക്ഷികളുടെ ചൊറിയല്‍ ശല്യങ്ങളും ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് മാന്യമായ ഒരു പ്രതിപക്ഷം പോലുമല്ലാതെ അക്ഷരാര്‍ഥത്തില്‍ ഒലിച്ചു പോയി എന്നു തന്നെ പറയാം. ഇടതുപക്ഷവും സമാജ് വാദി പാര്‍ട്ടിയും ജനതാദള്‍ (യു)വും അടക്കം മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടികള്‍ക്കും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ദളിതരുടെ സാമൂഹിക മുന്നേറ്റത്തിനും ദൃശ്യതക്കും വേണ്ടി പ്രവര്‍ത്തിച്ച് മുന്‍ പതിറ്റാണ്ടുകളില്‍ ഏറെ മുന്നേറിയ ബി എസ് പിയും തമിഴകം അടക്കിവാണിരുന്ന ഡി എം കെയും ഒറ്റ സീറ്റ് പോലും ലഭിക്കാതെ വിസ്മൃതിയിലാണ്ടപ്പോള്‍, ഏറെ പ്രതീക്ഷകളുണര്‍ത്തിയ ആം ആദ്മി പാര്‍ട്ടി, പഞ്ചാബില്‍ നിന്ന് ലഭിച്ച ചില സീറ്റുകളുടെ മാത്രം ബലത്തില്‍ ശ്വാസം പിടിച്ചു നിന്നു. പ്രാദേശിക കക്ഷികള്‍ക്കിടയില്‍, തമിഴ്‌നാട്ടിലെ അഖിലേന്ത്യാ അണ്ണാ ഡി എം കെ, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജു ജനതാ ദള്‍, തെലങ്കാനയിലെ ടി ആര്‍ എസ്, സീമാന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവക്ക് മികച്ച വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞു. 34 വര്‍ഷത്തെ അതിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയമാണ് ബി ജെ പിക്ക് നേടാന്‍ കഴിഞ്ഞത് എന്നു മാത്രമല്ല, 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ ദാരുണമരണത്തെ തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിനു ശേഷം, കേന്ദ്രത്തില്‍ ഒറ്റപ്പാര്‍ട്ടി ഭരണം സുസാധ്യമാണെന്ന വസ്തുതയും ഇത്തവണ യാഥാര്‍ഥ്യമായി.
“ഇന്ത്യ വിജയിച്ചു കഴിഞ്ഞു, നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്” എന്നാണ് വിജയമറിഞ്ഞ ഉടനെ നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറച്ചും ആദായ നികുതി പരിധി ഉയര്‍ത്തിയും റോഡുകളും തീവണ്ടിപ്പാതകളും വികസിപ്പിച്ചും വ്യവസായശാലകള്‍ പണിതുയര്‍ത്തിയും കുറച്ചു കാലം ജനപ്രിയ നടപടികളുമായി മോദി മധ്യവര്‍ഗത്തിന്റെയും നഗരസ്ഥിതരുടെയും കോര്‍പറേറ്റുകളുടെയും ഓഹരിക്കമ്പോളത്തിന്റെയും മാധ്യമങ്ങളുടെയും കൈയടി നേടിയെടുക്കാന്‍ സാധ്യത കാണുന്നുണ്ട്. അടിയന്തരാവസ്ഥക്കു ശേഷമുള്ള നവ ജനാധിപത്യ മുന്നേറ്റത്തിന്റെ മുന്നണിയിലും പിന്നണിയിലും നിന്ന് നേടിയ വ്യാപനം; മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ നഗരങ്ങളിലും അരങ്ങേറിയ ടിയാനന്‍മന്‍ സ്‌ക്വയര്‍ മോഡലിലുള്ള വരേണ്യ/സവര്‍ണ നിര്‍മിത പ്രതിഷേധങ്ങള്‍; കല്യാണ്‍ സിംഗ് ഉത്തര്‍പ്രദേശിലും നരസിംഹ റാവു കേന്ദ്രത്തിലും അധികാരത്തിലിരുന്നു കൊണ്ട് ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചത്; വാജ്‌പേയി കേന്ദ്രത്തിലും മോദി ഗുജറാത്തിലും അധികാരത്തിലിരുന്നു കൊണ്ട് നടത്തിയ ഗുജറാത്ത് വംശഹത്യ, എന്നിങ്ങനെ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഹിന്ദുത്വാശയത്തിന് ഇന്ത്യയിലുണ്ടായ ജനപ്രിയതയുടെ ആത്യന്തിക ഗുണഫലമായാണ് മോഡിതരംഗം ഇന്ത്യയില്‍ ആഞ്ഞു വീശിയത് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
എന്നാല്‍, കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത് പത്ത് കൊല്ലത്തെ യു പി എ ഭരണമായിരുന്നു എന്നതാണ് വാസ്തവം. തങ്ങളുടെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും മത്സരിക്കാന്‍ പോയിട്ട് യോഗങ്ങളിലോ പോസ്റ്ററിലോ വരെ അവതരിപ്പിക്കാന്‍ ധൈര്യമില്ലാതെ കോണ്‍ഗ്രസ് തളര്‍ന്ന വശമായാണ് ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് എന്നത് ഈ ദശവാര്‍ഷിക ദുര്‍ഭരണത്തിന്റെ അനന്തരഫലമായാണ് എന്നത് കാണാതിരുന്നു കൂടാ. താച്ചറിസത്തിന്റെ തുടര്‍ച്ചയായി ലോകമെമ്പാടും അവതരിപ്പിക്കപ്പെട്ട നവ ഉദാരവത്കരണം എന്ന ഓമനപ്പേരിട്ട പുത്തന്‍ സാമ്രാജ്യത്വ ലോകക്രമത്തിന് ഇന്ത്യയില്‍ തുടക്കമിടാന്‍ പി വി നരസിംഹ റാവു നിയോഗിച്ച അരാഷ്ട്രീയ-ധനകാര്യ പ്രതിഭയായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്. അന്നു വരെ കാണാതിരുന്ന അസമില്‍ നിന്നാണ് പാവം രാജ്യസഭയിലേക്ക് ജയിച്ച് ധനകാര്യ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയി ശബ്ദഘോഷങ്ങളില്ലാതെ ഇന്ത്യയെ സാമ്പത്തികമായി മാറ്റിയെടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റുകളുടെ കൊള്ളക്കായി ഇന്ത്യയെ വിട്ടുകൊടുക്കുക എന്ന പാതകമായിരുന്നു ഹാര്‍വാര്‍ഡ് ബുദ്ധിജീവിയായ പളനിയപ്പന്‍ ചിദംബരത്തിനോടൊപ്പം ചേര്‍ന്ന് മന്‍മോഹന്‍ സിംഗ് നൂറ്റിയിരുപത്തഞ്ച് കോടി ഇന്ത്യക്കാരോട് ചെയ്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഉപരിയായി അമേരിക്കയോടുള്ള ചങ്ങാത്തത്തോടാണ് അദ്ദേഹം തുറന്ന കൂറ് പ്രഖ്യാപിച്ചത്. തന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്തെ ഏറ്റവും വലിയ വിജയമായി കൊട്ടിഘോഷിച്ചത് അമേരിക്കയുമായി ഒപ്പിട്ട ആണവക്കരാറായിരുന്നു. അന്ന് ഒപ്പിട്ട ആണവക്കരാര്‍ അനുസരിച്ച് ഒറ്റ ആണവ നിലയം പോലും ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും അത് വന്‍ വിജയമായി എടുത്തുകാട്ടുന്നതിനു പിറകില്‍ മറ്റൊരു വസ്തുത കൂടിയുണ്ടെന്നത് കാണേണ്ടതുണ്ട്. ആണവക്കരാര്‍ എന്ന ഉമ്മാക്കി കാട്ടിയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ എന്ന ശല്യത്തെ കോണ്‍ഗ്രസ് കുടഞ്ഞു കളഞ്ഞത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ നിലപാടിന്റെ ഭാഗമായാണ്, അമ്പതിലധികം സീറ്റുണ്ടായിരുന്ന ഇടതുപക്ഷം ഒന്നാം യു പി എയെ പിന്തുണച്ചത്. വലതുപക്ഷ നയങ്ങള്‍ തന്നെയാണ് ആ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നതെങ്കിലും അതിനൊരു കടിഞ്ഞാണിടാനും ഇന്ത്യന്‍ ലിബറല്‍ ജനാധിപത്യത്തിന് നിറപ്പകിട്ടാര്‍ന്ന തിളക്കമേകിയ ചില നിയമനിര്‍മാണങ്ങള്‍ നടത്തിയെടുക്കാനും ഈ കാലത്ത് ഇടതുപക്ഷ സമ്മര്‍ദത്തിന് സാധിച്ചു. ബേങ്കിംഗ് ഇന്‍ഷ്വറന്‍സ് സ്വകാര്യവത്കരണത്തിന് സമ്മതിക്കാതിരുന്നതു കാരണമാണ്, ലോക സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തിലും ഇന്ത്യന്‍ ബേങ്കിംഗും സമ്പദ്‌വ്യവസ്ഥയും തകരാതെ പിടിച്ചു നിന്നത്. വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, എന്നിവ പാസാക്കിയതും നടപ്പിലാക്കിയതും ഒന്നാം യു പി എ സര്‍ക്കാറായിരുന്നു. അന്ന് വിഭാവനം ചെയ്ത വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഒരു പരിധി വരെ മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചു. ഇടതുപക്ഷത്തിന്റെ ശല്യമില്ലാതായതോടെ, കാര്യങ്ങളെളുപ്പമായി. ഇരുനൂറ് കൊല്ലത്തെ കൊളോണിയല്‍ ഭരണകാലത്ത് നടന്നതിനേക്കാള്‍ വലിയ കൊള്ളയാണ് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷം ഇന്ത്യയില്‍ നടന്നത്. ടു ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം തുടങ്ങി ആകാശം, ഭൂമി, പാതാളം, ജനങ്ങള്‍, വനം, ജലസ്രോതസ്സുകള്‍, ഖനിജവിഭവങ്ങള്‍, സംസ്‌കാരം എന്നിങ്ങനെ ഇന്ത്യയുടെ പ്രകൃതി/പൈതൃക സമ്പത്തുകള്‍ മുഴുവനായി കൊള്ളയടിക്കപ്പെട്ടു. പാചകവാതകത്തിന്റെ വില പതിന്മടങ്ങ് വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, ആധാര്‍ പോലുള്ള ഭീകര പീഡനങ്ങളിലൂടെ അത് കിട്ടാക്കനിയാക്കി മാറ്റുകയും ചെയ്തു. (ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ആഹ്ലാദകരമായ വാര്‍ത്ത നന്ദന്‍ നിലേക്കനി “വഴിയാധാര്‍” ആയതാണ്). ചില്ലറ വില്‍പ്പന മേഖല വിദേശ കുത്തകകള്‍ക്കായി തുറന്നു കൊടുത്തതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതേ ഉള്ളൂ. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പട്ടാളത്തെ കടിഞ്ഞാണൂരി വിട്ടതും മാവോയിസത്തെ നേരിടാനെന്ന പേരില്‍ നിരവധി സംസ്ഥാനങ്ങളില്‍ നടത്തിയ സൈനിക/അര്‍ധ സൈനിക തേര്‍വാഴ്ചകളും യു പി എ സര്‍ക്കാറിന്റെ ജനാധിപത്യ മുഖംമൂടിയെ വലിച്ചു കീറുന്നതായിരുന്നു. വര്‍ഗീയ കലാപ നിരോധ നിയമം പാസാക്കുന്നതില്‍ യാതൊരു ശുഷ്‌കാന്തിയും കാണിക്കാത്ത യു പി എ സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക അവശത പരിഹരിക്കാനായി സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാനും തുനിഞ്ഞില്ല. ഇപ്രകാരം, ഏറ്റവും വെറുക്കപ്പെട്ട ഒരു മുന്നണിയും പാര്‍ട്ടിയും നേതൃത്വവുമായി കോണ്‍ഗ്രസും യു പി എയും ഈ തിരഞ്ഞെടുപ്പുകാലത്ത് മാറിത്തീര്‍ന്നു എന്നതാണ് വാസ്തവം.
അഴിമതിക്കെതിരായ മുന്നേറ്റവും ഗുജറാത്തിലെ വികസനം എന്ന പ്രതീതിയാഥാര്‍ഥ്യത്തിന്റെ കൊണ്ടു പിടിച്ച പ്രചാരണവും ചേര്‍ന്ന് ബി ജെ പിക്കും മോദിക്കും കാര്യങ്ങളെളുപ്പമായി. കോര്‍പറേറ്റുകളുടെയും ഓഹരി വിപണിയുടെയും മാധ്യമങ്ങളുടെയും വമ്പിച്ച പിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായി. ഏതായാലും ഇനി കാര്യങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂ. പരിസ്ഥിതി, മനുഷ്യാവകാശം, സ്വതന്ത്രമായ ആശയാവിഷ്‌കാരം എന്നിവക്ക് ഇനി പഴയ ഓട്ടു നാണയത്തിന്റെയും മന്‍മോഹന്‍ സിംഗിന്റെയും ഗതിയാണ് വരാന്‍ പോകുന്നത്. ദരിദ്രരും മുസ്‌ലിം ന്യൂനപക്ഷവും ദളിതരും ആദിവാസികളും പൊതുവായും; ബുദ്ധിജീവികള്‍, ധിഷണാശാലികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പൊതു/സ്വതന്ത്ര മാധ്യമങ്ങള്‍, അക്കാദമിക്ക്/സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ പ്രത്യേകിച്ചും ഇനിയുള്ള കാലത്ത് വന്‍ ഭീഷണികള്‍ നേരിടേണ്ടതായി വരുമെന്നാണ് കവിയും ചിന്തകനുമായ സച്ചിദാനന്ദന്‍ ആദ്യ പ്രതികരണമായി അറിയിച്ചത്. ഇതേ ശക്തികള്‍ രൂപപ്പെടുത്തുന്ന വിശാലമുന്നണി തന്നെയായിരിക്കും ഫാസിസത്തിനെതിരായി രൂപപ്പെടാന്‍ പോകുന്നതും.
ബി ജെ പിയും ശിവസേന, ശിരോമണി അകാലിദള്‍, തെലുഗുദേശം, ലോക് ജനശക്തി പാര്‍ട്ടി അടക്കമുള്ള സഖ്യകക്ഷികളും ചേര്‍ന്നുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡി എ) വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. റേസ് കോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വസതിയില്‍ താമസിച്ച് പ്രധാനമന്ത്രിയായി ഇന്ത്യയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് ഇനി മേലും കീഴും നോക്കേണ്ട കാര്യമില്ല. ബി ജെ പിക്കു തന്നെ തനിച്ച് ഭൂരിപക്ഷമുള്ളതു കൊണ്ട് മധ്യവര്‍ഗ മനസ്സുകള്‍ ഭയപ്പെടാറുള്ളതു പോലെ, ചെറുകക്ഷികളുടെ ചൊറിയല്‍ ശല്യങ്ങളും ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് മാന്യമായ ഒരു പ്രതിപക്ഷം പോലുമല്ലാതെ അക്ഷരാര്‍ഥത്തില്‍ ഒലിച്ചു പോയി എന്നു തന്നെ പറയാം. ഇടതുപക്ഷവും സമാജ് വാദി പാര്‍ട്ടിയും ജനതാദള്‍ (യു)വും അടക്കം മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടികള്‍ക്കും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ദളിതരുടെ സാമൂഹിക മുന്നേറ്റത്തിനും ദൃശ്യതക്കും വേണ്ടി പ്രവര്‍ത്തിച്ച് മുന്‍ പതിറ്റാണ്ടുകളില്‍ ഏറെ മുന്നേറിയ ബി എസ് പിയും തമിഴകം അടക്കിവാണിരുന്ന ഡി എം കെയും ഒറ്റ സീറ്റ് പോലും ലഭിക്കാതെ വിസ്മൃതിയിലാണ്ടപ്പോള്‍, ഏറെ പ്രതീക്ഷകളുണര്‍ത്തിയ ആം ആദ്മി പാര്‍ട്ടി, പഞ്ചാബില്‍ നിന്ന് ലഭിച്ച ചില സീറ്റുകളുടെ മാത്രം ബലത്തില്‍ ശ്വാസം പിടിച്ചു നിന്നു. പ്രാദേശിക കക്ഷികള്‍ക്കിടയില്‍, തമിഴ്‌നാട്ടിലെ അഖിലേന്ത്യാ അണ്ണാ ഡി എം കെ, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജു ജനതാ ദള്‍, തെലങ്കാനയിലെ ടി ആര്‍ എസ്, സീമാന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവക്ക് മികച്ച വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞു. 34 വര്‍ഷത്തെ അതിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയമാണ് ബി ജെ പിക്ക് നേടാന്‍ കഴിഞ്ഞത് എന്നു മാത്രമല്ല, 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ ദാരുണമരണത്തെ തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിനു ശേഷം, കേന്ദ്രത്തില്‍ ഒറ്റപ്പാര്‍ട്ടി ഭരണം സുസാധ്യമാണെന്ന വസ്തുതയും ഇത്തവണ യാഥാര്‍ഥ്യമായി.
“ഇന്ത്യ വിജയിച്ചു കഴിഞ്ഞു, നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്” എന്നാണ് വിജയമറിഞ്ഞ ഉടനെ നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറച്ചും ആദായ നികുതി പരിധി ഉയര്‍ത്തിയും റോഡുകളും തീവണ്ടിപ്പാതകളും വികസിപ്പിച്ചും വ്യവസായശാലകള്‍ പണിതുയര്‍ത്തിയും കുറച്ചു കാലം ജനപ്രിയ നടപടികളുമായി മോദി മധ്യവര്‍ഗത്തിന്റെയും നഗരസ്ഥിതരുടെയും കോര്‍പറേറ്റുകളുടെയും ഓഹരിക്കമ്പോളത്തിന്റെയും മാധ്യമങ്ങളുടെയും കൈയടി നേടിയെടുക്കാന്‍ സാധ്യത കാണുന്നുണ്ട്. അടിയന്തരാവസ്ഥക്കു ശേഷമുള്ള നവ ജനാധിപത്യ മുന്നേറ്റത്തിന്റെ മുന്നണിയിലും പിന്നണിയിലും നിന്ന് നേടിയ വ്യാപനം; മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ നഗരങ്ങളിലും അരങ്ങേറിയ ടിയാനന്‍മന്‍ സ്‌ക്വയര്‍ മോഡലിലുള്ള വരേണ്യ/സവര്‍ണ നിര്‍മിത പ്രതിഷേധങ്ങള്‍; കല്യാണ്‍ സിംഗ് ഉത്തര്‍പ്രദേശിലും നരസിംഹ റാവു കേന്ദ്രത്തിലും അധികാരത്തിലിരുന്നു കൊണ്ട് ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചത്; വാജ്‌പേയി കേന്ദ്രത്തിലും മോദി ഗുജറാത്തിലും അധികാരത്തിലിരുന്നു കൊണ്ട് നടത്തിയ ഗുജറാത്ത് വംശഹത്യ, എന്നിങ്ങനെ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഹിന്ദുത്വാശയത്തിന് ഇന്ത്യയിലുണ്ടായ ജനപ്രിയതയുടെ ആത്യന്തിക ഗുണഫലമായാണ് മോഡിതരംഗം ഇന്ത്യയില്‍ ആഞ്ഞു വീശിയത് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
എന്നാല്‍, കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത് പത്ത് കൊല്ലത്തെ യു പി എ ഭരണമായിരുന്നു എന്നതാണ് വാസ്തവം. തങ്ങളുടെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും മത്സരിക്കാന്‍ പോയിട്ട് യോഗങ്ങളിലോ പോസ്റ്ററിലോ വരെ അവതരിപ്പിക്കാന്‍ ധൈര്യമില്ലാതെ കോണ്‍ഗ്രസ് തളര്‍ന്ന വശമായാണ് ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് എന്നത് ഈ ദശവാര്‍ഷിക ദുര്‍ഭരണത്തിന്റെ അനന്തരഫലമായാണ് എന്നത് കാണാതിരുന്നു കൂടാ. താച്ചറിസത്തിന്റെ തുടര്‍ച്ചയായി ലോകമെമ്പാടും അവതരിപ്പിക്കപ്പെട്ട നവ ഉദാരവത്കരണം എന്ന ഓമനപ്പേരിട്ട പുത്തന്‍ സാമ്രാജ്യത്വ ലോകക്രമത്തിന് ഇന്ത്യയില്‍ തുടക്കമിടാന്‍ പി വി നരസിംഹ റാവു നിയോഗിച്ച അരാഷ്ട്രീയ-ധനകാര്യ പ്രതിഭയായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്. അന്നു വരെ കാണാതിരുന്ന അസമില്‍ നിന്നാണ് പാവം രാജ്യസഭയിലേക്ക് ജയിച്ച് ധനകാര്യ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയി ശബ്ദഘോഷങ്ങളില്ലാതെ ഇന്ത്യയെ സാമ്പത്തികമായി മാറ്റിയെടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റുകളുടെ കൊള്ളക്കായി ഇന്ത്യയെ വിട്ടുകൊടുക്കുക എന്ന പാതകമായിരുന്നു ഹാര്‍വാര്‍ഡ് ബുദ്ധിജീവിയായ പളനിയപ്പന്‍ ചിദംബരത്തിനോടൊപ്പം ചേര്‍ന്ന് മന്‍മോഹന്‍ സിംഗ് നൂറ്റിയിരുപത്തഞ്ച് കോടി ഇന്ത്യക്കാരോട് ചെയ്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഉപരിയായി അമേരിക്കയോടുള്ള ചങ്ങാത്തത്തോടാണ് അദ്ദേഹം തുറന്ന കൂറ് പ്രഖ്യാപിച്ചത്. തന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്തെ ഏറ്റവും വലിയ വിജയമായി കൊട്ടിഘോഷിച്ചത് അമേരിക്കയുമായി ഒപ്പിട്ട ആണവക്കരാറായിരുന്നു. അന്ന് ഒപ്പിട്ട ആണവക്കരാര്‍ അനുസരിച്ച് ഒറ്റ ആണവ നിലയം പോലും ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും അത് വന്‍ വിജയമായി എടുത്തുകാട്ടുന്നതിനു പിറകില്‍ മറ്റൊരു വസ്തുത കൂടിയുണ്ടെന്നത് കാണേണ്ടതുണ്ട്. ആണവക്കരാര്‍ എന്ന ഉമ്മാക്കി കാട്ടിയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ എന്ന ശല്യത്തെ കോണ്‍ഗ്രസ് കുടഞ്ഞു കളഞ്ഞത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ നിലപാടിന്റെ ഭാഗമായാണ്, അമ്പതിലധികം സീറ്റുണ്ടായിരുന്ന ഇടതുപക്ഷം ഒന്നാം യു പി എയെ പിന്തുണച്ചത്. വലതുപക്ഷ നയങ്ങള്‍ തന്നെയാണ് ആ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നതെങ്കിലും അതിനൊരു കടിഞ്ഞാണിടാനും ഇന്ത്യന്‍ ലിബറല്‍ ജനാധിപത്യത്തിന് നിറപ്പകിട്ടാര്‍ന്ന തിളക്കമേകിയ ചില നിയമനിര്‍മാണങ്ങള്‍ നടത്തിയെടുക്കാനും ഈ കാലത്ത് ഇടതുപക്ഷ സമ്മര്‍ദത്തിന് സാധിച്ചു. ബേങ്കിംഗ് ഇന്‍ഷ്വറന്‍സ് സ്വകാര്യവത്കരണത്തിന് സമ്മതിക്കാതിരുന്നതു കാരണമാണ്, ലോക സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തിലും ഇന്ത്യന്‍ ബേങ്കിംഗും സമ്പദ്‌വ്യവസ്ഥയും തകരാതെ പിടിച്ചു നിന്നത്. വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, എന്നിവ പാസാക്കിയതും നടപ്പിലാക്കിയതും ഒന്നാം യു പി എ സര്‍ക്കാറായിരുന്നു. അന്ന് വിഭാവനം ചെയ്ത വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഒരു പരിധി വരെ മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചു. ഇടതുപക്ഷത്തിന്റെ ശല്യമില്ലാതായതോടെ, കാര്യങ്ങളെളുപ്പമായി. ഇരുനൂറ് കൊല്ലത്തെ കൊളോണിയല്‍ ഭരണകാലത്ത് നടന്നതിനേക്കാള്‍ വലിയ കൊള്ളയാണ് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷം ഇന്ത്യയില്‍ നടന്നത്. ടു ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം തുടങ്ങി ആകാശം, ഭൂമി, പാതാളം, ജനങ്ങള്‍, വനം, ജലസ്രോതസ്സുകള്‍, ഖനിജവിഭവങ്ങള്‍, സംസ്‌കാരം എന്നിങ്ങനെ ഇന്ത്യയുടെ പ്രകൃതി/പൈതൃക സമ്പത്തുകള്‍ മുഴുവനായി കൊള്ളയടിക്കപ്പെട്ടു. പാചകവാതകത്തിന്റെ വില പതിന്മടങ്ങ് വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, ആധാര്‍ പോലുള്ള ഭീകര പീഡനങ്ങളിലൂടെ അത് കിട്ടാക്കനിയാക്കി മാറ്റുകയും ചെയ്തു. (ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ആഹ്ലാദകരമായ വാര്‍ത്ത നന്ദന്‍ നിലേക്കനി “വഴിയാധാര്‍” ആയതാണ്). ചില്ലറ വില്‍പ്പന മേഖല വിദേശ കുത്തകകള്‍ക്കായി തുറന്നു കൊടുത്തതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതേ ഉള്ളൂ. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പട്ടാളത്തെ കടിഞ്ഞാണൂരി വിട്ടതും മാവോയിസത്തെ നേരിടാനെന്ന പേരില്‍ നിരവധി സംസ്ഥാനങ്ങളില്‍ നടത്തിയ സൈനിക/അര്‍ധ സൈനിക തേര്‍വാഴ്ചകളും യു പി എ സര്‍ക്കാറിന്റെ ജനാധിപത്യ മുഖംമൂടിയെ വലിച്ചു കീറുന്നതായിരുന്നു. വര്‍ഗീയ കലാപ നിരോധ നിയമം പാസാക്കുന്നതില്‍ യാതൊരു ശുഷ്‌കാന്തിയും കാണിക്കാത്ത യു പി എ സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക അവശത പരിഹരിക്കാനായി സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാനും തുനിഞ്ഞില്ല. ഇപ്രകാരം, ഏറ്റവും വെറുക്കപ്പെട്ട ഒരു മുന്നണിയും പാര്‍ട്ടിയും നേതൃത്വവുമായി കോണ്‍ഗ്രസും യു പി എയും ഈ തിരഞ്ഞെടുപ്പുകാലത്ത് മാറിത്തീര്‍ന്നു എന്നതാണ് വാസ്തവം.
അഴിമതിക്കെതിരായ മുന്നേറ്റവും ഗുജറാത്തിലെ വികസനം എന്ന പ്രതീതിയാഥാര്‍ഥ്യത്തിന്റെ കൊണ്ടു പിടിച്ച പ്രചാരണവും ചേര്‍ന്ന് ബി ജെ പിക്കും മോദിക്കും കാര്യങ്ങളെളുപ്പമായി. കോര്‍പറേറ്റുകളുടെയും ഓഹരി വിപണിയുടെയും മാധ്യമങ്ങളുടെയും വമ്പിച്ച പിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായി. ഏതായാലും ഇനി കാര്യങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂ. പരിസ്ഥിതി, മനുഷ്യാവകാശം, സ്വതന്ത്രമായ ആശയാവിഷ്‌കാരം എന്നിവക്ക് ഇനി പഴയ ഓട്ടു നാണയത്തിന്റെയും മന്‍മോഹന്‍ സിംഗിന്റെയും ഗതിയാണ് വരാന്‍ പോകുന്നത്. ദരിദ്രരും മുസ്‌ലിം ന്യൂനപക്ഷവും ദളിതരും ആദിവാസികളും പൊതുവായും; ബുദ്ധിജീവികള്‍, ധിഷണാശാലികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പൊതു/സ്വതന്ത്ര മാധ്യമങ്ങള്‍, അക്കാദമിക്ക്/സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ പ്രത്യേകിച്ചും ഇനിയുള്ള കാലത്ത് വന്‍ ഭീഷണികള്‍ നേരിടേണ്ടതായി വരുമെന്നാണ് കവിയും ചിന്തകനുമായ സച്ചിദാനന്ദന്‍ ആദ്യ പ്രതികരണമായി അറിയിച്ചത്. ഇതേ ശക്തികള്‍ രൂപപ്പെടുത്തുന്ന വിശാലമുന്നണി തന്നെയായിരിക്കും ഫാസിസത്തിനെതിരായി രൂപപ്പെടാന്‍ പോകുന്നതും.