Ongoing News
159ാം തോല്‍വി ലക്ഷ്യമിട്ട് പത്മാരാജന്‍
മേട്ടൂര്‍: സേലത്തിനടുത്ത് മേട്ടൂരിലെ കടയുടമായ കെ പത്മരാജന്‍ ഇത്തവണയും കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കാനൊന്നുമല്ല. മത്സരിച്ച് തോല്‍ക്കാന്‍. മോദിയോടാണ് ഇത്തവണത്തെ മത്സരമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 26 വര്‍ഷമായി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ച പത്മരാജന് ഇനി ലക്ഷ്യം ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ കയറിപറ്റുക. 158 തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ സ്ഥാനാര്‍ഥിയുടെ വേഷം അണിഞ്ഞ് പരാജയം രുചിച്ചതാണ് ഈ വ്യക്തി.
1988ല്‍ ആരംഭിച്ച പത്മരാജന്റെ പരാജയ യാത്ര തോറ്റിട്ടെങ്കിലും റെക്കോര്‍ഡിടണമെന്ന മോഹമായി അത് ഇന്ന് വളര്‍ന്നിരിക്കുന്നു. സുനിശ്ചിതമായ തോല്‍വിയുടെ ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിക്കെതിരെയാണ് ഇപ്പോള്‍ അങ്കത്തിനിറങ്ങുന്നത്. സൈക്കിള്‍ ടയര്‍ പഞ്ചര്‍ റിപ്പയര്‍ ജോലികള്‍ ഏറ്റെടുക്കുന്ന കടയുടമായായിരിക്കവെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹം ആദ്യമായി പത്മമരാജനെ കീഴടക്കിയത്.
സാധാരണ വരുമാനവുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ എന്തുകൊണ്ട് മല്‍സരിച്ചുകൂടാ എന്ന ചിന്തയായിരുന്നു കാരണം. മല്‍സരിച്ചു. തോറ്റു. വീണ്ടും മല്‍സരിച്ചു. പീന്നീട് തോല്‍വികളുടെ പരമ്പര തന്നെയായിരുന്നു കാല്‍നൂറ്റാണ്ടിലേറെ നീണ്ട ഈ ദൗത്യത്തിന്റെ ഫലം. എന്നിട്ടും മോദിക്കെതിരെ വഡോദരയില്‍ പോരാട്ടത്തിനിറങ്ങിയിരിക്കുകയണ് തോല്‍വി ഹരമായി മാറിക്കഴിഞ്ഞ പത്മരാജന്‍. വാര്‍ത്താ താരങ്ങളായ വി ഐ പി സ്ഥാനാര്‍ഥികളെയാണ് എപ്പോഴും പത്മരാജന്‍ എതിരാളിയായി തിരഞ്ഞെടുക്കുക. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ എത്തുന്നതുവരെ ഇതിനായി ചെലവഴിക്കാന്‍ 12 ലക്ഷം രൂപയാണ് ഇദ്ദേഹം മാറ്റിവെച്ചിരിക്കുന്നത്.
2011ല്‍ നിയമസഭാ സീറ്റിലേക്ക് മല്‍സരിച്ചാണ് പത്മരാജന്‍ “തിളക്കമാര്‍ന്ന തോല്‍വി” ഏറ്റുവാങ്ങിയത്. അന്ന് 6,273 വോട്ടുകള്‍ സ്വന്തം ചിഹ്നത്തിലേക്ക് ചേര്‍ത്തുവെച്ചു അദ്ദേഹം. സ്വന്തം മണ്ഡലമായ മേട്ടൂരില്‍നിയിരുന്നു അത്. 1998ല്‍ മരിച്ച കാക ജോഗീന്ദറിന്റെ റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ഇപ്പോള്‍ പത്മരാജന്റെ വെല്ലുവിളി. 300ലേറെ തവണയാണ് ജോഗീന്ദര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.