Articles
ഇറച്ചിവില പോലും കിട്ടാത്ത ഉരുക്കള്‍
നാല്‍ക്കാലികളെ ഇറച്ചിവിലക്ക് വില്‍ക്കുന്നത് എപ്പോഴാണ്? പശുവാണെങ്കില്‍ പ്രസവിക്കാന്‍ കഴിയാത്ത പ്രായമായാല്‍. മൂരിയാണെങ്കിലോ; പൂട്ടിന് വയ്യാതായാല്‍. ടി പി ചന്ദ്രശേഖരനെ ഇറച്ചിവിലക്ക് വിറ്റത് ആരാണെന്നിടത്താണ് ഇപ്പോള്‍ തര്‍ക്കം. വി എസ് ഉച്യുതാനന്ദനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ? ഒരാള്‍ പുസ്തകമാക്കിയ ശേഷം വിറ്റു; അപരന്‍ രാഷ്ട്രീയ ഭാഗ്യാന്വേഷണത്തിന് ഉപയോഗിച്ച ശേഷം വിറ്റു. രണ്ട് പേരും ഒരു കാര്യത്തില്‍ യോജിപ്പിലാണ്. ടി പി വധം എന്ന പശുവിന് ഇനി പാല്‍ ചുരത്താന്‍ പ്രാപ്തിയില്ല.
തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി നടപടിയെടുത്താല്‍ തനിക്ക് ഇറച്ചിവില പോലും ലഭിക്കില്ലെന്ന് വി എസ് മനസ്സിലാക്കിയോ? എന്തായിരിക്കാം ഈ മലക്കത്തിന്റെ പൊരുള്‍? ഏതായാലും വി എസിനെ വിശ്വസിച്ച രമയും ചാനലുകാരും മോഹാലസ്യത്തിലായി എന്നത് പറയാനില്ല. ആര്‍ എം പി പോലുള്ള പുതുതലമുറ പാര്‍ട്ടികള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ലബ്ധ പ്രതിഷ്ഠരായ രാഷ്ട്രീയ നേതാക്കളെ നമ്പരുത്. അല്ലെങ്കിലും മറ്റൊരു പാര്‍ട്ടിയുടെ സ്ഥാപക നേതാവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഏത് പാര്‍ട്ടിക്കാണ് മുന്നോട്ട് പോകാനാകുക? കഷ്ടം തോന്നുന്നത് ആര്‍ എം പിക്കാരുടെ കാര്യമോര്‍ത്തല്ല; ചാനല്‍ ചര്‍ച്ചക്കാരുടെ കാര്യമാണ്.
വി എസില്‍ ചെറിയൊരു പ്രത്യാശ യു ഡി എഫ് പുലര്‍ത്തിയിരുന്നു എന്നാണ് നിലപാട് മാറ്റത്തോടുള്ള അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം ഏതെങ്കിലുമൊരു കുലംകുത്തിയുടെ വീട്ടിലേക്ക് കാര്‍ണോര്‍ പോകുമെന്ന് അവര്‍ കരുതിയോ? സ്വന്തം പാര്‍ട്ടിക്കിട്ട് കുത്തിയിളക്കലായിരുന്നല്ലോ കുറേ കാലമായിട്ട് “ഞമ്മളെ മൂപ്പരെ” പണി. ഇപ്പോള്‍ അദ്ദേഹത്തിന് വിജയനും പ്രശ്‌നമല്ല, ലാവ്‌ലിനും പ്രശ്‌നമല്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് “സ്വന്തം കൂട്ടില്‍ കാഷ്ടിക്കുന്ന ജീവി” ആ വിഖ്യാതമായ ചിരി ചിരിച്ചത്. ഈ വര്‍ഷം ആ ജീവി അങ്ങനെ ചെയ്താല്‍ അതിന് എന്ത് സാഹിത്യ വ്യാഖ്യാനം നല്‍കുമെന്ന് പറഞ്ഞുതരാന്‍ ഏതായാലും അഴീക്കോട് നിലവിലില്ല.
സ്വയം റദ്ദാകുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് വി എസ് അച്യുതാനന്ദന്‍ മാത്രമൊന്നുമല്ല. തലങ്ങും വിലങ്ങും നിലപാട് മാറ്റമാണ്. തിരഞ്ഞെടുപ്പ് കാലം നിലപാട്മാറ്റങ്ങളുടെ കാലം കൂടിയാണ്. നമ്മുടെ ഹരിത എം എല്‍ എമാരെയോ ബിനോയ് വിശ്വത്തെയോ നമ്മളാരെങ്കിലും കാണുന്നുണ്ടോ? കസ്തൂരി കാലം ആ പാവങ്ങള്‍ക്ക് കഷ്ടകാലം.
വി എം സുധീരന്‍ ആരായിരുന്നു? കുറച്ച് മുമ്പ് കേന്ദ്ര/കേരള സര്‍ക്കാറുകളുടെ ഏത് നയത്തെയാണ് അദ്ദേഹം വിമര്‍ശിക്കാതിരുന്നത്? ആധാര്‍, ടു ജി, സബ്‌സിഡി വെട്ടിക്കുറക്കല്‍, പൊതുവിതരണ സമ്പ്രദായം പരിമിതപ്പെടുത്തല്‍, പ്രെട്രോള്‍ വില വര്‍ധന, ദേശീയപാത, എന്‍ഡോ സള്‍ഫാന്‍, സോളാര്‍, ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ അങ്ങനെ എന്തെല്ലാം. ഇന്നദ്ദേഹം വാദിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? ജനങ്ങളെ പിടിച്ച് അന്നദ്ദേഹം ആണയിട്ടത് ഈ സ്ഥാനലബ്ധി മാത്രം ലക്ഷ്യമിട്ടായിരുന്നോ? ഏതായാലും ഈ തിരഞ്ഞെടുപ്പോടെ രണ്ട് ആദര്‍ശ വിഗ്രഹങ്ങള്‍ ഏകദേശം ഉടഞ്ഞ മട്ടുണ്ട്. വി എം സുധീരനും വി എസ് അച്യുതാനന്ദനും.
സ്വയം റദ്ദാക്കലുകള്‍ അവിടെയും അവസനാക്കുന്നില്ല. നികൃഷ്ട ജീവികള്‍ ഇപ്പോള്‍ സഖാക്കള്‍ക്ക് അത്ര നികൃഷ്ട ജീവികളല്ല. കസ്തൂരി വന്നതോടെ പഴയതെല്ലാം മറക്കാം. പൊറുക്കാം. അരമനയിലാണെന്‍ ആശ്വാസം. അച്ഛനിലാണെന്‍ വിശ്വാസം.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പോലും ഇതുവരെ പറഞ്ഞതും എഴുതിയതുമെല്ലാം ഇട്ടെറിഞ്ഞ് സി പി എമ്മിനെ പിന്തുണക്കുന്നു. ഈ സ്ഥിതിക്ക് വിജയന്‍ മാഷുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും സി പി എമ്മിലേക്ക് വരുമായിരുന്നില്ല എന്നാരു കണ്ടു.
എന്‍ കെ പ്രേമചന്ദ്രന്റെ നിലപാട്മാറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് കേള്‍ക്കുമ്പോള്‍, സത്യത്തില്‍ അദ്ദേഹത്തോട് ആദരവ് തോന്നും. പാവം, ആ നിസ്സഹായത, സത്യസന്ധത. പക്ഷേ, സോളാറിലും കേന്ദ്രനയങ്ങള്‍ക്കെതിരെയും അദ്ദേഹം വാദിച്ചു ജയിച്ച ആ ചര്‍ച്ചകള്‍ ഓരോന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. പാര്‍ട്ടിയുടെ നിലനില്‍പ്പ് എന്ന ഒറ്റ ന്യായത്തില്‍ അതിനെയെല്ലാം മാറ്റിപ്പറയുക എന്ന് വരുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
ഗാട്ടും കാണാചരടും ആഗോളവത്കരണവും മലയാളിയെ പഠിപ്പിച്ച വീരേന്ദ്രകുമാര്‍, ആ ആഗോളവത്കരണത്തിന്റെ കെടുതികള്‍ മലയാളി നേരിട്ടനുഭവിക്കാന്‍ തുടങ്ങിയ ഈ കാലത്താണ് പാലക്കാട്ടെ കൊടും ചൂടില്‍ പൊരിവെയില്‍ കൊള്ളുന്നത്; അന്നത്തെ വഴികള്‍ മറന്നുകൊണ്ട്.
ഗൗരിയമ്മയും നടന്നുതീര്‍ത്ത വഴികള്‍ തിരിച്ചുനടക്കുകയാണ്. കേന്ദ്ര നയങ്ങള്‍ തെറ്റാണെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ഗൗരിയമ്മയെ വിടാം. അതുപോലെയാണോ എം വി ആറും സി പി എമ്മും തമ്മില്‍ നടന്ന യുദ്ധങ്ങള്‍? ഒരു കാലത്തെ കണ്ണൂരിലെ സംഘര്‍ഷം എന്നു പറയുന്നത് എം വി ആറും സി പി എമ്മും തമ്മിലുള്ള സംഘര്‍ഷങ്ങളായിരുന്നില്ലേ? ആള്‍ബലം കുറവായിട്ടും സി പി എമ്മിനെ സധൈര്യം വെല്ലുവിളിച്ച ആ സി എം പി ഇന്ന് ഇടത്തോട് ചാഞ്ഞിരിക്കുന്നു. കൂത്തുപറമ്പും മറ്റനേകം സംഘര്‍ഷങ്ങളും എല്ലാവരും മറന്നുപോകണേ എന്ന് സി പി എം ആഗ്രഹിക്കുന്നു.
പറഞ്ഞത് മാറ്റിപ്പറയാം. നിലപാടുകള്‍ പൊളിച്ചുപണിയാം. ആനുകാലികങ്ങളിലെഴുതുന്നതും കുഴപ്പമില്ല. പക്ഷേ, പുസ്തകമാക്കും മുമ്പ് ആലോചിക്കണം. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കുടുങ്ങുന്നത് ഇവിടെയാണ്. അദ്ദേഹം തന്റെ നിലപാടുകള്‍ പുസ്തകമാക്കി ഇറച്ചിവിലക്ക് വിറ്റിട്ടുണ്ട്. പുസ്തകങ്ങള്‍ക്കുള്ള വലിയൊരു പ്രശ്‌നം അത് വലിയൊരു ബാധ്യതയാണ് എന്നത് തന്നെ. കമ്പ്യൂട്ടറിനെ എതിര്‍ത്ത് കമ്മ്യൂണിസ്റ്റുകാരിറക്കിയ ആ പഴയ പുസ്തകം പോലെ. അതെക്കുറിച്ച് ആലോചിക്കാന്‍ ഇന്നാര്‍ക്കെങ്കിലും കഴിയുമോ?
ഈ രാഷ്ട്രീയ ആത്മഹത്യകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ഈ സ്വയം റദ്ദാകലുകള്‍ എന്ത് ഭവിഷ്യത്താണ് ഉണ്ടാക്കുക? രാഷ്ട്രീയ പ്രവര്‍ത്തകരോട് പുതുതലമുറക്കുള്ള പുച്ഛം കൂട്ടും എന്നത് തന്നെ. നിലനില്‍പ്പിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഈ നിലപാടുകളെന്ന് വരുമ്പോള്‍ ആര്‍ക്കാണ്