Articles
മോദിയും രാഹുലുമല്ല; മതനിരപേക്ഷ സര്‍ക്കാര്‍
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ബി ജെ പിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കാണിക്കുന്നത് നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയുമാണ്. ആഗോള പബ്ലിക് റിലേഷന്‍സ് കമ്പനികളുടെ മുന്‍കൈയില്‍ ഇവരുടെ പരസ്യപ്രചാരണങ്ങള്‍ പൊടിപൊടിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളിലും പത്ര മാധ്യമങ്ങളിലും പ്രചാരണം ഉച്ചസ്ഥായിയിലേക്ക് ഉയര്‍ത്തിയെടുക്കാനാണ് ഇരുകക്ഷികള്‍ക്കും പിറകിലുള്ള കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. 2004ലും 2009ലും വലിയ പരസ്യ പ്രചാരണങ്ങളും ഇന്ത്യയുടെ തിളക്കത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി ദയനീയമായി പരാജയപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജന്‍ഡയും കോര്‍പ്പറേറ്റുകളുടെ ഫൈനാന്‍സ് മൂലധനതാത്പര്യങ്ങളും ചേര്‍ത്ത് ബി ജെ പി മുന്‍കൂട്ടി തന്നെ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദുത്വത്തിന്റെ ക്ഷാത്രവീര്യം വേണ്ടത്രയില്ലാത്ത അഡ്വാനി ഉള്‍പ്പെടെയുള്ള ഒരു തലമുറയെ നിഷ്‌കരുണം തള്ളിക്കളഞ്ഞുകൊണ്ടാണ് മോഡിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്.
മടിച്ചുമടിച്ചാണെങ്കിലും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റുകളുടെ അഭീഷ്ടമനുസരിച്ചാണ് രണ്ട് കക്ഷികളും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളെ മുന്‍കൂട്ടിതന്നെ തീരുമാനിച്ചത്. സാധാരണ പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ (മുന്നണിയുടെ) സാമാജികര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയാണ് പതിവ്. നവ ലിബറലിസം പതിവ് ജനാധിപത്യ രീതികളെയെല്ലാം തകിടം മറിക്കുന്ന ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യ വ്യവസ്ഥയാണല്ലോ.
തങ്ങളുടെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള വ്യാജമായ അവകാശവാദമാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തെ അവതരിപ്പിക്കാനുള്ള വ്യര്‍ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. നവ മാധ്യമങ്ങളിലൂടെ രാഹുലിന് പിന്തുണ ഉണ്ടാക്കിയെടുക്കാനുള്ള ക്യാമ്പയിനുകള്‍ പരാജയമായിരിക്കുകയാണ്. മോദിക്ക് വേണ്ടി സോഷ്യല്‍ മീഡിയായില്‍ നടക്കുന്ന ക്യാമ്പയിനുകള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. “”കോമ്പ്ര പോസ്റ്റ്”” റിപ്പോര്‍ട്ട് ചെയ്തതുപോലെ ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും മോഡിയുടെ അനുയായികളെ കുറിച്ചുള്ള കണക്കുകള്‍ സ്വന്തമായി ഉണ്ടാക്കിയതാണ്. രണ്ട് നേതാക്കള്‍ക്കും ഇലക്‌ട്രോണിക് മീഡിയയുടെയും അച്ചടി മാധ്യമങ്ങളുടെയും സഹായത്തോടെ കൃത്രിമമായ പ്രതിച്ഛായ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത തുടങ്ങിയ മൗലിക പ്രധാനമായ വിഷയങ്ങളെ മാറ്റി വെച്ച് മോദിയുടെയും രാഹുലിന്റെയും പ്രതിച്ഛായകൊണ്ട് രക്ഷപ്പെടാനാകുമോയെന്ന പരീക്ഷണമാണ് ബി ജെ പിയും കോണ്‍ഗ്രസും നടത്തുന്നത്.
കോര്‍പ്പറേറ്റ് കുത്തകകളും മുഖ്യധാരാ മാധ്യമങ്ങളും എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്താനാകില്ല. രാജ്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷ ഘടനയെയും അപകടപ്പെടുത്താന്‍ ഇന്ത്യന്‍ ജനത ആരെയും അനുവദിക്കില്ല. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മാധ്യമങ്ങളുടെ “വികാസ്പുരുഷ”നെന്ന പുതിയ പ്രതിച്ഛായ നിര്‍മാണത്തിലൂടെ മറച്ചുപിടിക്കാനാകില്ല. കോണ്‍ഗ്രസിന്റെ അപചയവും അഴിമതിയും മുതലെടുത്ത് അധികാരം പിടിക്കാമെന്നത് മോദിയുടെ വ്യാമോഹം മാത്രമായിരിക്കും. ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാനാവശ്യമായ 272 സീറ്റ് 16-ാം ലോകസഭയില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബി ജെ പിയിലെ നേതാക്കള്‍ തന്നെ കരുതുന്നില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ കഴിഞ്ഞാല്‍ ഒരു സംസ്ഥാനത്തും ബി ജെ പിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് തോന്നുന്നില്ല. കടുത്ത വര്‍ഗീയവത്കരണ നീക്കങ്ങളിലൂടെ യു പി, ബീഹാര്‍, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സീറ്റ് പിടിക്കാമെന്നാണ് മോദി കണക്കുകൂട്ടുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, ഹരിയാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബി ജെ പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞ 1998ലും 1999ലും അവരുടെ മുന്നണിയില്‍ രണ്ട് ഡസനോളം പാര്‍ട്ടികളുണ്ടായിരുന്നു. ഇപ്പോള്‍ ശിവസേനയും അകാലിദളുമാണ് ബി ജെ പിയോടൊപ്പമുള്ളത്. ജനസ്വാധീനമുള്ള പ്രാദേശിക കക്ഷികളെല്ലാം കോണ്‍ഗ്രസിതര ബി ജെ പിയിതര മുന്നണിയുമായി ചേരാനാണ് താത്പര്യപ്പെടുന്നത്.
മോദിയും രാഹുലുമെല്ലാം റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്. റിലയന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാനാര്‍ഥികളുമാണ്. യു പി എ സര്‍ക്കാരും ഗുജറാത്തിലെ മോദി സര്‍ക്കാറും റിലയന്‍സിനും ടാറ്റക്കുമെല്ലാം സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് ചെയ്തത്. രണ്ട് കൂട്ടരും കോര്‍പ്പറേറ്റുകളുടെ അരുമകളാണ്. നരേന്ദ്ര മോദിയെ സ്‌നേഹപൂര്‍വം മുകേഷ് അംബാനി വിളിക്കുന്നത് “നമോ” എന്നാണ്. രാഹുല്‍ ഗാന്ധിയെ “രാഗ” എന്നും. കുത്തകകളുടെ അരുമകളാണിവര്‍ രണ്ട് പേരും.
ഇന്ത്യയിലെ ജനങ്ങള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ ചൂഷണത്തിനെതിരെ വിധിയെഴുതും. ഏറ്റവുമൊടുവിലത്തെ എ ബി എന്‍ ന്യൂസ്- എസ് നീല്‍സെന്‍ സര്‍വേപ്രകാരം കോണ്‍ഗ്രസിന് 73 സീറ്റില്‍കൂടുതല്‍ ലഭിക്കില്ല. ഘടകകക്ഷികളും ചേര്‍ന്നാല്‍ 92 വരെ ആകാം യു പി എക്ക് കിട്ടുന്ന സീറ്റ്. ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ബി ജെ പിക്ക് കിട്ടുമെന്ന് കാര്യവിവരമുള്ള ആരും കരുതുന്നില്ല. ഇടതുപക്ഷവും മതനിരപേക്ഷകക്ഷികളും ചേര്‍ന്ന് 200 ഓളം സീറ്റുകള്‍ നേടും.
അതിനര്‍ഥം മോദിയെ മാറ്റി നിര്‍ത്തി മതനിരപേക്ഷ സര്‍ക്കാര്‍ മൂന്നാം ബ്ലോക്കിന്റെ മുന്‍കൈയില്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്നാണ്. വര്‍ഗീയ ഫാസിസത്തിനും ജനദ്രോഹനയങ്ങള്‍ക്കുമെതിരായ വിധിയെഴുത്താണ് പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കുക. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായ ഇടത്തരക്കാരന്റെ ധര്‍മരോഷം ആം ആദ്മിയെ പോലുള്ള പുതിയ പ്രതിഭാസങ്ങളെ വളര്‍ത്തും.
അതും കോണ്‍ഗ്രസ്‌വിരുദ്ധ ബി ജെ പിവിരുദ്ധ ജനവികാരത്തെയാണ് കാണിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കും മതനിരപേക്ഷത നേരിടുന്ന ഭീഷണിക്കുമെതിരെ വളര്‍ന്നുവരുന്ന രാഷ്ട്രീയ ധ്രുവീകരണമാണ് പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുക. മോദിയെയും രാഹുലിനെയുമല്ല പുതിയൊരു മതനിരപേക്ഷ സര്‍ക്കാറിനെയാണ് രാജ്യം കാത്തിരിക്കുന്നത്.