Connect with us

Articles

പാനൂര്‍ സംഭവിക്കുന്നതെങ്ങനെ?

Published

|

Last Updated

മനുഷ്യനില്‍ ചിന്തയുടെയും ബോധത്തിന്റെയും ആവിര്‍ഭാവത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യവെ, “ആന്റി ഡ്യൂറിംഗി”ല്‍ എംഗല്‍സ് എഴുതുന്നുണ്ട്; “ചിന്തയും ബോധവും എന്താണ് എന്ന പുതിയ ഒരു ചോദ്യം ഉന്നയിക്കപ്പെടുകയാണെങ്കില്‍ അത് എവിടെ നിന്ന് വരുന്നുവെന്ന് കൂടി ചോദിക്കേണ്ടിയിരിക്കുന്നു”വെന്ന്. അതിനുത്തരമായി ചിന്തയും ബോധവും മനുഷ്യ മസ്തിഷ്‌കത്തിന്റെ ഉത്പന്നങ്ങളാണെന്നും മനുഷ്യന്‍ തന്നെ പ്രകൃതിയുടെ ചുറ്റുപാടിനൊപ്പം വികസിതമാകുന്ന പ്രകൃതിയുടെ ഉത്പന്നമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മനുഷ്യമസ്തിഷ്‌കത്തിന്റെ വിശകലനങ്ങള്‍ എവിടെയോ മരവിക്കുന്നിടത്താണ് യഥാര്‍ഥത്തില്‍ പ്രതിസന്ധികളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത്. അത്തരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അവര്‍ക്ക് നേരിടേണ്ടി വന്ന ചരിത്രപരമായ ഭൂരിപക്ഷം പ്രതിസന്ധികളേയും നേരിട്ടത് സംഘര്‍ഷങ്ങളിലൂടെയായിരുന്നു. അവിടെയൊക്കെയും വര്‍ഗബഹുജനങ്ങളുടെ സമഗ്രമായ മുന്നേറ്റം സാധ്യമാക്കിയെടുത്തത് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ചുവട് പിടിച്ചായിരുന്നു. അങ്ങനെ മതങ്ങള്‍ അവരുടെ ശത്രുപക്ഷത്തായി. മതക്കൂട്ടായ്മകള്‍ അവരുടെ ശത്രുക്കളുടെ പട്ടികയില്‍ എണ്ണപ്പെട്ടു. ലോകാടിസ്ഥാനത്തില്‍ തന്നെ മതകീയ സംഘങ്ങളുമായി സായുധ സംഘര്‍ഷങ്ങള്‍ക്കും ഒരു പരിധിവരെ യുദ്ധമെന്ന് വിശേഷിപ്പിക്കത്തക്ക കലാപങ്ങള്‍ക്കും കമ്മ്യൂണിസം നേതൃത്വം നല്‍കി. റഷ്യന്‍ സമതലങ്ങളുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലോകമിന്ന് വായിച്ചെടുക്കുന്നത് മതങ്ങളെയും മതാനുയായികളെയും മതഗേഹങ്ങളെയും തച്ചുതകര്‍ത്ത സംഭവ പരിണാമങ്ങളിലൂടെയാണ്.
കാലക്രമത്തില്‍ തത്വശാസ്ത്രപരമായ നിരവധി പ്രതിസന്ധികളെ നേരിട്ട കമ്മ്യൂണിസത്തിന്, വിപ്ലവങ്ങളിലൂടെയും കലാപങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും പിടിച്ചടക്കപ്പെട്ട രാഷ്ട്രങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥകള്‍ സംജാതമായി. കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭരണഘടനയില്‍ പോലും മതങ്ങളെ അംഗീകരിക്കുന്നുവെന്ന് എഴുതിച്ചേര്‍ക്കേണ്ടിവന്നു. മതങ്ങളെ ഏതോ ഒരു അര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ലോകാടിസ്ഥാനത്തില്‍ തന്നെ തൊണ്ണൂറുകള്‍ക്ക് ശേഷം അംഗീകരിച്ചുപോരുന്നു. ഇക്കാലമത്രയും ഇന്ത്യയില്‍ സവിശേഷമായ സാഹചര്യങ്ങളിലൂടെ മാത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ കടന്നുപോയതെന്നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭാഷ്യം. അവര്‍ മതപരമായ സംഘര്‍ഷങ്ങള്‍ക്ക് ആദ്യം മുതലേ തന്നെ ത്രാണിയില്ലാത്തവരായിരുന്നു. ആകെ അവര്‍ക്ക് പറയാനുള്ളത് ചില ജന്മിത്ത നിര്‍മാര്‍ജനത്തിന്റെയും കൃഷി ഭൂമി പിടിച്ചെടുക്കലിന്റെയും കഥകള്‍ മാത്രമാണ്.
ഇന്ത്യയില്‍ കാലാകാലങ്ങളായി അവര്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെയും അശരണന്റെയും മര്‍ദിതന്റെയും കൂട്ടുകാരായിരുന്നു. ഒരു നേരത്തെ അഷ്ടിക്കു വകയില്ലാത്തവന്റെ ഹൃദയങ്ങളെ കീഴടക്കിയവനായിരുന്നു. പ്രത്യേകിച്ചും കേരളവും ബംഗാളും രാജ്യത്തെ ചില ചില പോക്കറ്റുകളുമൊക്കെ ആ അര്‍ഥത്തില്‍ തന്നെ വികസിച്ചവയായിരുന്നു. ഒപ്പം കമ്മ്യൂണിസ്റ്റുകാര്‍ മത വര്‍ഗീയതയെയും മനുഷ്യത്വവിരുദ്ധരായ ഫാസിസ്റ്റുകളേയും ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്നു. സംഘപരിവാര്‍ ഫാസിസ്റ്റുകളുമായി നിരന്തരം സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും കലാപങ്ങളിലും ഏര്‍പ്പെടുന്ന സവിശേഷമായ സാഹചര്യമാണ് കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ നേരിട്ടിരുന്നത്. അത്തരത്തില്‍ തന്നെ മസ്തിഷ്‌കവികാസവും ആകാര വികാസവും പ്രാപിച്ചവരായിരുന്നു അവര്‍. അവരുടെ സാമൂഹികമായ അന്തരീക്ഷങ്ങള്‍ ആ നിലയില്‍ നിര്‍മിക്കപ്പെട്ടവയായിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അവര്‍ ആ നിലയില്‍ സജീവത കൈവരിച്ചു മിക്ക പ്രദേശങ്ങളിലും അവര്‍ ഫാസിസത്തിനെതിരെ ജാഗരൂകരുമായിരുന്നു.
ബാബരിയുടെ അനുരണനങ്ങള്‍ കേരളത്തില്‍ ഏശാതെ പോയത് തങ്ങളുടെ ധൈഷണികവും ഫാസിസ്റ്റ്‌വിരുദ്ധവുമായ നിലപാട് മൂലമാണെന്ന് ഇന്നും ഊറ്റം കൊള്ളുന്നവരാണവര്‍. ആ തരത്തില്‍ മുസ്‌ലിം ജനസാമാന്യത്തെ സ്വന്തം നിലയില്‍ ചേര്‍ത്തുനിര്‍ത്താന്‍ അശ്രാന്ത പരിശ്രമം എക്കാലവും അവര്‍ നടത്തുന്നവരുമാണ്. മലപ്പുറത്ത് ചുവന്ന കാറ്റാണ് വീശുന്നതെന്ന് കൊട്ടിഘോഷിച്ച് വലിയ സമ്മേളനങ്ങള്‍ നടത്തിയതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നായിരുന്നില്ല.
പക്ഷേ, കാലക്രമത്തിന്റെ പരിണതിയെന്നോണം പട്ടിണിപ്പാവങ്ങളുടെ പടത്തലവന്‍മാരായിരുന്നവര്‍ സാമ്പത്തികമായ മേല്‍ക്കോയ്മ കൈവരിക്കുകയും കമ്മ്യൂണിസത്തിന്റെ സവിശേഷമായ പ്രസക്തി നഷ്ടപ്പെട്ടു വരികയും ചെയ്ത തൊണ്ണൂറുകള്‍ക്ക് ശേഷം അവര്‍ ലോകാടിസ്ഥാനത്തില്‍ തന്നെ നിര്‍മിതമായ സാമ്രാജ്യത്വ അജന്‍ഡകള്‍ക്ക് വശംവദരായി മാറി. ആ തരത്തില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ആരോട് വേണമെങ്കിലും കൂട്ട് കൂടാമെന്ന സ്ഥിതി കൈവരിച്ചു. ഫാസിസ്റ്റുകളോടൊപ്പം ഒരിക്കല്‍ സഞ്ചരിക്കുകയും അവരാണ് ആശ്രയമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പി സി തോമസിനെയും പ്രത്യേക മതത്തിന് മാത്രം ആഭിമുഖ്യം നല്‍കുന്ന അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ചേര്‍ത്തു പിടിക്കുവാന്‍ സങ്കോചമില്ലാതെയായി കമ്മ്യൂണിസ്റ്റുകാര്‍ക്ക്.
അതേ സാഹചര്യങ്ങളില്‍ തന്നെ സാമ്രാജ്യത്വത്തിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച മുസ്‌ലിം വിഭാഗങ്ങളെ തന്ത്രപരമായി അകറ്റി നിര്‍ത്താന്‍ അവര്‍ക്ക് മടിയേതുമില്ലാതെയുമായി. നിരവധി മുദ്രകള്‍ ചാര്‍ത്തി ലോകം മുസ്‌ലിം ജനവിഭാഗത്തെ ആക്ഷേപിക്കുമ്പോള്‍ അവരോടൊപ്പം നിന്ന് അത് ശരിയാണെന്ന് ഏറ്റുപാടാനുള്ള മനസ്സ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈവന്നിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ 20 വര്‍ഷമായി ഐ എന്‍ എല്ലിന്റെ സഹായം വാങ്ങുകയും പടിക്കു പുറത്ത് നിര്‍ത്തുകയും ചെയ്തിരിക്കുന്നത്. മുസ്‌ലിം സംഘങ്ങളുടെ സഹായങ്ങള്‍ ഏറ്റുവാങ്ങുകയും പിന്നീട് അവരെ തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്.
അവിടെയാണ് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് സ്വന്തം രക്തത്തിന് ഒരു കാലത്ത് ദാഹിച്ചിരുന്ന ഫാസിസ്റ്റുകളെ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത്. അവിടെയാണ് ഫാസിസ്റ്റുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഒന്നും പ്രശ്‌നമല്ലാതെ തന്നെ ചുകപ്പ് മാലയിട്ട് സ്വീകരിച്ച് സഖാവെന്ന് വിളിക്കാന്‍ കഴിയുന്നത്. അവിടെയാണ് മുന്‍കാലത്ത് നടന്നത് സായുധ സംഘര്‍ഷമല്ല മറിച്ച് മസ്തിഷ്‌ക സംഘട്ടനങ്ങളായിരുന്നുവെന്ന് ചുറ്റുപാടുകളെ വിസ്മരിച്ച് വിളിച്ചു പറയാനാകുന്നത്. പ്രീണനങ്ങള്‍ക്ക് മധ്യത്തില്‍ ക്ഷയിച്ചു പോകുന്നത് അശരണന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ, അധഃസ്ഥിതന്റെ ഒരു കാലത്ത് വാനോളമോ അതിനപ്പുറമോ ഉയര്‍ന്നു നിന്നിരുന്ന ആശകളാണെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വം എവിടെയോ വിസ്മരിക്കുകയോ മനഃപൂര്‍വം അതിന് ശ്രമിക്കുകയോ ചെയ്യുന്നു. അത്തരത്തിലുള്ള ക്ഷയിക്കലുകള്‍ ആത്യന്തികമായി തന്നെ യഥാര്‍ഥ ഭൂരിപക്ഷത്തിന്റെ തിരിച്ച് ചിന്തിക്കലുകള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നു. അവര്‍ നിറത്തിന്റെയും ജാതിയുടെയും പേരില്ലാതെ തന്നെ ദളിത്- മുസ്‌ലിം ശാക്തീകരണം എന്ന ഒറ്റ വാക്കില്‍ ഒന്നിക്കുന്നു. അതുകൊണ്ടു തന്നെ ഒരു പ്രത്യേക ഘട്ടത്തില്‍ ഇത്തരത്തിലെ കൂട്ടായ്കമള്‍ക്ക് യഥാര്‍ഥമായ ജീവന്‍ വെച്ചാല്‍ ആദ്യമേ തുടച്ചുനീക്കപ്പെടുന്നത് കമ്മ്യൂണിസമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല.
മാര്‍ക്‌സിസത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ഫാസിസവുമായി ലയിക്കേണ്ടി വരുമെന്നു തന്നെ വിമര്‍ശകര്‍ രേഖപ്പെടുത്തിയത് പുലരുന്നത് വര്‍ത്തമാന കാലത്ത് നാം കണ്ടുകൊണ്ടിരിക്കുകയാണോ? അതുകൊണ്ടാണ് പാര്‍ട്ടി ഘടനകള്‍ക്ക് പുറത്തെ ശത്രുവിനെ നശിപ്പിക്കാനായി നടത്തിയിരുന്ന സംഘട്ടനങ്ങള്‍ സ്വന്തം പാര്‍ട്ടിയെ ഒരു കാലത്ത് നെഞ്ചേറ്റിയവനെ വെട്ടുകളാല്‍ നിഷ്‌കാസനം ചെയ്യാനുള്ള ഫാസിസ്റ്റ് മനസ്സ് ഉണ്ടായത്. എല്ലാ അര്‍ഥത്തിലും അതിനെ ന്യായീകരിക്കാനുള്ള മനസ്സുണ്ടായിരുന്നത്. സ്വന്തം പാര്‍ട്ടിയുടെ ഉന്നതന്‍ തന്നെ ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചവനെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഒരു ഭാഗത്ത് വെട്ടി നുറുക്കുമ്പോള്‍ മറുഭാഗത്ത് മുന്‍കാല ശത്രുക്കളെ ചേര്‍ത്തു പിടിക്കാനുള്ള മനസ്സ് വരുന്നത്.
അതുകൊണ്ടു തന്നെ ശാക്തികമായ പ്രയോഗ കാഴ്ചപ്പാടുകളും മറ്റും മാര്‍ക്‌സിസത്തോട് ചേര്‍ന്നു നില്‍ക്കുകയും ലോകാടിസ്ഥാനത്തില്‍ തന്നെ അതിന്റെ പ്രയോഗവത്കരണത്തില്‍ സഹകരിക്കുകയും ചെയ്തു പോന്നിരുന്നവരെ വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ആധുനിക കമ്മ്യൂണിസം സ്വയം വിമര്‍ശത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.
“”മനുഷ്യ ചിന്ത വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണോ എന്ന ചോദ്യം താത്വിക ചോദ്യമല്ല മറിച്ച് അതൊരു പ്രായോഗിക ചോദ്യമാണ്. മനുഷ്യന്‍ അവന്റെ ചിന്തയുടെ സത്യവും അതിന്റെ യാഥാര്‍ഥ്യവും ശക്തിയും പ്രായോഗികമായി തന്നെയാണ് തെളിയിക്കേണ്ടത്. യഥാര്‍ഥത്തില്‍ നമ്മുടെ ധാരണകള്‍ ധാരണാവിധേയമാക്കപ്പെടുന്ന വസ്തുക്കളുടെ വസ്തു നിഷ്ട യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നുണ്ടോ എന്ന് തീരുമാനിക്കുന്നയിടത്താണ് നാം നമ്മുടെ പ്രവര്‍ത്തന വിജയം ആസ്വദിക്കുന്നത്””എന്ന എംഗലിയന്‍ പ്രസ്താവന അതുകൊണ്ടു തന്നെയാണ് കാലികമായ പ്രസക്തി കൈവരിക്കുന്നത്.

---- facebook comment plugin here -----

Latest