Connect with us

Gulf

പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ ഈ വര്‍ഷവും

Published

|

Last Updated

ദുബൈ: പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാനായി ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ വര്‍ഷം ഒരുക്കിയ “പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍” ഈ വര്‍ഷം ഏറെ സവിശേഷതകളോടെ വീണ്ടും നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി സി സി രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യവും ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന വൈവിധ്യമാര്‍ന്ന യാത്രകളുമാണ് ഈ വര്‍ഷത്തെ പ്രത്യേകത.
62-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2013ല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ രാഷ്ട്രത്തെ കുറിച്ചുള്ള അവബോധം വള!ര്‍ത്തിയെടുക്കുക, അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്ത ദൗത്യമായിരുന്നു പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍. ഭാരതത്തിന്റെ പൈതൃക ശേഷിപ്പുകളിലൂടെയും ഭരണസംവിധാനങ്ങളെ നേരിട്ടറിയാന്‍ തലസ്ഥാന നഗരിയിലൂടെയും നടത്തിയ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ അഭിമാനകരമായി.
ദുബൈയില്‍ വച്ച് ഒ എം ആര്‍ പരീക്ഷയിലൂടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രൗഡ് ടു ബി ആന്‍ ഇന്ത്യനില്‍ അംഗമായത്. കുട്ടികള്‍ക്ക് ക്ലാസ് മുറികള്‍ക്ക് പുറമേയുള്ള അറിവ് പകര്‍ന്നുനല്‍കാന്‍ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സഹായകരമായി. അവസാനഘട്ട തെരഞ്ഞെടുപ്പിന് ശേഷം 32 കുട്ടികളേയും, അവരുടെ രക്ഷിതാക്കളെയും വഹിച്ച് ദുബൈയില്‍ നിന്ന് ദില്ലിയിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ യാത്ര പുറപ്പെട്ടു. ഭാഷാസംസ്‌കാരങ്ങളുടെ ഒത്തുചേരലായിരുന്നു പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍സംഘത്തിലുണ്ടായിരുന്നത്. ഭാരതത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരേ മനസ്സുമായി ദില്ലിയില്‍ വന്നിറങ്ങി. ചരിത്രപ്രാധാന്യമുള്ള അശോക ഹോട്ടലിലായിരുന്നു സംഘം താമസിച്ചത്.
ഭാരത പൈതൃക സ്ഥലങ്ങളിലൂടെയുള്ള ഭരണസിരാകേന്ദ്രങ്ങളെ അടുത്തറിഞ്ഞ് രാഷ്ടര തലലവന്മാരുമായി നേരിട്ട് സംവദിച്ച്, റിപ്പബ്ലിക് ദിന പരേഡിലെ പ്രത്യേക ഇരിപ്പിടങ്ങളിലിരുന്ന് രാജ്യത്തിന്റെ ശക്തിയും സവിശേഷതകളുമറിഞ്ഞ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍സംഘം, ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ അവസരത്തില്‍ പങ്കാളികളായി.
ഏഴ് ദിവസമാണ് യാത്ര. ഇത്തവണ കഴിഞ്ഞവര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ജിസിസി രാജ്യങ്ങളിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും മത്സരിക്കാനുള്ള അവസരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്നത്. വിവിധ ജിസിസി രാജ്യങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇതിനായുള്ള യോഗ്യത മത്സരവും നടത്തുന്നുണ്ട്. 2014ല്‍ 40 കുട്ടികളെയാണ് ഈ പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നത്.
ദില്ലി യാത്രയും റിപ്പബ്ലിക്ക് ദിന പരേഡും വാഗ അതിര്‍ത്തിയും ജാലിയന്‍ വാലാബാഗും അമൃത്‌സറുമെല്ലാം കുട്ടികള്‍ക്ക് മറക്കാനാകാത്തെ അനുഭവമായിരിക്കും. നാനാത്വത്തില്‍ ഏകത്വം വിരിയുന്ന മഹാത്തായ നമ്മുടെ രാഷ്ട്രത്തിന്റെ ഈടുവെപ്പുകള്‍ നേരിട്ടറിയാന്‍ ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് റേഡിയോയും ചേര്‍ന്ന് ഒരുക്കുന്ന അവസരമാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍.
ഏഴ് മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ഇന്ത്യക്കാരായ കുട്ടികള്‍ക്കാണ് അവസരം. രണ്ടുപേരടങ്ങുന്ന ഇരുപത് ടീമുകളെയാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നത്, കുട്ടികളെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതിയും വിശദാംശങ്ങളും ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് റേഡിയോ 657 എ എമ്മിലും www.asianetnews.tv/ptbi എന്ന വെബ്‌സൈറ്റിലും ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഫ്രാന്‍ പി തോമസ്, ബിന്ദു മേനോന്‍, വി കെ ഉണ്ണി കൃഷ്ണന്‍, അനില്‍ അടൂര്‍, ഇ സതീഷ് സംബന്ധിച്ചു.