Wayanad
കര്‍ണാടകയിലേക്കുള്ള രാത്രിയാത്രാ സഞ്ചാരത്തിന് ജനപ്രതിനിധികള്‍ സമ്മര്‍ദ തന്ത്രങ്ങള്‍ രൂപപ്പെടുത്തണം: ജോയിന്റ് കൗണ്‍സില്‍
കല്‍പറ്റ: കര്‍ണാടകയിലേക്കുള്ള രാത്രിയാത്രാ സഞ്ചാരത്തിന് വ്യത്യസ്ഥമായ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ആവശ്യമെങ്കില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യാന്‍ വയനാട് എം പിയും, മന്ത്രിയും എം എല്‍ മാരും തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, കണ്‍വീനര്‍ കെ ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും കൂട്ടായ്മയും ഉറപ്പ് വരുത്തി അഭിപ്രായ സമന്വയത്തോടെ രൂപപ്പെടുത്തുന്ന പൊതു മിനിമം ഡിമാന്റുകള്‍ സുപ്രീം കോടതിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലും ശക്തമായി അവതരിപ്പിക്കണം.
വയനാടിനെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന മൂന്നു റോഡുകളും അനിവാര്യവും പ്രസക്തവുമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മനുഷ്യനും പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന കുറക്കാനാവശ്യമായ നിയന്ത്രണങ്ങളോടെ ദശാബ്ദങ്ങള്‍ക്ക് മുമ്പു തന്നെ ഉണ്ടായിരുന്ന പാതകളായ 212 ദേശീയ പാത, ബാവലി-മൈസൂര്‍ സംസ്ഥാന ഹൈവേ 33, മാനന്തവാടി-കുട്ട-ഗോണിക്കൊപ്പ- മൈസൂര്‍ പാത അനിവാര്യവും പ്രസക്തവുമാതിനാലാ്ണ് ബ്രിട്ടീഷ് കാലം മുതല്‍ ഇവിടെ നിലനിന്നു പോന്നത്. ഇവയിലൊന്നും മറ്റൊന്നും ബദലാവുന്നില്ല.
ഇതില്‍ ഒന്നില്ലെങ്കില്‍ മറ്റുള്ളവയും വേണ്ട എന്ന നിലപാട് ആത്മഹത്യാപരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
നാഷണല്‍ പാര്‍ക്കും, ടൈഗര്‍ റിസേര്‍വ്വും, റിസേര്‍വ്വ് ഫോറസ്റ്റുമൊക്കെയായി ഇവ കടന്നു പോകുന്ന പ്രദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഈ പാതകള്‍ നിലവിലുണ്ടായിരുന്നു. പരിസ്ഥിതി എന്ന് പറയുന്നത് മനുഷ്യരും കൂടി ഉള്‍പ്പെട്ടതാണെന്നും അവരെ ഒറ്റപ്പെടുത്തിയോ മാറ്റി നിര്‍ത്തിയോ ഉള്ള പരിസ്ഥിതി സംരക്ഷണം ചരിത്രപരമായ മണ്ടത്തരമായിരിക്കും.
അതെ സമയം പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളെയും ഈ കാലഘട്ടത്തില്‍ അവയ്ക്കുള്ള പ്രസക്തിയേയും ചെറുതായി കാണാനും പാടില്ല. നിലവിലുള്ള മൂന്നു പാതകളും സര്‍ക്കാറിന്റെയും ജുഡീഷ്യറിയുടേയും പരിസ്ഥിതി സംരക്ഷണ സങ്കല്‍പ്പങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ പാരിസ്ഥിതിതാഘാതം പരമാവധി കുറക്കാവുന്ന പുതിയൊരു പാതയെ കുറിച്ച് ജില്ലയിലെ പൗരസമൂഹം കൂട്ടായി ചിന്തിച്ച് തീരുമാനമെടുത്ത് ഒറ്റ സ്വരത്തില്‍ ആവശ്യപ്പെടേണ്ട സമയമായെന്നും അവര്‍ പറഞ്ഞു. വയനാടന്‍ ജനതയും രാത്രിയാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. റെയില്‍ മോഹവും പൂവണിയണം- അവര്‍ പറഞ്ഞു. ഇതിനായി നാം ഉയര്‍ത്തേണ്ടത് വിഭിന്ന സ്വരങ്ങളല്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സ്വരമായിരിക്കണമെന്നും അവര്‍ പറഞ്ഞു.