Connect with us

Articles

പ്രമാണങ്ങളറിയാത്ത പ്രാമാണികന്മാര്‍

Published

|

Last Updated

രണ്ട് വര്‍ഷം മുമ്പ് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ടു പറയാം; ഇതല്ലാത്ത പുതിയതെന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടോ എന്നു വായനക്കാര്‍ പരിശോധിച്ചു നോക്കണം. ഒന്ന്: തിരുശേഷിപ്പുകളെ ആദരിക്കാനും അതുകൊണ്ടു ബറകത്തെടുക്കാനും സനദ്(കൈമാറ്റ പരമ്പര) കണ്ടു ബോധ്യപ്പെടണം. രണ്ട്: മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശങ്ങള്‍ക്കു സനദില്ല. മൂന്ന്: മര്‍കസിലുള്ള സനദ് ശരിയല്ല; അത് ഏതോ ഒരു സഖാഫി എഴുതിയുണ്ടാക്കിയതാണ്, അല്ല; ഖാദിരിയ്യഃ സില്‍സിലയുടെ പകര്‍പ്പാണ്. നാല്: മര്‍കസിനു തിരുകേശം കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും സ്വീകാര്യരല്ല. അഞ്ച്: തിരുകേശം മുക്കിയ ജലം വിറ്റ് മര്‍കസ് സാമ്പത്തിക നേട്ടമുണ്ടാക്കി. ആറ്: തിരുകേശത്തിന്റെ മറവില്‍ ജനങ്ങളെ കബളിപ്പിച്ചു പണം പിരിച്ചു മസ്ജിദ് നിര്‍മിക്കുന്നു. വരട്ടിയും കറിവെച്ചും പൊരിച്ചും നിറുത്തിപ്പൊരിച്ചും രണ്ട് വര്‍ഷമായി വിളമ്പിക്കൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ഈ അഞ്ചാറ് ആക്ഷേപങ്ങളാണ്. ഇതിനൊക്കെ മറുപടി പറഞ്ഞു തുലച്ചുവിട്ടതുമാണ്. ആവര്‍ത്തിക്കുന്നവര്‍ക്കു നാണവും മാനവും ഇല്ലെന്നു കരുതി കേള്‍ക്കുന്നവര്‍ക്ക് അതില്ല എന്നു കരുതരുത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്രെ! വെളിപ്പെടുത്തലുകളും വെളിക്കുപോക്കുമൊക്കെ നല്ലതാണ്. വെളിക്കുപോകേണ്ടത് അകത്തുതന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് അതിങ്ങനെ വായിലൂടെ പുറത്തുവരുന്നത്.ഇതു സംഭവിക്കാതിരിക്കാനാണു ജനങ്ങള്‍ ദിവസം രണ്ട്‌നേരം വെളിക്കുപോകുന്നത്- കഥയില്ലാത്ത ഖൗമ്!
ഈ വൈസ് ചാന്‍സ്‌ലര്‍ മുഴുത്ത നാടന്‍ ന്യായങ്ങള്‍ വച്ചാണു മതം പറയുന്നത്, പണ്ഡിതന്മാരാണെങ്കില്‍ കിതാബ് കൊണ്ടു സംസാരിക്കണം. തിരുശേഷിപ്പുകള്‍ കൊണ്ടു ബറകത്തെടുക്കുന്നതിനും അതിനെ ആദരിക്കുന്നതിനും സനദ് കണ്ടു ബോധ്യപ്പെടണമെന്ന് ഇസ്‌ലാമിലെ ഏതു പ്രമാണമാണു നിഷ്‌കര്‍ഷിക്കുന്നത?~”പ്രാമാണികമായി” തെളിയിക്കപ്പെട്ടതാണ്, “പ്രാമാണികമായി” പറഞ്ഞതാണ് എന്നിങ്ങനെ “പ്രമാണം” ആവര്‍ത്തിക്കുന്നുണ്ടല്ലോ മി. ബഹാഉദ്ദീന്‍. പ്രമാണങ്ങള്‍ നിരത്തിവെച്ചു മറുപടി പറയണം- താങ്കള്‍ പറയുന്നതുപോലുള്ള ഒരു ശാസന ഇസ്‌ലാമിലുണ്ടോ? സനദ് കാണുകയോ ഉറപ്പിക്കുകയോ ചെയ്യാതെ പൂര്‍വസൂരികളായ മഹാന്മാര്‍ തിരുശേഷിപ്പുകള്‍കൊണ്ടു ബറകത്തെടുത്തതിനു ഡസന്‍ കണക്കിനു തെളിവുകള്‍ തരാം; പ്രാമാണികമായിത്തന്നെ, അംഗീകരിക്കുമോ? നിസ്‌കാരത്തില്‍ ഫാതിഹഃ നിര്‍ബന്ധമാണെന്നും ളുഹറ് നിസ്‌കാരം നാല് റക്അത്താണെന്നും ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്. നിസ്‌കരിക്കുന്നവരെല്ലാം ഈ ഹദീസുകളും അതിന്റെ സനദും കണ്ടു ബോധ്യപ്പെടണമെന്നു ഇസ്‌ലാമില്‍ ഒരു നിയമവുമില്ല. അതു മുഹദ്ദിസുകളുടെയും(ഹദീസ് ശാസ്ത്രജ്ഞന്മാര്‍) മുജ്തഹിദുകളായ ഇമാമുകളുടെയും കാര്യമാണ്. മൗലിക പ്രധാനമായ ഇത്തരം വിഷയങ്ങളില്‍ പോലും സനദ് പരിശോധിക്കാന്‍ സാധാരണക്കാര്‍ക്കോ പണ്ഡിതന്മാര്‍ക്കു പോലുമോ ബാധ്യതയില്ലെന്നിരിക്കെ ഐച്ഛികമായ ഒരു വിഷയത്തില്‍ സനദ് കണ്ടു ബോധ്യപ്പെടണം എന്ന വാദം അനിസ്‌ലാമികമല്ലേ? ഇവരേതു ഗോശാലയില്‍ പോയിട്ടാണു മതം പഠിച്ചത്? മി. ബഹാഉദ്ദീന്‍, താങ്കള്‍ വൈസ് ചാന്‍സലറായിക്കോളൂ; വെയ്സ്റ്റ് ചാന്‍സലറാകരുത്.

രാജ്യത്തിനകത്തും പുറത്തുമായി ധാരാളം കേന്ദ്രങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവരുന്നുണ്ട്. ഈ സൂക്ഷിപ്പുകാരുടെ കൈവശം കൈമാറ്റരേഖകളുണ്ടെങ്കില്‍ അതുപോലെ, മതിയായ കൈമാറ്റരേഖ മര്‍കസും സൂക്ഷിച്ചിട്ടുണ്ട്. തര്‍ക്കമുള്ളവര്‍ക്കു പരിശോധിക്കാം. ശരിയായ സനദല്ല എന്നു തോന്നുന്നവര്‍ക്ക് അക്കാര്യം ചൂണ്ടിക്കാണിക്കാം; പ്രാമാണികമായിരിക്കണമെന്നു മാത്രം- വായ്ത്താരി പോര. മര്‍കസിലെ രേഖ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണത്രെ. ശരിയല്ല, അല്ല; ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സില വഴി തിരുശേഷിപ്പുകള്‍ വരാന്‍ പാടില്ല എന്നു ഏതു പ്രമാണമാണ് ഉത്തരവായിരിക്കുന്നത്? തിരുശേഷിപ്പുകള്‍ മതപരമായ വിഷയമാണ്. ഹദീസുകളിലും വ്യാഖ്യാനങ്ങളിലും പൂര്‍വികരുടെ കിതാബുകളിലും സ്വാഭാവികമായും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. ഇവ്വിഷയം പഠിക്കാനിറങ്ങിയപ്പോള്‍ വെറും കോളമിസ്റ്റായ ഈ ലേഖകന്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ “റഫര്‍” ചെയ്തിട്ടുണ്ട്. “പ്രാമാണികം” എന്നു തലങ്ങും വിലങ്ങും പറയുന്ന വൈസ് ചാന്‍സലറും അയാളുടെ തലവനായ ചാന്‍സ്‌ലറും സകല മുസ്‌ല്യാര്‍മാരും ഒരു സമസ്ത അപ്പാടെയും തലകുത്തി നിന്നിട്ടും രണ്ട് വര്‍ഷമായി അര വരി പ്രാമാണം എവിടെയും ഉദ്ധരിച്ചു കാണുന്നില്ല! പണ്ഡിതസമൂഹത്തിനു ചീത്തപ്പേരു വീഴാതിരിക്കാന്‍ ഇവര്‍ തലപ്പാവഴിച്ചു വെക്കണം, ജീവിക്കാന്‍ മറ്റെന്തൊക്കെ വഴികളുണ്ട്. മര്‍കസിനു തിരുകേശങ്ങള്‍ കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും അയോഗ്യരാണെന്ന് ഇവര്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എല്ലാം “പ്രാമാണിക”മായി പറയുന്നവരായതുകൊണ്ടു ചോദിക്കുകയാണ്; തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ഈ വ്യക്തികള്‍ക്കുള്ള മതപരമായ അയോഗ്യത എന്താണ്? മറുപടി പ്രാമാണികവും വസ്തുതാപരവും ആകണേ! “തിരുകേശം മുക്കിയ ജലം വിറ്റു കാശു വാങ്ങി” എന്ന ആക്ഷേപം ശുദ്ധ നുണയാണ്. ഗീബല്‍സിയന്‍ തത്വം രാഷ്ട്രീയക്കാര്‍ക്കു ചേരും, രാഷ്ട്രീയത്തിനു കൂട്ടുകിടക്കുന്നവര്‍ക്കും ചേരും. താടിയും തലപ്പാവും വെച്ച പണ്ഡിതവേഷങ്ങള്‍ ഗീബല്‍സിയന്‍ തത്വം പ്രയോഗിച്ചാല്‍ അതിനു പ്രയോഗിക്കേണ്ട ഭാഷ വേറെയാണ്.

തിരുകേശത്തെചൊല്ലി സമസ്തയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടത്രെ! ഇതും തുടക്കം മുതല്‍ പറഞ്ഞുകേട്ടതിന്റെ തനിയാവര്‍ത്തനമാണ്. പൊന്മള ഉസ്താദ് മുതല്‍ താജുല്‍ഉലമയുടെ വരെ പേരുകള്‍ ഈ ആക്ഷേപത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സമസ്തയിലെ ഉലമാഇനെക്കുറിച്ച് ഇവരെന്താ ധരിച്ചത്, ആള്‍ക്കൂട്ടത്തിലെ കമ്മുകളാണെന്നോ? വിശ്രുതനായ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്ഥാപിച്ച മഹാപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണിവര്‍. ഏതോ രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ക്കു സിന്ദാബാദ് വിളിക്കാന്‍ തട്ടിക്കൂട്ടിയ കെട്ടുവേഷങ്ങളല്ല. മഹാമനീഷികളായ പാങ്ങും പതിയും അബ്ദുല്‍ബാരി തങ്ങളും കെട്ടിപ്പടുത്ത മഹാപ്രസ്ഥാനത്തെ ഒരു പാര്‍ട്ടിക്കുവേണ്ടി കുത്തിപ്പിളര്‍ത്തിയപ്പോള്‍ കോടികളുടെ ബേങ്ക് ബാലന്‍സിനു പിന്നില്‍ ചുരുണ്ടുകൂടിയവരല്ല സമസ്തയുടെ ഉലമാക്കള്‍, ഖാളീഖുളാത്ത് സ്ഥാനമാനങ്ങളും പാര്‍ട്ടിയാപ്പീസിലെ വിരുന്നും കണ്ടു ആദര്‍ശം ചുരുട്ടിക്കെട്ടി അട്ടത്തിട്ടവരുമല്ല. സകലം ഉപേക്ഷിച്ച് ഒരാദര്‍ശത്തിനുവേണ്ടി വെറും കൈയുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ചങ്കുറപ്പ് കാണിച്ചവരാണ്. ഈ പണ്ഡിതന്മാരെ വെച്ച് ഊഹക്കഥകള്‍ മെനയുന്നതു മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമാണ്, വിഷയത്തില്‍ നിലപാടെന്തെന്നു സമസ്ത മുശാവറ ഏകസ്വരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മര്‍കസ് പ്രൊമോട്ട് ചെയ്യുന്ന പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സമൂഹത്തിന്റെ തുറന്ന പിന്തുണയും കലവറയില്ലാത്ത സഹകരണവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ഇതര മതവിഭാഗങ്ങളും ഉദാരമായിട്ടാണ് മര്‍കസിനോട് ഈ വിഷയത്തില്‍ സഹകരിക്കുന്നത്. ഹെറിറ്റേജ് മ്യൂസിയവും മസ്ജിദും ഉള്‍പ്പെടുന്ന മര്‍കസ് നോളജ്‌സിറ്റി പദ്ധതിയുടെ ശിലയിടല്‍ ചടങ്ങുകള്‍ കണ്ണ് തുറന്നു കണ്ടില്ലേ? മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും നിരവധി ജനപ്രതിനിധികളും വിവിധ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെയാണ് പങ്കെടുത്തത്. ഈ പരിപാടി നല്‍കുന്ന സന്ദേശം വ്യക്തമാണ്; കേരളം ഒറ്റക്കെട്ടായി മര്‍കസിന്റെ പദ്ധതിക്കു പിന്നിലുണ്ട്. പദ്ധതി പ്രദേശത്തേക്കു വിശാലമായ പാതയുള്‍പ്പെടെ പല സഹായങ്ങളും ആ വേദിയില്‍ വെച്ചു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരമൊരു പദ്ധതിക്കെതിരെയാണ് അസൂയയും വിദ്വേഷവും കൊണ്ടു പ്രജ്ഞ നശിച്ച ഒരുപിടി അന്തംകമ്മികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരെ വഷളാക്കാന്‍ പടച്ചതമ്പുരാന്‍ തീരുമാനിച്ചതാണ്. ആരും വിചാരിച്ചിട്ടു കാര്യമില്ല; രക്ഷപ്പെടില്ല.
പണ്ഡിതന്മാരെക്കുറിച്ചു കേശാലു, കേശകൂടാരം എന്നിങ്ങനെയാണ് ഒരു വൈസ് ചാന്‍സലറുടെ ഭാഷ, ഇതേതാ സംസ്‌കാരം; ഇയാളുടെ സമനില പോയോ? സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നാല്‍ നാവു കുഴയുകയും ബോധം മറയുകയും ചെയ്യുന്നയാളാണെന്ന് അനുഭവസ്ഥര്‍ രേഖപ്പെടുത്തിവെച്ചത് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിനകത്തായാലും അതുതന്നെയാണോ അവസ്ഥ? ഇടക്കിടെ “മാഹി” യെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതു കേട്ടപ്പോള്‍ തോന്നിയതാണേ- ഇല്ലെങ്കില്‍ വിട്ടു. പിന്നെ; കോടതി, കേസ് എന്നൊക്കെ പറഞ്ഞു വിരട്ടാനുള്ള ശ്രമമുണ്ടല്ലോ; സമസ്തയോടു വേണ്ട, കോടതിയും കേസും ചേളാരിയിലെ തട്ടിന്‍പുറത്തു നടക്കുന്ന ഉപജാപക ഏര്‍പ്പാടൊന്നുമല്ല. കണ്ണുരുട്ടി പേടിപ്പിക്കാന്‍ ഇത് വെള്ള കാണുമ്പോള്‍ ഉടുമുണ്ട് നനയുന്ന ലീഗുമല്ല.
കാന്തപുരത്തിന്റെ രക്തത്തിനു വേണ്ടിയാണ് ഈ ദാഹമെങ്കില്‍ പാഴ്ജന്മം എന്നേ പറയാനുള്ളൂ. 20 വര്‍ഷം മുമ്പ് ഒരു തുള്ളിക്കുവേണ്ടി ദാഹിച്ചു മോഹിച്ചു തൊണ്ടപൊട്ടി മരിച്ചു ഖബറടങ്ങിയവരുണ്ട് ആ കൂട്ടത്തില്‍, ആ മീസാന്‍ കല്ലുകള്‍ ഒന്നിളക്കി നോക്ക്; തോല്‍വിയുടെ കഥ പറഞ്ഞുതരും. കേരളത്തിനകത്തെ ഇത്തിരി വട്ടത്തില്‍ കഴിഞ്ഞിരുന്ന കാന്തപുരത്തെ നേരിടാന്‍ അന്നിറങ്ങിയത് വമ്പന്മാരും കൊമ്പന്മാരുമായിരുന്നു; ഇന്നത്തെ പരല്‍മീനുകളല്ല. ആ മഹാസമുദ്രങ്ങള്‍ നീന്തിക്കയറിവന്ന കാന്തപുരം ഇന്ന് രാജ്യത്തിനകത്തും പുറത്തും പണ്ഡിത ലോകത്തും നിറഞ്ഞുനില്‍ക്കുന്ന ആഗോള വ്യക്തിത്വമാണ്. ഈ കാന്തപുരത്തെ നേരിടാന്‍, പയ്യന്മാര്‍ക്ക് 5-ാം ക്ലാസില്‍ പ്രവേശനം കൊടുക്കുന്ന ഒരു വിശ്വോത്തര യൂനിവേഴ്‌സിറ്റിയുടെ വെയ്സ്റ്റ് ചാന്‍സലറും കമ്പനിയും- വെളിവില്ലാതെ പോയാലെന്തു ചെയ്യും! “ആഗോള പണ്ഡിത സഭാംഗം” എന്ന അടിക്കുറിപ്പ് ലേഖനത്തിനൊടുവിലെല്ലാം ആവര്‍ത്തിക്കുന്നതിനു പകരം ബോര്‍ഡെഴുതി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതു കൊള്ളാം. ബോര്‍ഡെഴുതുമ്പോള്‍ ഈ ആഗോളന്‍ യൂസുഫുല്‍ ഖര്‍ളാവി നേതൃത്വം വഹിക്കുന്നതാണെന്ന കാര്യം കൂടി എഴുതാന്‍ മറക്കരുത്, വര്‍ഗം തിരിച്ചറിയാന്‍ ഉപകരിക്കും. (ഈ ലേഖകന്‍ ആഗോള പണ്ഡിതസഭാംഗമല്ല).