Connect with us

Wayanad

കാലിത്തൊഴുത്തില്‍ ബാല്യം; ബാലവേലയില്‍ നിന്ന് കുട്ടിയെ മോചിപ്പിച്ചു

Published

|

Last Updated

കല്‍പറ്റ: കാലിത്തൊഴുത്തിലും വീട്ടിലും കഠിനമായി ജോലിയിലേര്‍പ്പെട്ടിരിക്കുന്ന 13 വയസുകാരനെ പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചു.
തെക്കുംതറ യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ചെമ്പ്രാട്ട് കുഞ്ഞികൃഷ്ണന്റെ വീട്ടിലാണ് കുട്ടി ജോലി ചെയ്തുവന്നിരുന്നത്.
ഇയാള്‍ കുട്ടിയുടെ മാതാവിന്റെ അഛന്റെ സഹോദരനാണ്. മാനന്തവാടിക്കടുത്ത് താമസിച്ചിരുന്ന കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് വര്‍ഷങ്ങളായി കുട്ടിക്ക് യാതൊരു വിവരവുമില്ല.
കുട്ടി കരിങ്കുറ്റി ഗവ. സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ ജോലി കാരണം പലപ്പോഴും സ്‌കൂളില്‍ അയക്കാറില്ല. ഒരു നേരത്തെ ഭക്ഷണം മാത്രമാണ്.
കുട്ടിക്ക് നല്‍കാറുള്ളതെന്നും രാവിലെയും വൈകീട്ടും കട്ടന്‍കാപ്പിയാണ് നല്‍കാറുള്ളതെന്നും കുട്ടി പറയുന്നു.
മദ്യപാനിയായ ഗൃഹനാഥന്‍ ദേഹോപദ്രവം ഏല്‍പിക്കാറുണ്ടെന്നും പറയുന്നു. ജോലിയുടെ കാഠിന്യംമൂലം കുട്ടി കടുത്ത ആസ്മ രോഗത്തിന് അടിമയാണ്.
പശുക്കളെയും ആടുകളെയും കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, അതിരാവിലെ പാല്‍ നിറച്ച കാനുകളുമായി ഏറെ ദൂരമുള്ള പാല്‍സംഭരണ കേന്ദ്രത്തില്‍ എത്തിക്കുക, ദിവസവും ആടുമാടുള്‍ക്ക് പുല്ല് അരിഞ്ഞുകൊണ്ടുവരിക, വീടുകളില്‍ നിന്ന് മറ്റും കഞ്ഞിവെള്ളം ശേഖരിക്കുക എന്നിവയെല്ലാം കുട്ടിയാണ് ചെയ്തുവരുന്നത്. വീട്ടുജോലികളും കുട്ടിയെ കൊണ്ടാണ് ചെയ്യിപ്പിച്ചിരുന്നത്. കുട്ടിയുടെ അസുഖത്തിനുള്ള ചികിത്സ നിര്‍ത്തുകയും ചെയ്തു. 13 വയസുകാരനാണെങ്കിലും എട്ടു വയസുകാരന്റെ വളര്‍ച്ചമാത്രമേ കുട്ടിക്കുള്ളൂ.
മോചിപ്പിച്ച കുട്ടിയെ കല്‍പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബര്‍ ഡോ. സിസ്റ്റര്‍ ബെറ്റി, കല്‍പറ്റ പോലീസ് എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.