Connect with us

Malappuram

പ്രതിഷേധത്തെ തടഞ്ഞാല്‍ നോക്കിനില്‍ക്കില്ല: എല്‍ ഡി എഫ്

Published

|

Last Updated

മലപ്പുറം: മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി അടുത്തമാസം ഒന്നിന് മുഖ്യമന്ത്രി മഞ്ചേരിയിലെത്തുമ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി വരുന്ന റൂട്ടില്‍ കരിങ്കൊടി കാണിക്കും. ബലം പ്രയോഗിച്ച് മുഖ്യമന്ത്രിയെ തടയില്ല. മറ്റുമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ല. മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനവും ഘോഷയാത്രയും തടയില്ല. മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധം തടയുമെന്നാണ് പറയുന്നത്. ഇതിനുശ്രമിച്ചാന്‍ നോക്കിനില്‍ക്കില്ല. ചിലപ്പോള്‍ സംയമനം പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഉദ്ഘാടന ചടങ്ങില്‍ നിരവധി മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഉദ്ഘാടകനും അധ്യക്ഷനും കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. ഇത് പരിഹാസ്യവും മതേതര സമൂഹത്തില്‍ ആശാസ്യവുമല്ല. ഭരണഘടനയുടെ മുകളില്‍ ആത്മീയ നേതാക്കള്‍ക്ക് സ്ഥാനം നല്‍കുന്ന ഇറാന്റെ നയമാണിത്.
കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ലീഗ് ഏറ്റെടുക്കേണ്ട. സോളാര്‍ തട്ടിപ്പില്‍ ജനങ്ങളെ വെല്ലുവിളിച്ചാണ് മുഖ്യമന്ത്രി നടക്കുന്നത്. പ്രതിഷേധിക്കാനുള്ള ഭരണഘടനാവകാശം ഉപയോഗിച്ചാണ് എല്‍ ഡി എഫ് സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, ആര്‍ എസ് പി ജില്ലാസെക്രട്ടറി മുഹമ്മദാലി, എന്‍ സി പി ജില്ലാപ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍, ജനതാദള്‍ നേതാവ് കെ വി ബാല സുബ്രഹ്മണ്യന്‍ പങ്കെടുത്തു.

Latest