Connect with us

Kerala

യു ഡി എഫ് വിടല്‍: ജെ എസ് എസില്‍ ഭിന്നത

Published

|

Last Updated

ആലപ്പുഴ: യു ഡി എഫ് വിടുന്ന കാര്യത്തില്‍ ജെ എസ് എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭിന്നത. കടുത്ത തീരുമാനങ്ങളിലേക്ക് തത്കാലം കടക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നും തിടുക്കത്തില്‍ പാര്‍ട്ടി പ്ലീനം വിളിച്ചു ചേര്‍ക്കേണ്ടതില്ലെന്നും സംസ്ഥാന എക്‌സിക്യൂട്ടീവിലെ ഒരു വിഭാഗം നിലപാടെടുത്തതിനാല്‍ യു ഡി എഫ് ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം അടുത്തെങ്ങും നടപ്പാകില്ലെന്നുറപ്പായി.

ആഗസ്റ്റില്‍ പാര്‍ട്ടി പ്ലീനം വിളിച്ച് യു ഡി എഫ് വിടാനുള്ള തീരുമാനം കൈക്കൊള്ളാനാണ് അടുത്തിടെ ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ തീരുമാനിച്ചത്. ഗൗരിയമ്മയെ അനുകൂലിക്കുന്ന ഒരു വിഭാഗം യു ഡി എഫ് വിടണമെന്ന ആവശ്യം എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉന്നയിച്ചെങ്കിലും സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം രംഗത്ത് വരികയായിരുന്നു.
ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം ഭാവി കാര്യങ്ങള്‍ കൈക്കൊണ്ടാല്‍ മതിയെന്ന് തീരുമാനമെടുക്കുകയായിരുന്നു.
പാര്‍ട്ടി സെക്രേട്ടറിയറ്റിലെ പല പ്രമുഖരും സര്‍ക്കാറിന്റെ വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യത്തിലാണ് ഗൗരിയമ്മയെ പിന്തുണക്കുന്നവര്‍ക്ക് യോഗത്തില്‍ ഭൂരിപക്ഷം കിട്ടാതിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.
ഗൗരിയമ്മക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാബിനറ്റ് പദവിയുള്ള ചുമതല ഏറ്റെടുക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുന്ന സമിതിയുടെ ചെയര്‍പേഴ്‌സനായി ഗൗരിയമ്മയെ നിയമിക്കാനാണ് യു ഡി എഫ് തീരുമാനിച്ചിരുന്നത്.
അതെസമയം ഗൗരിയമ്മ പോലുമറിയാതെ പി എസ് സി അംഗമായി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത ജെ എസ് എസ് നേതാവിന്റെ നിയമനം അംഗീകരിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത് ഗൗരിയമ്മക്ക് തിരിച്ചടിയായി. അഡ്വ .വി എസ് ഷൈനാണ് ജെ എസ് എസ് പ്രതിനിധിയായി പി എസ് സി അംഗമാകുക.