Connect with us

Kasargod

വരള്‍ച്ച നേരിടാന്‍ സ്വയം തയ്യാറെടുക്കുക: എസ് വൈ എസ് പ്രമേയം

Published

|

Last Updated

കാസര്‍ക്കോട്: കടുത്ത വേനല്‍ചൂടും കാലവസ്ഥാ വ്യതിയാനവും കേരളത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കൊണ്ടു പോകുന്നതെന്ന് എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം. കാലാവസ്ഥക്രമത്തില്‍ ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന മാറ്റം ഇനിയും രൂക്ഷമാവാന്‍ ഇടയുണ്ട്. വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും സൂചനയായി വേണം ഇതിനെ മനസ്സിലാക്കാന്‍. വെള്ളം ആവശ്യമായ നമ്മുടെ പാരമ്പര്യകൃഷി രീതികളെ കുടി അതു ബാധിക്കുന്നതോടെ ഭക്ഷ്യക്ഷാമവും ആവശ്യവസ്തുക്കളുടെ താങ്ങനാവാത്ത വില വര്‍ദ്ധനവും നാം നേരിടണ്ടി വരും.

ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ സര്‍ക്കാരില്‍ പഴി ചാരി നാം നിര്‍വ്വഹിക്കേണ്ട കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രവണത ഈയിടെയായി കൂടുതലാണ്. സര്‍ക്കാറിന്റെ നയനിലപാടുകള്‍ക്കും വ്യവസായിക കാര്‍ഷിക നയങ്ങള്‍ക്കും കാലവസ്ഥ വ്യതിയാനങ്ങളെയും അതു ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെയും ഒരു പരിധി വരെ നേരിടാനാകുമെന്നത് ശരിയാണ്. പക്ഷെ ആത്യന്തികമായി നാം ഒരോരുത്തരും നമ്മുടെ ദൈനംദിന ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കാണ് കാലവസ്ഥ വ്യതിയാനത്തെയും അതു ഉയര്‍ത്തുന്ന സാമുഹിക പ്രശ്‌നങ്ങളെയും ഫലപ്രദമായും ദീര്‍ഘകാലടിസ്ഥാനത്തിലും നേരിടാനാവുക.

ജലവും വായുവും മണ്ണും എല്ലാവര്‍ക്കുമുള്ളതാണ്. നമ്മുടെ സൗകര്യങ്ങള്‍ക്ക് വേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം ഇത് ഗൗരവതരമായി കണ്ടില്ലെങ്കില്‍ കുടിവെള്ളത്തിന് കേരളീയര്‍ പണം നല്‍കി കൈനീട്ടി വാങ്ങേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഈ പശ്ചത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് കൃത്യമായി ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യവുമായി ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന പ്രമേയവുമായി എസ്.വൈ.എസ് ജലസംരക്ഷണ പദ്ധതി നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ ബോധവത്കരണവും കീഴ്ഘടകങ്ങളുടെ നേതൃത്വത്തില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളവിതരണവും നടക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടന്നു വരുന്നത്. ഉപയോഗ ശൂന്യമായിക്കിടക്കുന്ന കിണറുകളും മറ്റു ജല സ്രോതസ്സുകളും വൃത്തിയാക്കി സംരക്ഷിക്കാനും പദ്ധതിയുണ്ട്.