Connect with us

Kerala

ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

പത്തനംതിട്ട റാന്നി വെച്ചൂച്ചിറ അഴുതാ കോളനിയിലെ ഉഷാമണി (54) യാണ് കൊല്ലപ്പെട്ടത്. ഉഷയുടെ മരുമകന്‍ സുനില്‍ കസ്റ്റഡിയില്‍.

Published

|

Last Updated

പത്തനംതിട്ട | റാന്നി വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ ഉഷാമണി (54) യാണ് കൊല്ലപ്പെട്ടത്. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് അറിയുന്നത്.

ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഉഷാമണിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവര്‍ഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്.

ഇന്ന് ഉച്ചയോടെ, കുട്ടികളെ കാണണമെന്ന് പറഞ്ഞാണ് സുനില്‍ ഉഷാമണിയുടെ വീട്ടിലെത്തിയത്. ഉഷയുടെ മറ്റൊരു മകള്‍ മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വൈകാതെ ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ സുനില്‍ മണ്‍വെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ വീടിന്റെ പരിസരത്തു തന്നെയാണ് ഉഷയുടെ മൃതദേഹം കിടന്നിരുന്നത്. കൊലപാതകത്തിനു ശേഷവും സുനില്‍ സംഭവ സ്ഥലത്തു തന്നെ നിന്നതായി പരിസരവാസികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള ആളുകളോട് സുനില്‍ കൊലപാതകത്തെക്കുറിച്ച് ഏറ്റുപറഞ്ഞതായാണ് വിവരം.

തന്റെ സ്വത്തുക്കള്‍ ഉഷാമണി കൈക്കലാക്കിയെന്നും ഇവര്‍ മരിക്കുന്നതാണ് നല്ലതെന്നും സുനില്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പോലീസ് എത്തിയാണ് സുനിലിനെ സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവരുടെ മക്കള്‍ സ്‌കൂളില്‍ ആയിരുന്നുവെന്നും പ്രദേശത്തുകാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെച്ചൂച്ചിറ പോലീസ് അറിയിച്ചു.