Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി മൂന്ന് ലക്ഷം തന്നു; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്: ബിനോയ് വിശ്വം

സിപിഐക്കാര്‍ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. കാശ് മേടിച്ച് മുങ്ങുന്ന പാര്‍ട്ടിയല്ല സിപിഐ.

Published

|

Last Updated

തൊടുപുഴ |  ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടുക്കിയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിലെ വ്യവസായ പ്രമുഖന്‍ എന്നനിലയിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത് ഫണ്ട് പിരിക്കാന്‍ പോയത്. അദ്ദേഹത്തോട് രാഷ്ട്രീയവും പറഞ്ഞു. അതിനിടയില്‍ വിരോധം ഇല്ലെങ്കില്‍ ചെറിയ സംഭാവനയും വേണമെന്ന് പറഞ്ഞു. എത്രയാ വേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. ഇത്രവേണമെന്ന് പറഞ്ഞില്ല. വഴിവിട്ട സഹായം പ്രതീക്ഷിക്കണ്ടയെന്നും പറഞ്ഞു. ആകാവുന്നതുപോലെ ഒരു സംഖ്യയെന്ന് പറഞ്ഞു. ഒന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒന്നെങ്കില്‍ ഒന്ന് എന്ന് ഞങ്ങള്‍ പറഞ്ഞു. ഒരുവിലപേശലിനും പോയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി തിരിച്ചുവന്നു. ഒരുപേപ്പര്‍ പൊതി തന്ന് എത്രയുണ്ടെന്ന് അറിയാമോയെന്ന് ചോദിച്ചു. ഒന്നുമല്ല, രണ്ടുമല്ല മൂന്ന് ലക്ഷമുണ്ടെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ മേടിച്ചു-ബിനോയ് വിശ്വം പറഞ്ഞു

സിപിഐക്കാര്‍ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. കാശ് മേടിച്ച് മുങ്ങുന്ന പാര്‍ട്ടിയല്ല സിപിഐ. മേടിച്ചാല്‍ മേടിച്ചെന്ന് പറയും. തിരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സിപിഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്. അതാരും വിഴുങ്ങില്ല. അതിന് പകരമായി തോന്നിവാസം ചെയ്യാറുമില്ല. ഇതാണ് സിപിഐയുടെ ഫണ്ട് പിരിവ്- ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കള്‍ ഒറ്റയ്ക്ക് പോയി ആരില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാന്‍ പാടില്ലെന്നും പറഞ്ഞു.