Connect with us

Kerala

കത്രിക കുടുങ്ങിയതിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നുവെന്ന് വീണ ജോര്‍ജ്;കെ കെ ശൈലജയെ ഉന്നംവെക്കുന്നുവെന്ന് അബിന്‍ വര്‍ക്കി

പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനമനസ് സ്ഥാനാര്‍ഥി സംവാദത്തില്‍ പങ്കെടുക്കുയായിരുന്നു ഇരുവരും

Published

|

Last Updated

പത്തനംതിട്ട |  ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നതായി ആറന്‍മുളയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മന്ത്രി വീണ ജോര്‍ജ്. കത്രിക കുടുങ്ങിയത് താന്‍ മന്ത്രിയായിരുന്ന സമയത്തല്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ കെ ശൈലജയെ ഉന്നംവച്ചാണ് വീണാജോര്‍ജ് സംസാരിച്ചതെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനമനസ് സ്ഥാനാര്‍ഥി സംവാദത്തില്‍ പങ്കെടുക്കുയായിരുന്നു ഇരുവരും.

ആലപ്പുഴയില്‍ രോഗിയുടെ വയറ്റില്‍ കത്രികയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണവും കുടുങ്ങിയത് അബിന്‍ വര്‍ക്കി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. 2021 ആദ്യവും ഉഷാജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയത്. കോഴിക്കോട്ട് ഹര്‍ഷീനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് 2017ലാണ്. കത്രിക വിവാദം തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നതെന്ന് വീണാജോര്‍ജ് പറഞ്ഞു.

അതേ സമയം സ്വന്തം പാര്‍ട്ടിക്കാരിയായ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് വീണ കുറ്റപ്പെടുത്തിയതെന്ന് അബിന്‍ വര്‍ക്കിയുടെ മറുപടി. കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പേരില്‍ ഐ സി യുവില്‍ അഡ്മിറ്റായ വീണാ ജോര്‍ജ് പുലര്‍ച്ചെ തന്നെ ആശുപത്രി വിട്ട സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വിശദീകരണം ഇനിയും വന്നിട്ടില്ലെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.

അഴിമതിക്കു കൂട്ടുനില്‍ക്കുന്നവരാണ് യു ഡി എഫും എല്‍ ഡി എഫുമെന്ന് ബി ജെ പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പ്രതിനിധി കെ ഹരിദാസ് ആരോപിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ മോഡറേറ്ററായിരുന്നു.

 

---- facebook comment plugin here -----

Latest