Kerala
അവിശ്വസനീയം ഈ വേര്‍പാട്; രഞ്ജിതയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ സലാലയിലെ സുഹൃത്തുക്കള്‍
ഒമാനിലെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. ഒമ്പത് വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യു കെയിലേക്ക് പോയത്.

അഹമ്മദാബാദ് | വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രഞ്ജിതയുടെ വേര്‍പാടിന്റെ ഞെട്ടലിലാണ് സലാലയിലെ സുഹൃത്തുക്കള്‍. ഒമാനിലെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. ഒമ്പത് വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യു കെയിലേക്ക് പോയത്.
സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിലും വി ഐ പി വിഭാഗത്തിലും രഞ്ജിത ജി നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഞ്ജിതയുടെ അമ്മയും രണ്ടു മക്കളും സലാലയില്‍ ഉണ്ടായിരുന്നു. 2024 ജൂണിലാണ് സലാലയിലെ പ്രവാസ ജീവിതം മതിയാക്കി രഞ്ജിതയും മക്കളും അമ്മയും നാട്ടിലേക്ക് പോയത്. നാട്ടില്‍ നിന്നും പിന്നീട് ആഗസ്റ്റില്‍ ജോലിക്കായി യു കെയിലേക്ക് പോവുകയായിരുന്നു രഞ്ജിത. രഞ്ജിതയുടെ മകനും മകളും സലാല ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചിരുന്നത്. യു കെയിലേക്ക് പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെയാണ് മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മക്കളെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു.
കുടുംബത്തിനു വേണ്ടി ജീവിച്ച രഞ്ജിത മക്കളുടെ സുരക്ഷിതമായ ഭാവിയെ കരുതിയാണ് യു കെയില്‍ മികച്ച ജോലി തേടി പോയത്. എന്നാല്‍ പിന്നീട് അവിടെ തുടരാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയ്ക്കും മക്കള്‍ക്കുമായി ഒരു വീട് സ്വന്തമായി വേണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിത വിട പറഞ്ഞത്.
നടുങ്ങി പുല്ലാട് ഗ്രാമം
പത്തനംതിട്ട | അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന്റെ നടുക്കത്തിലാണ് പത്തനംതിട്ട ജില്ലയിലെ പുല്ലാട് ഗ്രാമം. രഞ്ജിത ജി നായരുടെ മരണ വാര്‍ത്ത കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെ തന്നെ ദുഃഖമായി മാറിയിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിലെ നഴ്‌സായി പി എസ് സി മുഖേന ജോലി ലഭിച്ചിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങള്‍ അലട്ടിയിരുന്നതിനാല്‍ അവധിയെടുത്ത് വിദേശത്തേക്ക് പോവുകയായിരുന്നു രഞ്ജിത. ഒമാനിലെ ജോലിക്കിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായി ജോലി ലഭിച്ചത്. തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ അവധിയെടുത്തു. ഇതിനിടെ ലണ്ടനില്‍ പോയി തിരികെ വന്നു. കഴിഞ്ഞ ഏപ്രിലില്‍ അവധിയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ കൂടി ശരിയാക്കി. പിന്നെയും ചില തടസ്സങ്ങള്‍ വന്നതോടെ ഒരു ഒപ്പുകൂടി വേണമെന്നായി. ഇതിനും മകന്റെ സ്‌കൂള്‍ പ്രവേശനത്തിനും വേണ്ടിയാണ് നാലു ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയത്. പുല്ലാട് -കോട്ടയം റോഡിലെ കുറുങ്ങഴക്കാവ് ശ്രീധര്‍മ ക്ഷേത്രത്തിന് സമീപത്താണ് രഞ്ജിതയുടെ കൊഞ്ഞോണ്‍ എന്ന കുടുംബ വീടുള്ളത്.
പന്തളം എന്‍ എസ് എസ് ആശുപത്രി നഴ്സിംഗ് കോളജില്‍ ജി എന്‍ എം പഠനം കഴിഞ്ഞാണ് വിദേശത്തേക്ക് പോയത്. പിതാവ് ഗോപകുമാരന്‍ നായര്‍ ഏറെക്കാലം ഒമാനിലായിരുന്നു. ഈ ബന്ധത്തിന്റെ പുറത്ത് ഒമാനിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിതാവ് മരണപ്പെട്ടുവെങ്കിലും രഞ്ജിത ഒമാനില്‍ തുടര്‍ന്നു. ഇതിനിടെ ഖത്വറിലും സലാലയിലും ജോലി ചെയ്തു. തുടര്‍ന്നാണ് യു കെയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടയില്‍ പി എസ്് സി പരീക്ഷ പാസാകുകയും തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നഴ്സായി നിയമനം ലഭിക്കുകയും ചെയ്തു. എന്നാല്‍ അവധിയെടുത്ത് വിദേശ ജോലി ചെയ്യാനാണ് രഞ്ജിത താത്പര്യപ്പെട്ടത്.
മക്കളെ നാട്ടില്‍ അമ്മയ്ക്കൊപ്പം നിര്‍ത്തിയ ശേഷമാണ് ലണ്ടനിലേക്കു പോയത്. അവിടെ പോര്‍ട്സ്മൗത്ത് ക്യൂന്‍ അലക്സാന്ദ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ലണ്ടനിലെത്തിയിട്ട് ഏഴു മാസമേ ആയിട്ടുള്ളൂ. അതിനുശേഷം കഴിഞ്ഞ ഏപ്രിലിലാണ് അവധിക്കു വന്നത്. ഇതിനിടെയാണ് വീടുപണി ആരംഭിച്ചത്. അമ്മ തുളസി ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്. വീടിന്റെ ഏക ആശ്രയമായിരുന്നു രഞ്ജിത. ജീവിത പങ്കാളിയുമായി വേര്‍പിരിഞ്ഞു കഴിയുന്ന രഞ്ജിത കുടുംബ വീടിനടുത്താണ് പുതിയ വീട് നിര്‍മിക്കുന്നത്. നിര്‍മാണം അവസാനഘട്ടത്തിലാണ്. വൈദ്യുതീകരണം, പ്ലംബിംഗ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. ഇത് ഒരുമാസം കൊണ്ടു തീര്‍ത്താല്‍ ജൂലൈയില്‍ പാലുകാച്ചല്‍ നടത്തണമെന്ന ആഗ്രഹം രഞ്ജിതയ്ക്കുണ്ടായിരുന്നു. പിന്നീട് നാട്ടിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നായിരുന്നു ആഗ്രഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വീട്ടില്‍ ആളുകളെ കണ്ട് പകച്ച് ഇന്ദുചൂഡനും ഇന്ദിതയും
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് എത്തുമ്പോള്‍ പതിവില്ലാതെ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് പത്താം ക്ലാസുകാരന്‍ ഇന്ദുചൂഡനും ഏഴാം ക്ലാസുകാരി ഇന്ദിതയും പകച്ചു. തങ്ങളുടെ അമ്മ ഇനി ഇല്ല എന്ന യാഥാര്‍ഥ്യം ആ കുരുന്നുകള്‍ക്ക് ബോധ്യപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. അമ്മയെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ തരണമെന്ന് പറഞ്ഞ് മകനും മകളും കരഞ്ഞത് ഹൃദയ ഭേദകമായിരുന്നു. വിമാന അപകടത്തില്‍ പരുക്കേറ്റെന്നാണ് രോഗിയായ അമ്മയോടും മക്കളോടും ആദ്യം പറഞ്ഞത്. എന്നാല്‍ മരണപ്പെട്ടുവെന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ച് പോലീസും റവന്യൂ ഉദ്യോഗസ്ഥരും വീട്ടില്‍ എത്തിയപ്പോഴേക്കും വീട് ഒരു കണ്ണീര്‍ കടലായി മാറിയിരുന്നു. മുത്തശിയെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാന്‍ അധ്യാപകരുള്‍പ്പെടെ ആര്‍ക്കും കഴിഞ്ഞില്ല. ലണ്ടനിലേക്ക് പോകുന്നതിനു മുമ്പ് മക്കളുടെ സ്‌കൂള്‍ സംബന്ധമായി അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ഫോണിലൂടെ രഞ്ജിത പറഞ്ഞുകൊടുത്തിരുന്നു.
കൊഞ്ഞോണ്‍ വീട്ടിലേക്ക് ജനപ്രവാഹം
രഞ്ജിതയുടെ അപകടവാര്‍ത്ത അറിഞ്ഞതോടെ പുല്ലാട് കുറുങ്ങഴ കൊഞ്ഞോണ്‍ വീട്ടിലേക്ക് ജനപ്രവാഹം. അമ്മയെയും മക്കളെയും ആശ്വസിപ്പിക്കാനായി മന്ത്രി വീണാ ജോര്‍ജ് രാത്രിയോടെ പുല്ലാട്ടെ വീട്ടിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തിച്ചേര്‍ന്നു. മുന്‍ എം എല്‍ എ ജോസഫ് എം. പുതുശേരി, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ത്രിതല ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കന്മാരായ അനീഷ് വരിക്കണ്ണാമല, അജിത് പുല്ലാട്, വിവിധ സമുദായ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.